ലുലു അധികൃതർ ഒടുക്കിയ നികുതി മൂന്ന് കോടി 50 ലക്ഷം; ടെക്നോപാർക്കിൽ നിന്ന് ലഭിക്കുന്നത് പ്രതിവർഷം ഒമ്പത് കോടി
തിരുവനന്തപുരം: പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മൂന്നുകോടി 50 ലക്ഷം രൂപയോളം നഗരസഭയിൽ നികുതിയടച്ച് ആക്കുളത്തെ വൻകിട കച്ചവട സ്ഥാപനമായ ലുലുമാൾ. ടെക്നോപാർക്ക് കഴിഞ്ഞാൽ നഗരസഭയ്ക്ക് ഏറ്റവുമധികം നികുതി ലഭിക്കുന്നത് ഇനി ലുലുമാളിൽ നിന്നായിരിക്കും. ലൈബ്രറി സെസും സേവന നികുതിയും ഉൾപ്പെടെ 3,51,51,300 രൂപയാണ് കടകംപള്ളി സോണൽ ഓഫീസിന് കീഴിൽ വരുന്ന ആക്കുളത്തെ ലുലുമാൾ കോർപ്പറേഷനിൽ ഒടുക്കിയത്.
Recommended Video
സിനിമ തിയ്യേറ്ററുകൾ, വൻകിട ഹോട്ടലുകൾ, മാൾ സമുച്ചയത്തിൽ ഉയരുന്ന ബ്രഹ്മാണ്ട സ്ഥാപനങ്ങൾ, കുട്ടികൾക്കള്ള കളിസ്ഥലം, ഓഫിസുകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്ന ലുലു മാളിലുണ്ടാവുക. ഡിസംബർ 16ന് ലുലുമാളിൻ്റെ ആക്കുളത്തെ പുതിയ ഷോറൂമിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും.
ചതുരശ്ര മീറ്ററിന് 60 രൂപ നിരക്കിൽ 11,096.30 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 12 സ്ക്രീനുകൾക്കാണ് നികുതി നിർണയം നടത്തിയിരിക്കുന്നത്. സിനിമ തിയ്യേറ്ററുകൾ കൂടി പ്രവർത്തിക്കുന്നതിനാലാണിത്. ചതുരശ്ര മീറ്ററിന് 80 രൂപ നിരക്കിൽ 2,320.04 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓഫിസ് സ്ഥലത്തിനും പാർക്കിങ് ഏരിയ ഉൾപ്പെടെ ചതുരശ്ര മീറ്ററിന് 150 രൂപ നിരക്കിൽ 1.99 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്തിനും നഗരസഭ ഉദ്യോഗസ്ഥർ നികുതി നിർണയിച്ചിട്ടുണ്ട്.
കടകംപള്ളി സോണൽ ഓഫിസിന് കീഴിലാണ് ലുലു മാൾ പ്രവർത്തനമാരംഭിക്കുന്നത്. ഓഫീസിലെ സൂപ്രണ്ട് ഉൾപ്പെടെയുള്ള മൂന്ന് ജീവനക്കാർ മൂന്ന് ദിവസത്തോളം രാപകൽ പണിയെടുത്താണ് നികുതി നിർണയം പൂർത്തിയാക്കിയത്. തിരുവനന്തപുരത്ത് ടെക്നോപാർക്ക് കഴിഞ്ഞാൽ ഏറ്റവുമധികം നികുതി നഗരസഭയിൽ ഒടുക്കുന്ന സ്ഥാപനമാകും ലുലുമാൾ.
ലൈബ്രറി സെസും സേവന നികുതിയും ഉൾപ്പെടെ 3,51,51,300 രൂപ ഇതിനോടകം തന്നെ കമ്പനി അധികൃതർ നഗരസഭയിൽ അടച്ചു കഴിഞ്ഞു. കെട്ടിടനിർമാണം പൂർത്തിയായെന്ന് എൻജിനീയറിങ് വിഭാഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മാർച്ച് 19നാണ്. അസസ്മെന്റ് പൂർത്തിയായ ദിവസം മുതൽ നികുതി നിർണയിക്കണമെന്നുള്ളതിനാലാണ് ഈ സാമ്പത്തിക വർഷത്തെ കെട്ടിട നികുതി മുഴുവനായി അടയ്ക്കേണ്ടി വന്നത്.
