ശോഭയെ തിരിഞ്ഞുനോക്കാതെ ബിജെപി നേതാക്കള്‍; ആര്‍എസ്എസ് ഇടപെട്ടു, പിന്നാലെ മുരളീധരന്‍ എത്തി
തിരുവനന്തപുരം: ബിജെപിയുടെ കേന്ദ്രനേതൃത്വം പ്രത്യേക താല്‍പ്പര്യമെടുത്താണ് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയോഗിച്ച നിരീക്ഷകര്‍ മണ്ഡലത്തില്‍ തമ്പടിക്കുന്നുണ്ട്. ബിജെപി പ്രാദേശിക നേതൃത്വം പ്രചാരണങ്ങളില്‍ കാര്യമായി സഹകരിക്കുന്നില്ല എന്നാണ് ഇവര്‍ നല്‍കിയ വിവരം.
തൊട്ടുപിന്നാലെ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടു. പ്രചാരണത്തില്‍ വീഴ്ചയുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ബിജെപി നേതൃത്വത്തിന് നിര്‍ദേശം നല്‍കി. പിന്നീടാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രചാരണ യോഗത്തിന് എത്തിയത്. കഴക്കൂട്ടത്ത് ബിജെപി പ്രവര്‍ത്തകരുടെ വോട്ട് ശോഭയ്ക്ക് കിട്ടില്ലേ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

കേന്ദ്രത്തിന്റെ സ്ഥാനാര്‍ഥി
സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. ശോഭയുടെ പ്രചാരണ പരിപാടികളില്‍ പ്രമുഖരായ നേതാക്കള്‍ വിട്ടു നില്‍ക്കുന്നത് കലഹം തുടരുന്നു എന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ജില്ലാ അധ്യക്ഷന്‍ ഇതുവരെ വന്നില്ല
ശോഭാ സുരേന്ദ്രന്‍ ആദ്യമായി മണ്ഡലത്തില്‍ എത്തിയ വേളയില്‍ പ്രവര്‍ത്തകര്‍ വരവേര്‍പ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പ്രാദേശിക നേതൃത്വങ്ങളുടെ ഇടപെടലുണ്ടായില്ല. ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് ഇതുവരെ ശോഭയെ കാണാനെത്തിയിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രചാരണത്തിന് എത്താത്തതും ചര്‍ച്ചയായി.

പ്രമുഖര്‍ വരാതിരിക്കാന്‍ കാരണം
വിവി രാജേഷ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്തനംതിട്ടയിലെ കോന്നിയിലും കാസര്‍ക്കോടെ മഞ്ചേശ്വരത്തും സ്ഥാനാര്‍ഥിയാണ്. പ്രചാരണ തിരക്കിലായതിനാലാണ് ഇരുവരും എത്താത്തത് എന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

അമിത് ഷായുടെ സംഘം
ബിജെപി നേതാക്കള്‍ ശോഭയെ അവഗണിക്കുന്നു എന്ന വിവരമാണ് അമിത് ഷാ നിയോഗിച്ച നിരീക്ഷകര്‍ കൈമാറിയത്. തുടര്‍ന്നാണ് ആര്‍എസ്എസ് ഇടപെടലുണ്ടായത്. ആര്‍എസ്എസ് പ്രതിനിധി ഇന്നലെ മണ്ഡലത്തിലെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രചാരണം ശക്തിപ്പെടുത്തിയേ മതിയാകൂ എന്ന് താക്കീത് നല്‍കി.

വി മുരളീധരന്‍ എത്തി
ശോഭയുടെ പ്രചാരണം മങ്ങിയാല്‍ നടപടിയുണ്ടാകുമെന്നാണ് ആര്‍എസ്എസ് പ്രതിനിധി പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആര്‍എസ് രാജീവിന് നല്‍കിയ മുന്നറിയിപ്പ്. പിന്നാലെ വി മുരളീധരന്‍ പ്രചാരണത്തിന് എത്തി. ബിജെപിയില്‍ യാതൊരു ഭിന്നതയുമില്ലെന്നും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അമിത് ഷാ ഇടപെടേണ്ടി വന്നത്...
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭയെ അവഗണിക്കുന്നു എന്നാണ് ആക്ഷേപം. വൈസ് പ്രസിഡന്റാക്കി ഒതുക്കിയത് ഇതിന്റെ ഭാഗമാണ് എന്നും പറയപ്പെടുന്നു. ബിജെപിയുടെ വനിതാ മുഖമായ ശോഭയ്ക്ക് സീറ്റ് നല്‍കാതിരുന്നതും ചര്‍ച്ചയായിരുന്നു. പിന്നീടാണ് അമിത് ഷാ ഇടപെട്ടാണ് കഴക്കൂട്ടത്ത് മല്‍സരിപ്പിക്കുന്നത്.

ശിവഗിരി മഠം സന്ദര്‍ശിച്ചു
അതേസമയം, ശോഭാ സുരേന്ദ്രന്‍ ശക്തമായ പ്രചാരണം തുടങ്ങി കഴിഞ്ഞു. ശിവഗിരി മഠം അവര്‍ സന്ദര്‍ശിച്ചു. ഗൃഹ സന്ദര്‍ശനത്തിലും കണ്‍വെന്‍ഷനുകളിലും ശോഭ പങ്കെടുക്കുന്നുണ്ട്. ആര്‍എസ്എസ് ഇടപെട്ട സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളുടെ സജീവ സഹകരണുണ്ടാകുമെന്നാണ് ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ വിശ്വാസം.
അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications