പോക്സോ കേസ്: ഇമാമിനെ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു , തെളിവെടുപ്പ് നടത്തി!
തിരുവനന്തപുരം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തൊളിക്കോട് മുസ്ളീം ജമാത്തിലെ മുൻ ഇമാം ഷെഫീഖ് അൽഖാസിമി (39) യെ കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതിയാണ് കേസ് പരിഗണിച്ചത്.
പ്രതി ഒളിവിൽ കഴിഞ്ഞ മധുര, കോയമ്പത്തൂർ,വിശാഖപട്ടണം എന്നിവിടങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്താൻ പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയോട് ആവശ്യപ്പെട്ടത്. മുൻപ് പ്രതി ഇമാമായിരുന്ന മദ്രസകളിൽ കൊണ്ടു പോയി സമാനമായ കുറ്റ കൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് തെളിവെടുക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 15 ന് വെെകിട്ട് അഞ്ച് മണിയ്ക്ക് പൊലീസ് കസ്റ്റഡി കഴിഞ്ഞ് പ്രതിയെ കോടതിയിൽ ഹാജരാക്കണെന്നാണ് കോടതി നിർദ്ദേശം .

ഇമാമിനെ ചൊവ്വാഴ്ച വിതുരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ട് നാലു മണിയോടെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇമാമിനെ കൊണ്ടുവന്നത്. പീഡനം നടന്ന പേപ്പാറ പട്ടൻകുളിച്ചപാറ വനമേഖലയിൽ എത്തിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിതുരയിൽ പഠിക്കാൻ വന്ന പെൺകുട്ടിയെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് കടത്തിക്കൊണ്ടുവന്നതെന്ന് ഷെഫീഖ് പൊലീസിനോട് സമ്മതിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾ കാർ തടഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും അവരുമായി വാക്ക് തർക്കത്തിലേർപ്പെട്ടെന്നും ഇമാം പറഞ്ഞു. പെൺകുട്ടിയുടെ വീടുമായുണ്ടായിരുന്ന ബന്ധം മുതലാക്കിയാണ് വനത്തിൽ കൊണ്ടുപോയതെന്നും ഷെഫീഖ് പൊലീസിനോട് പറഞ്ഞു. പീഡനം നടന്ന സ്ഥലത്തുവച്ച് അരമണിക്കൂറോളം ചോദ്യം ചെയ്തു. പെൺകുട്ടിയെ കാറിൽ കയറ്റിയ വിതുര ഹൈസ്കൂൾ ജംഗ്ഷനിലും തൊളിക്കോട് ഇരുത്തലമൂലയിൽ ഇമാം നിർമ്മിക്കുന്ന വീട്ടിലുമെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. അതീവ രഹസ്യമായാണ് തെളിവെടുപ്പ് നടത്തിയത്.












Click it and Unblock the Notifications