4000 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലമാണ് മാളിൽ ഒരുക്കിയിട്ടുള്ളത്. 293 ടി.സി നമ്പരുകൾ അനുവദിച്ചിട്ടുണ്ട്. മാളിൽ ആരംഭിക്കാനിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കുള്ള ട്രേഡ് ലൈസൻസ്, തൊഴിൽ നികുതി എന്നിവ ഉൾപ്പെടെ ഇനിയും കോടിക്കണക്കിനു രൂപയോളം നഗരസഭയ്ക്ക് ലഭിക്കും. അതേസമയം, 17 വൻകിട കെട്ടിടങ്ങൾ ഉൾപ്പെടുന്ന ടെക്നോപാർക്ക് സമുച്ചയത്തിൽ നിന്നും പ്രതിവർഷം ഒമ്പത് കോടി രൂപയാണ് നഗരസഭയ്ക്ക് നികുതി അടിസ്ഥാനത്തിൽ ലഭിക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഷോപ്പിംഗ് മാൾ അനന്തപുരിയിൽ നിർമ്മിച്ചിരിക്കുന്നത്. എല്ലാം ഒരു കുടക്കീഴിലൊരുക്കി വമ്പൻ ഷോപ്പിംഗ് വിസ്മയം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലുവിൻ്റെ കടന്നുവരവ്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം.
ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് അനന്തപുരിയുടെ വിരിമാറിൽ ഡിസംബർ 17 മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ടെക്നോപാർക്കിന് സമീപം ആക്കുളത്താണ് മാൾ സ്ഥിതി ചെയ്യുന്നത്.
രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട് എന്നിവയുമുണ്ട്.
300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറക്കും.ഇതിൽ വസ്ത്രമേഖലയിലെയും സൗന്ദര‍്യവർധക ഉൽപന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവരെ എത്താത്തത്. ഇവ തെക്കേ ഇന്ത്യയിലും ആദ്യമായാണെത്തുന്ന പ്രത്യേകയും ലുലുവിൻ്റെ ഈ ജനകീയ ഷോപ്പിംഗ് അനുഭവത്തിനുണ്ട്.
കുട്ടികൾക്കായി കേരളത്തിലെ ഏറ്റവും വലിയ പാർക്കാണ് മാളിൽ തയാറാകുന്നത്. ഫൺ ട്യൂറ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 450 റൈഡുകൾ. ഇതിൽ തന്നെ 50 റൈഡുകൾ കേരളത്തിൽ ആദ്യമാണെന്നും നിർമാതാക്കൾ.80,000 ചതുരശ്ര അടി ഫാമിലി എന്റർടൈൻമെന്റ് സെന്ററും ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാംപോളിൻ പാർക്കും. ഇതോടെ മാൾ നഗരത്തിലെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ് ഹബ്ബായി മാറും.
മാളിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭങ്ങളിലൂടെ നൂറുകണക്കിനാളുകൾക്ക് തൊഴിലും ജീവിതവും നൽകാനാകും. ഇവിടെ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഹോസ്റ്റലുകളും വീടുകളും ഒരുക്കുന്നതിലൂടെ നഗരത്തിന് വരുമാനവും വളർച്ചയും ലഭിക്കും. തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഏടുകളിലൂടെ മാറ്റം വരുത്തുകയെന്ന ലക്ഷ്യമാണ് ലുലുവിലൂടെ യാഥാർഥ്യമാകുന്നത്.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രവും ലുലു മാളിൻ്റെ പ്രത്യേകയാണ്. മാളിൻ്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ മാൾ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയാണിത്.
ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാളിൻ്റെ ഷോപ്പിങ് വിസ്മയം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിവിധ മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനമുണ്ടാകൂവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി നേരത്തെ പറഞ്ഞിരുന്നു.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