കുടുംബത്തിന്റേയും കുട്ടികളുടേയും സങ്കടം ഹൃദയഭേദകം, ഹഖിന്റെയും മിഥിലാജിന്റെയും വീട്ടിൽ ശൈലജ
തിരുവനന്തപുരം: തിരുവോണത്തലേത്ത് തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെച്ച് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറാതിരിക്കുകയാണ് കേരളം. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നീ രണ്ട് ഡിവൈഎഫ്ഐക്കാരാണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് ബന്ധമുളളവരാണ് ഇതുവരെ സംഭവത്തിൽ പോലീസ് പിടിയിലായിരിക്കുന്നത്. മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും കുടുംബത്തെ സിപിഎം ഏറ്റെടുത്തിരിക്കുകയാണ്.
അതിനിടെ മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബത്തെ കാണാൻ മന്ത്രി കെകെ ശൈലജ എത്തി. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' വെഞ്ഞാറമൂട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിന്റേയും മിഥിലാജിന്റേയും വീട് സന്ദര്‍ശിച്ചു. വളരെയധികം വേദനയുണ്ടാക്കിയ നിമിഷങ്ങളായിരുന്നു അത്. കുടുംബത്തിന്റേയും കുട്ടികളുടേയും സങ്കടം ഹൃദയഭേദകമാണ്. വീട്ടുകാരുടെ അത്താണി ആയിരുന്നു ഈ രണ്ടു പേരും. നാട്ടുകാരുടെ ഏത് ആവശ്യങ്ങള്‍ക്കും എപ്പോഴും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രണ്ട് സഖാക്കളുടെ വിയോഗം ഒരു നാടിനെത്തന്നെ സങ്കടത്തിലാഴ്ത്തിയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

Recommended Video
എന്തിന് വേണ്ടിയാണ് ഈ യുവാക്കളെ കൊലപ്പെടുത്തിയത്? എന്തിനാണ് അവരുടെ കുടുംബത്തേയും കുട്ടികളേയും അനാഥരാക്കിയത്? രാഷ്ട്രീയമായി സിപിഐ എമ്മിനെയും ഇടതുമുന്നണി ഭരണത്തേയും തകര്‍ക്കാനുള്ള വലിയ ഗൂഢാലോചനയാണ് യു.ഡി.എഫ്. നടത്തുന്നത്. തികച്ചും രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടത്തിയ അരുംകൊലയായിരുന്നു ഇത്. ഇനിയെങ്കിലും കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.
വളരെയധികം സംയമനത്തോടെയാണ് പാര്‍ട്ടി സഖാക്കള്‍ കഴിയുന്നത്. പ്രകോപനമുണ്ടാക്കി മുതലെടുക്കാനുള്ള യു.ഡി.എഫിന്റെ കുടില നീക്കം തിരിച്ചറിയണം. കടുത്ത വേദനയും അമര്‍ഷവും ഉണ്ടെങ്കിലും സംയമനം പാലിക്കണം. പ്രതികള്‍ എത്ര ഉന്നതരായാലും അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യണം. നമുക്ക് ജനങ്ങളുടെ കോടതിയില്‍ ഇവരെ തുറന്ന് കാട്ടണം. അതിനുള്ള പോരാട്ടമാണ് ഇനിയുള്ള നാളുകളില്‍ നടത്തേണ്ടത്. കൊല്ലപ്പെട്ട സഖാക്കളുടെ മക്കളും കുടുംബവും ഒറ്റയ്ക്കാവില്ല. എന്നും ഈ പ്രസ്ഥാനവും സഖാക്കളും കൂടെയുണ്ടാകും''.












Click it and Unblock the Notifications