അക്ഷരശ്രീ പദ്ധതിയിൽ അഴിമതിയെന്നാരോപണം; തിരുവനന്തപുരം നഗരസഭയിൽ ബിജെപിയുടെ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: അക്ഷരശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാതെ അഴിമതിയാരോപണം ഉന്നയിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കൗട്ട് നടത്തി. ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയിൽ പങ്കെടുക്കാതെ ബി.ജെ.പി കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതേസമയം അക്ഷരശ്രീ പദ്ധതി നടത്തിപ്പിൽ എൽ ഡിഎഫിന് യുഡിഎഫ് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു.
യുഡിഎഫ് ചൂണ്ടിക്കാണിച്ച ചെറിയ തെറ്റുകുറ്റങ്ങൾ പരശോധിക്കാമെന്ന് മേയർ ഉറപ്പ് നൽകിയതോടെ ഇരുകൂട്ടരും സന്തോഷത്തോടെ യോഗ നടപടികൾ അവസാനിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൗൺസിൽ യോഗത്തിന് മുൻപാകെ അവതരിപ്പിക്കാനുള്ള അവസരം പ്രധാന പ്രതിപക്ഷമായ ബിജെപി നഷ്ടമാക്കി.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് കൗൺസിൽ യോഗ നടപടികൾ ആരംഭിച്ച ഉടനെയാണ് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ഗിരികുമാർ അക്ഷരശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഉപക്ഷേപം അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് 14 ന് നടക്കുന്ന സർവേയിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം വീടുകളിൽ നിന്നും നൽകണമെന്ന നിർദേശം പരശോധിക്കണമെന്നും പദ്ധതിയിലെ അഴിമതി സംബന്ധിച്ച് മറ്റു ഔദ്യോഗിക കാര്യങ്ങൾ എടുക്കുന്നത് മുൻപ് ചർച്ച നടത്തണമെന്നും ഗിരികുമാർ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അജണ്ടയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അപ്പോൾ ചർച്ച നടത്താമെന്നും മേയർ അറിയിച്ചു. എന്നാൽ ഗിരികുമാർ തീരുമാനത്തിൽ ഉറച്ച് നിന്നു.
ഇതോടെ മേയർ ഔദ്യോഗിക അജണ്ടകളലേക്ക് കടന്നു. ധനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി പാസാക്കിയ വിഷയങ്ങൾ അവതരിപ്പിക്കാൻ ഡെപ്യൂട്ടി മേയറെ ക്ഷണിച്ചു. ഇതോടെ ബി.ജെ.പി അംഗങ്ങൾ ഒന്നാകെ പ്രതിഷേധവുമായി എഴുന്നേറ്റു. ഇവർ ഉന്നയിച്ച വിഷയവുമായി ബന്ധമില്ലാത്ത എം.ജി റോഡിലെ അനധികൃത പാർക്കിംഗ് ഫീസ് അവസാനിപ്പിക്കണമെന്നും ഒപ്പം അക്ഷരശ്രീ പദ്ധതിയ്ക്ക് എതിരെയുള്ള പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി. ഇത് കാര്യമാക്കാതെ മേയർ യോഗ നടപടികൾ തുടർന്നതോടെ ബി.ജെ.പി ആദ്യം മേയറുടെ ചേംബറിന് മുന്നിലും പിന്നാലെ യോഗത്തിൽ നിന്നും മുദ്രാവാക്യം വിളികളോടെ ഇറങ്ങിപ്പോയി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതഷേധിച്ചു.
മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി പാസാക്കിയ വിഷയങ്ങൾ അവതരിപ്പിച്ചതിന് ശേഷം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി വിഷയമായി അക്ഷരശ്രീ പദ്ധതി അവതരിപ്പിച്ചു. പദ്ധതിയെ അനുകൂലിക്കുന്നതിന് ഒപ്പം ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് യു.ഡി.എഫ് കൗൺസിലർമാർ സംസാരിച്ചത്. കൗൺസിലർമാരായ പാളയം രാജൻ,ഡി.അനിൽകുമാർ, ജോൺസൻ ജോസഫ്, സോളമൻ വെട്ടുകാട് , ആർ.പി ശിവജി, ഐഷാബേക്കർ, ബീമാപള്ളി റഷീദ് തുടങ്ങിയവർ സംസാരിച്ചു.