ഷംസീറിന്റെ 'മധുരപ്രതികാരം'; രാജേഷിനോട് സ്പീക്കര്‍ പറഞ്ഞത് കേട്ട് സഭയില്‍ ചിരി പൊട്ടി
തിരുവനന്തപുരം∙: ഗൗരവമേറിയ വിഷയങ്ങളുടെ ചർച്ച നടക്കുമ്പോഴും നിയമസഭയിൽ ചിരിപടർത്തി സ്പീക്കർ എഎൻ ഷംസീറും മന്ത്രി എംബി രാജേഷും. മുൻ സ്പീക്കർ കൂടി ആയിരുന്നു രാജേഷിനെ നിയന്ത്രിക്കാനുള്ള സ്പീക്കറുടെ ശ്രമമാണ് ചിരിക്ക് തിരികൊളുത്തിയത്.
മന്ത്രി എം.ബി.രാജേഷിൻറെ പ്രസംഗം നീളുന്നുവെന്ന് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു സ്പീക്കർ എ.എൻ.ഷംസീറിൻറെ ഇടപെടൽ. കാരണം മുൻപ് ഷംസീറിൻറെ പ്രസംഗം നീളുമ്പോൾ സ്പീക്കറായിരുന്നു എം.ബി.രാജേഷ് കർശനമായി ഇടപെട്ടിരുന്നു, ഇന്ന് രാജേഷിൻെ പ്രസംഗം നീണ്ടപ്പോൾ ഷംസീർ ഇടപെട്ടത് സഭയിൽ ചിരിക്ക് കാരണമായി.
pc: screengrab
രാജേഷ് സംസാരിക്കുന്നതിനിടെ സമയമായി എന്ന് ഷംസീർ പറഞ്ഞു. 'സാധാരണ ഒരു ടൈമുണ്ട്, അതാണ്' എന്നും ഷംസീർ പറഞ്ഞു. ഇത് കേട്ടയുടനെ മന്ത്രി പി രാജീവ് ഉൾപ്പെടെ സഭയിലുണ്ടായിരുന്ന മുഴുവൻ പേരും ചിരിക്കാൻ തുടങ്ങി. മുമ്പ് മാസ്ക് വെയ്ക്കാത്തതിനും രാജേഷ് ഷംസീറിനെ ശാസിച്ചിട്ടുണ്ട്.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന്മേൽ നിയമസഭയിൽ ബഹളം നടന്നു. അതേസമയം, നിയമനത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ വ്യാജ പ്രചരണം നടക്കുന്നെന്ന്പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
'ഉദ്യോഗാർത്ഥികളോട് എന്തോ അനീതി ചെയ്യാൻ ശ്രമിച്ചു എന്നതായിരുന്നു ആരോപണം. എന്നാൽ ഉദ്യോഗാർത്ഥികൾ ഇതു തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സർക്കാരിനേക്കാൾ 18000 അധികം നിയമനങ്ങൾ ഒന്നാം പിണറായി സർക്കാർ നടത്തി. 35840 നിയമനം രണ്ടാം പിണറായി സർക്കാർ ഇതുവരെ നടത്തി.
ലോക്ക് ഡൗണിന്റെ കാലത്ത് കേരളത്തിൽ മാത്രമാണ് പി എസ് സി യിലൂടെ നിയമനങ്ങൾ നടന്നിട്ടുള്ളത്. 55 റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചു. എല്ലാം അടഞ്ഞുകിടന്നപ്പോഴും പിഎസ് സി ഉദ്യോഗാർത്ഥികൾക്കായി പ്രവർത്തിച്ചു. മേയർ എഴുതിയിട്ടില്ലെന്ന് പറയുന്നതും കിട്ടേണ്ട ആൾ കിട്ടിയിട്ടില്ലെന്ന് പറയുന്നതുമായ ഒരു കത്തിന്റെ പേരിലാണ് കോലാഹലമെന്നും എം ബി രാജേഷ് സഭയിൽ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതു നീണ്ടതോടെ സർവകലാശാല നിയമ ഭേദഗതി ബിൽ ചർച്ചയടക്കം വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു.