പ്രതിപക്ഷം ഭയക്കുന്നത് എന്തിനെ...മര്യാദ കാണിക്കണം; രൂക്ഷവിമര്‍ശനവുമായി ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: നിയമനക്കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗം ഭരണ-പ്രതിപക്ഷ സംഘര്‍ഷത്തെ തുടര്‍ന്ന് പരിച്ചുവിട്ടു. യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ എത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിക്കാൻ തുടങ്ങിയത്. മേയർക്കെതിരെ ഗോ ബാക്ക് വിളിച്ചു നടുത്തളത്തിൽ ഇറങ്ങിയും പ്രതിഷേധിച്ചു. ഇതോടെ യോഗം പിരിച്ചുവിട്ടു.
അതേസമയം, കൗണ്‍സില്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. നിയമനക്കത്തു വിവാദത്തില്‍ ചര്‍ച്ച നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് യോഗത്തില്‍ പ്രതിഷേധിച്ചത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമമെന്നും മേയര്‍ പറഞ്ഞു. പ്രതിപക്ഷം ഭയക്കുന്നതു എന്തിനെയാണെന്നും മേയർ ചോദിച്ചു.

യോഗം തുടങ്ങിയ ഉടന്‍തന്നെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രതിഷേധം കനത്തു. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാഹ്കിളിയും നടന്നു. മേയര്‍ ഗോബാക്ക് ബാനറും കരിങ്കൊടിയും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി-യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. തുടര്‍ന്ന് മേയറെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ഭരണപക്ഷവും ബാനര്‍ ഉയര്‍ത്തി. കെ.സുരേന്ദ്രനും വി.വി.രാജേഷിനുമെതിരെ ബാനര്‍ ഉയര്‍ത്തിക്കാട്ടി ഭരണപക്ഷ കൗണ്‍സിലര്‍മാരും പ്രതിരോധിച്ചു. ഒരുമണിക്കൂറിന് ശേഷം കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി മേയര്‍ പ്രഖ്യാപിച്ചു.

കത്ത് വിവാദം ചർച്ചചെയ്യാൻ മേയർ ആര്യാ രാജേന്ദ്രൻ ആണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ച ആയിരുന്നു പ്രത്യേക കൗൺസിൽ വിളിച്ചത്. നവംബർ 22ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ അതിന് രണ്ട് ദിവസം മുമ്പേ മേയർ പ്രത്യേക കൗൺസിൽ വിളിച്ചു. പ്രത്യേക കൗൺസിൽ യോഗം നിയന്ത്രിക്കുന്നതിൽ നിന്ന് ആരോപണ വിധേയയായ മേയറെ വിലക്കണമെന്ന പ്രതിപക്ഷ ആവശ്യപ്പെട്ടിരുന്നു എന്നാൽ സിപിഎം തള്ളി.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കാണ് കരാർ നിയമനം. ഈ കരാർ നിയമനത്തിലേക്കാണ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ചോദിച്ച് സി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക' കത്ത് അയച്ചതെന്നാണ് ആരോപണം. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് പുറത്താവുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയിട്ടുണ്ട്. കത്തിന്റെ ശരിപകർപ്പ് കണ്ടെത്താൻ കഴിയാത്തിനാൽ കേസെടുത്ത് അന്വേഷിക്കണം എന്നാണ് ശുപാർശ. ഇതുസംബന്ധിച്ച് ഡിജിപിയുമായി ചർച്ച ചെയ്ത് ശേഷം തീരുമാനമെടുക്കും. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കും. കത്തു തയാറാക്കിയത് താനല്ലെന്നും, അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.

മേയർ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മേയർ സ്ഥാനം രാജിവെക്കില്ലെന്നും ആര്യ പറഞ്ഞിരുന്നു. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും എന്ന് ആര്യ പറഞ്ഞു. 55 കൗണ്‍സിലര്‍മാര്‍ വോട്ടു രേഖപ്പെടുത്തി ആണ് താന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു എന്നാണ് ആര്യ വ്യക്തമാക്കിയത്.












Click it and Unblock the Notifications