തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട: രണ്ട് സ്ത്രീകൾ പിടിയിൽ, അറസ്റ്റിലായവര്‍ പോലീസ് നിരീക്ഷണത്തില്‍!
കുളത്തൂർ: തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ വൻ കഞ്ചാവ് വേട്ട നടത്തി. വിളയിൽക്കുളത്തെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 8 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു. നെഹ്‌റു ജംഗ്‌ഷൻ, വിളയിക്കുളം, മാടൻകാവ് വീട്ടിൽ വത്സല (56 ) മകൾ രേണുക (48 ) എന്നിവരാണ് അറസ്റ്റിലായത്. വത്സയുടെ മകനും പ്രധാന പ്രതിയുമായ വാവകൃഷ്ണ (22 ) ഒളിവിലാണ്.
രഹസ്യ വിവരത്തെ തുടർന്ന് തുമ്പ എസ്.ഐ.യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. ഇന്നലെ രാവിലെ 10 .30 യോടെ പൊലീസ് സംഘം പരിശോധനയ്ക്കായി എത്തുമ്പോൾ വീട്ടുകാർ കഞ്ചാവ് ചെറിയ പൊതികളാക്കി വിൽപ്പനയ്ക്കായി തയ്യാറാക്കുകയായിരുന്നു. പൊലീസിനെ കണ്ട് വാവ കൃഷ്ണ രക്ഷപ്പെടുകയായിരുന്നു. കഴക്കൂട്ടം തുമ്പ, കുളത്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവർ കഞ്ചാവ് വിറ്റിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾ വഴിയും അല്ലാതെയും ബെംഗളൂരവിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കിയാണ് ഇവർ വിറ്റിരുന്നത്. നേരത്തെ അബ്‌കാരി കേസുകളിൽ പ്രതികളായ ഇവരെക്കുറിച്ച് തുമ്പ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.

വാവ കൃഷ്ണക്കെതിരെ വഞ്ചിയൂർ ,കഴക്കൂട്ടം ,തുമ്പ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും തുമ്പ പൊലീസ് അറിയിച്ചു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാറിന്റെ മേൽനോട്ടത്തിൽ തുമ്പ എസ്.ഐ. പ്രതാപചന്ദ്രൻ, ഗ്രേഡ് എസ്.ഐ.ഷാജഹാൻ, അഡിഷണൽ എസ്.ഐ.മാരായ സുരേഷ്‌കുമാർ,ശ്യാം, സി.പി.ഒ.മാരായ അരുൺ, എബിൻ, അൻവർ, ബിനു, സജി,അരുൺ, വനിതാ സി.പി.ഒ മാരായ ജാസ്മിൻ, റീജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ വഞ്ചിയൂർ കോടതി റിമാന്റ് ചെയ്തു.












Click it and Unblock the Notifications