തിരുവനന്തപുരത്ത് തീരപ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക്, മൂന്ന് സോണുകളാക്കി തിരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് രോഗവ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ. പൂന്തുറയിലും പുല്ലുവിളയിലും സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചതോടെ തീരപ്രദേശങ്ങളില്‍ പൂര്‍ണമായി ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ട ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്പു വരെ മൂന്നാമത്തെ സോണുമാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സംവിധാനത്തിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.

അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനും, വേളി മുതല്‍ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി കെ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലകളിലേക്കും ഡി വൈ എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഈ സംവിധാനം നടപ്പാക്കുന്നതിന് വിനിയോഗിക്കും.
Recommended Video

ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ വീതം ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായി നിയമിച്ചു. സോണ്‍ ഒന്ന്: ഹരികിഷോര്‍, യു വി ജോസ്, സോണ്‍ രണ്ട്: എം ജി രാജമാണിക്യം, ബാലകിരണ്‍, സോണ്‍ 3: വെങ്കിടേശപതി, ബിജു പ്രഭാകര്‍. ഇതിനുപുറമെ ആവശ്യം വന്നാല്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരുടെയും സേവനം വിനിയോഗിക്കും.
തീരമേഖലയില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപടി സ്വീകരിക്കും. പൂന്തുറയിലെ പാല്‍ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കും. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും.
ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂത്തിയാക്കും. കണ്ടെയിന്‍മെന്‍റ് സോണുകളിൽ ജനങ്ങള്‍ പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്. കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പുല്ലുവിളയില്‍ സാമൂഹ്യവ്യാപനം ഉണ്ടാവുകയും പഞ്ചായത്തില്‍ 150ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. കഠിനംകുളം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി.












Click it and Unblock the Notifications