''കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല'', പ്രചരിക്കുന്ന കൊവിഡ് സമ്മതപത്രം തന്റേതല്ലെന്ന് കെഎം അഭിജിത്ത്
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് വ്യാജ വിലാസത്തില്‍ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണം വിവാദമായിരിക്കുകയാണ്. അഭിജിത്തിന്റെ പേരും വിലാസവും ഫോ്ണ്‍ നമ്പറും അടക്കം മറ്റൊന്നാണ് നല്‍കിയിരിക്കുന്നത്. ക്ലറിക്കൽ തെറ്റായിരിക്കാമെന്നാണ് ഇതേക്കുറിച്ച് അഭിജിത്തിന്റെ ന്യായം.
അതിനിടെ അഭിജിത്തിന്റെ പേരിൽ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട ഒരു സമ്മത പത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താൻ ഇത്തരമൊരു സമ്മതപത്രം ആർക്കും നൽകിയിട്ടില്ലെന്ന് അഭിജിത്ത് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''സുഹൃത്തുക്കളേ, ഞാൻ നൽകിയതെന്ന പേരിൽ സോഷ്യൽ മീഡിയയിലും, ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന സമ്മതപത്രമാണ് ചുവടെ. ഞാനോ സഹപ്രവർത്തകൻ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മതപത്രം ആർക്കും നൽകിയിട്ടില്ല.

മാത്രവുമല്ല എൻ്റെയോ, ബാഹുലിൻ്റെയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല. പിന്നെ ആർക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്? ശരിയാണ്, എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി നിങ്ങൾ ഒരുപാട് വേട്ടയാടി. ഇന്ന് വ്യാജ കത്തിൻ്റെ പേരിൽ വ്യാജ പ്രചരണം നടത്തുന്നവർ നാളെ ഒരുപക്ഷേ എൻ്റെ പേരിൽ വ്യാജ ഐ.ഡി കാർഡുകൾ വരെ ഉണ്ടാക്കിയേക്കാം. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
രാഷട്രീയമായ ഇത്തരം നീചപ്രവർത്തനങ്ങൾ നിങ്ങളിൽനിന്ന് ആദ്യമായല്ല എനിയ്ക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടു വന്നത് കൂടെ എൻ്റെ പ്രസ്ഥാനവും, സഹപ്രവർത്തകരും,സുഹൃത്തുക്കളും ഉള്ളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്, എങ്കിലും നാളിതുവരെ കടന്നുവന്ന അതേ കരുത്തിൽ ഈ കുപ്രചരണങ്ങളെയും നേരിടും''.
ആരോപണം ഉന്നയിച്ച പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും എന്നാണ് അഭിജിത്ത് നേരത്തെ ഫേസ്ബുക്കിൽ പ്രതികരിച്ചത്. ''ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ് എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്'' എന്നും അഭിജിത്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.












Click it and Unblock the Notifications