ഗുണ്ടാപ്പിരിവ്, സഹോദരിയെ ശല്യം ചെയ്യല്‍; കൊടും ക്രിമിനല്‍ കാക്ക അനീഷിനെ വകവരുത്തിയത് അയല്‍വാസികള്‍
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. നേമം നരുവാമ്മൂട് സ്റ്റേഷന്‍ പരിധിയിലുള്ള മുളയ്ക്കല്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് കാക്ക അനീഷാണെന്ന് മനസിലായത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് കാക്ക അനീഷ്. ഇപ്പോഴിതാ കാക്ക അനീഷിനെ കൊലപാതകത്തിന് പിന്നിലുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്.
കാക്ക അനീഷ് രാത്രി കാലങ്ങളില്‍ മോഷണം നടത്തിയിരുന്നെന്നും അതിന് ശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചന നേരത്തെ ലഭിച്ചിരുന്നു. നേരത്തെ അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോകുകയായിരുന്നു.
അന്ന് ജയിലില്‍ എത്തിക്കുന്നതിന് മുമ്പുള്ള സ്രവപരിശോധന കഴിഞ്ഞ് നിരീക്ഷണത്തിലിരിക്കവെയാണ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് അനീഷ് ചാടിപ്പോയത്. പുറത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണ് അനീഷ് അന്ന് രക്ഷപ്പെട്ടത്. പിന്നീട് അറസ്റ്റിലായ അനീഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.

കാക്ക അനീഷിനെ കൊലപ്പെടുത്തിയത് സ്വന്തം അയല്‍വാസികളാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശല്യം സഹിക്കവയ്യാതെയാണ് കൊന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മാരായമുട്ടം ജോസ് വധക്കേസ് അടക്കമുള്ള 27 ഓളം കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കാക്ക അനീഷ്. ഇപ്പോള്‍ അനീഷിനെ കൊലപ്പെടുത്തിയ പ്രതികള്‍ ആരും തന്നെ ഒരു കേസുകളില്‍ പോലും പ്രതികളായിട്ടില്ല.

ഗുണ്ടാപ്പിരിവ് നടത്തിയാണ് അനീഷ് ജീവിച്ചു പോയിരുന്നത്. ഇത് ഒറു സ്ഥിരം പരിപാടിയായിരുന്നു. നല്‍കാത്തവരെ കണക്കിന് ഉപദ്രവിക്കുകയും ചെയ്യും. സ്ത്രീകളോട് അപമര്യാദയായി പെറുമാറുന്നതും പതിവായിരുന്നു. തങ്ങളെ കാണുമ്പോള്‍ അസഭ്യം പറയുകയും കൊലവിളി നടത്തുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് പ്രതികള്‍ പറയുന്നു. പ്രതികളില്‍ ഒരാളുടെ സഹോദരിയോട് അടുത്തിടെ മോശമായി അനീ,് പെരുമാറിയിരുന്നു. ഇങ്ങനെയുള്ള അനീഷിന്റെ നിരന്തരമായ ശല്യമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പിടിയിലായ പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

പള്ളിച്ചല്‍ സ്വദേശി കുളങ്ങരക്കോണം ലീലാ ഭവനില്‍ അനൂപ്, സന്ദീപ് ഭവനില്‍ സന്ദീപ്, പള്ളിച്ചല്‍ പൂവണംകുഴി സ്വദേശി അരുണ്‍, പള്ളിച്ചല്‍ വട്ടവിള മേലേ പുരയിടത്ത് വിഷ്ണു എന്നു വിളിക്കുന്ന രഞ്ജിത്ത് പള്ളിച്ചല്‍ വരിക്കപ്ലാവിള വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അനൂപ് എന്നിവരാണ് അനീഷിനെ കൊലപ്പെടുത്തിയത്.

