സ്‌കൂട്ടർ യാത്രക്കാരനെ എസ്എച്ച്ഒ ചെകിട്ടത്തടിച്ചു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
തിരുവനന്തപുരം: റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിനിടെ സ്‌കൂട്ടർ യാത്രികനായ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനെ തുമ്പ പൊലീസ് സ്റ്രേഷനിലെ എസ്.എച്ച്.ഒ ചെകിട്ടത്ത് അടിക്കുകയും സ്റ്റേഷനിൽവച്ച് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സിറ്റി പൊലീസ് കമ്മിഷണർ അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കഴക്കൂട്ടം സ്റ്റേഷൻകടവ് റസിഡന്റ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി നാസറിനെയാണ് തുമ്പ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതാപചന്ദ്രൻ മർദ്ദിച്ചതെന്ന് പരാതി. നാസർ കമ്മിഷനിൽ നൽകിയ പരാതിയിലാണ് നടപടി.

14ന് വൈകിട്ടായിരുന്നു സംഭവം. ബാറ്ററി നന്നാക്കാൻ സ്‌കൂട്ടറിൽ സ്റ്റേഷൻകടവിൽ എത്തിയപ്പോൾ ഗതാഗതം നിയന്ത്രിച്ചിരുന്ന എസ്.എച്ച്.ഒ തന്നോട് വാഹനം പിറകിലേക്കെടുക്കാൻ ആവശ്യപ്പെട്ടു. തൊട്ടു പിന്നിൽ വാഹനങ്ങളുണ്ടായിരുന്നതിനാൽ എടുക്കാൻ കഴിഞ്ഞില്ല. ഇതിനെ എസ്.എച്ച്.ഒ ചോദ്യം ചെയ്തു. തുടർന്ന് ചെകിട്ടത്തടിച്ച് അസഭ്യം വിളിച്ചു. ഒരു പൊലീസുകാരൻ സ്‌കൂട്ടറിലിരുന്ന ബാറ്ററിയെടുത്ത് എറിഞ്ഞു. തുടർന്ന് എസ്.എച്ച്.ഒ തന്നെ കോളറിൽ തൂക്കി നാട്ടുകാരുടെ മുന്നിലൂടെ തുമ്പ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്റ്റേഷനിലെത്തിച്ചും എസ്.എച്ച്.ഒയും പൊലീസുകാരനും ചേർന്ന് മർദ്ദിച്ചു. താൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും നാസർ പരാതിയിൽ പറയുന്നു.












Click it and Unblock the Notifications