സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരുവനന്തപുരം കളക്ടർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകാനുള്ള നടപടി ചരിത്രത്തിൽ ഇടംനേടുന്നതാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സ്‌പെഷ്യൽ പോളിങ് ഓഫീസർമാരുടെ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
ലോകത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഉദ്യോഗസ്ഥർതന്നെ അക്ഷരാർഥത്തിൽ പോളിങ് ബൂത്തുകളായി മാറുകയാണ്. നവംബർ 28 മുതൽ ഡിസംബർ 7 വരെയുള്ള പത്തു ദിവസങ്ങളിൽ ഈ ഉദ്യോഗസ്ഥർ രോഗ ബാധിതരുടെ വീട്ടിൽ നേരിട്ടത്തി പോസ്റ്റൽ വോട്ടുകൾ സ്വീകരിക്കും. സുതാര്യവും നിഷ്പക്ഷവുമായി നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു. എ.ഡി.എം. വി.ആർ. വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ എന്നിവരും പരിശീലന പരിപാടിക്കു നേതൃത്വം നൽകി.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക ജില്ലയിൽ നാളെ മുതൽ തയാറാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ പറഞ്ഞു. പട്ടികയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ കോവിഡ് ബാധിതരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കുമെന്നും കളക്ടർ അറിയിച്ചു.
സ്‌പെഷ്യൽ തപാൽ വോട്ട് നൽകുന്ന പ്രക്രിയയ്ക്കായി കളക്ടറേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് നിയമിക്കുന്ന ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി നൽകുന്ന കോവിഡ് ബാധിതരുടേയും ക്വാറന്റൈനിലുള്ളവരുടേയും പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) കളക്ടറേറ്റിൽനിന്നു ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി റിട്ടേണിങ് ഓഫിസർമാർക്കു നൽകും. അവർ പട്ടിക പരിശോധിച്ച് ഉറപ്പാക്കി ബന്ധപ്പെട്ട സ്‌പെഷ്യൽ പോളിങ് ഓഫിസർക്കു ബാലറ്റ് പേപ്പർ നൽകും.
നവംബർ 29 മുതൽ ഡിസംബർ ഏഴിനു വൈകിട്ടു മൂന്നു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റിവ് ആയിരിക്കുന്നവരുടേയും ക്വാറന്റൈനിലുള്ളവരുടേയും പട്ടികയാകും ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കുക. സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ട വോട്ടർ വോട്ടെടുപ്പു നടക്കുന്ന ഡിസംബർ എട്ടിനു മുൻപ് കോവിഡ് മുക്തനായാലും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. അവർ തപാൽ വോട്ട് തന്നെ ചെയ്യണം. സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ട് ക്വാറന്റൈൻ കാലാവധി വോട്ടെടുപ്പിനു പൂർത്തിയാക്കുന്നവർക്കും ഇതു ബാധകമാണ്.












Click it and Unblock the Notifications