കാപ്പാ കാസില്‍ ജയിലിലായിരുന്ന അനീഷ് രണ്ടാഴ്ച മുമ്പാണ് ജയില്‍ മോചിതനായത്. രണ്ടുദിവസം മുമ്പ് നരുവാമൂട്ടിലെ ഒരു മരണ വീട്ടില്‍ വച്ചും പ്രതികളെ അനീഷ് അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചിരു. ഇതിലെ പ്രകോപനമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ജയില്‍മോചിതനായി നാട്ടിലെത്തിയതിന് പിന്നാലെ ബൈക്ക് മോഷണമുള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കുളങ്ങരക്കോണം സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാല പൊട്ടിച്ച കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.

അടച്ചിട്ടിരുന്ന ഒരു ഹോളോബ്രിക്‌സ് നിര്‍മ്മാണ ശാലയിലാണ് കഴിഞ്ഞ ദിവസം അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ഇയാളുടെ സ്ഥിരം താവളങ്ങളില്‍ ഒന്നായിരുന്നു. ഇവിടെയാണ് പലപ്പോഴും കാക്ക അനീഷ് കിടന്നിറങ്ങിയിരുന്നത്. പ്രതികള്‍ മുന്‍ കൂട്ടി പദ്ധതി തയ്യാറാക്കി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ശനിയാഴ്ച രാത്രി എട്ടരയോടെ ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് മദ്യലഹരിയിലെത്തിയ അനീഷ് ഇവിടെവെച്ച് യുവാക്കളെ കണ്ടതോടെ ആക്രമിക്കാന്‍ ശ്രമിക്കുകയും കയ്യാങ്കളിക്കിടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയുമായിരുന്നു. അനീഷിന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് തന്നെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിന്റെ നിര്‍ണായക നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. സമീപത്തെ ടവര്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിധമായി പരിശോധിച്ചിരുന്നു. കൊലയ്ക്ക് ശേഷം പ്രതികള്‍ സമീപത്തെ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അനീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

കൊല്ലപ്പെടുന്നതിന് മുമ്പും മാലമോഷണം
കൊല്ലപ്പെടുന്നതിന് മുമ്പും മാല മോഷണം
അനീഷ് കൊല്ലപ്പെടുന്നതിന് മുമ്പും സമീപത്തെ വീട്ടില്‍ കയറി മാലപൊട്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് ഇയാള്‍ ഹോളോ ബ്രിക്‌സ് യൂണിറ്റില്‍ എത്തിയത്. അതേ സമയം പൊലീസ് അന്വേഷണം നടത്തുന്ന സമയത്ത് പ്രതികളിൽ ചിലര്‍ ആള്‍ ക്കൂട്ടത്തില്‍ തന്നെയുണ്ടായിരുന്നു. പൊലീസിന് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്ന വിശ്വാസമായിരുന്നു പ്രതികള്‍ക്കുണ്ടായത്. പ്രതികള്‍ മുമ്പ് സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന പ്രതികള്‍ ഇതേപറ്റി മറ്റുള്ളവരോട് സംസാരിച്ചിരുന്നുവത്ര. കൊലയ്ക്ക് പിന്നില്‍ നേരത്തെ പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.

ഏതു സമയവും കൊല്ലപ്പെടും
ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ പലതവണ അനീഷിനെ വിലക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അനീഷ് കേട്ടില്ലായിരുന്നു. താന്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന് അനീഷ് പിതാവിനോട് പറയാറുണ്ടായിരുന്നു. ഇനിയും നല്ല ജീവിതം തുടങ്ങാമെന്ന് പിതാവിന്റെ വാക്കുകളും അവഗണിച്ചു. ഒടുവില്‍ രണ്ടുദിവസം മുമ്പ് കുളങ്ങരക്കോണത്ത് വീട്ടമ്മയുടെ രണ്ട് പവന്‍ മാല മോഷ്ടിച്ചാണ് അനീഷ് ഒളിവില്‍ പോയത്. ജീവന് ഭീഷണിയുള്ളത് കൊണ്ട് അനീഷ് വീട്ടില്‍ തമസിക്കാറില്ല. കൊല നടത്തിയ സ്ഥലം പോലുള്ള നിരവധി താവളങ്ങള്‍ അനീഷിന് നഗരത്തില്‍ ഉണ്ടെന്നാണ് നിഗമനം.












Click it and Unblock the Notifications