'ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാര്‍ ഈ നാട്ടില്‍ എത്രപേരുണ്ടാകും, അപ്പോഴും പഴി പെണ്ണിനാണ്'
തിരുവനന്തപുരം: പാനൂരിലെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പ്രണയ ബന്ധത്തിൽ നിന്ന ഒഴിഞ്ഞ പകയുടെ പേരിലാണ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കഴിഞ്ഞദിവസം ശ്യാംജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചിരുന്നു. ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കഴുത്തറുത്തായിരുന്നു പ്രതി പെൺകുട്ടിയെ കൊന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ആര്യ രാജേന്ദ്രൻ.ഫേസ്ബുക്കിലൂടെയാണ് ആര്യയുടെ പ്രതികരണം.
പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട് എന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും. അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രമെന്നും ആര്യ കുറിച്ചു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:
വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുക. ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ.
പാനൂർ കൊലപാതകം: 'ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി, കഴുത്തറുത്തു'; പ്രതിയുടെ കുറ്റസമ്മത മൊഴി; അറസ്റ്റ്
പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും. അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രം.
അത് മാത്രമാണോ, ഒരു പെൺകുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാൽ അവൾക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആൾക്കൂട്ട ആക്രമണത്തെയും വരെ അവൾ നേരിടേണ്ടി വരും. അതൊന്നും പോരാത്തതിന് ഇക്കഥയൊന്നും അറിയാതെ കേട്ടുകേൾവികളുടെ മാത്രം ബലത്തിൽ സ്വന്തം മനോരോഗത്തിന് ശാന്തി കിട്ടാൻ സാമൂഹ്യമാധ്യമത്തിലൂടെ അവൾക്ക് നേരെ അധിക്ഷേപം ചൊരിയുന്ന വേറെയും കുറേ ആങ്ങളമാർ ഉണ്ട് ഇക്കാലത്ത്. ഇത്തരം മനോരോഗികളെ കണ്ടെത്തി തക്കതായ ചികിത്സ നൽകിയില്ലെങ്കിൽ നാളെ മറ്റേതെങ്കിലും ഒരു പെൺകുട്ടി ഇരയാവുക തന്നെ ചെയ്യും.
ജീവിതത്തിൽ "yes" എന്ന് മാത്രമല്ല "No" എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് "പ്രണയം". അതിന് പ്രണയിക്കണം. മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണം. സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണ ആദ്യം തിരുത്തണം. ഏറ്റവും പ്രധാനം അത്തരം ചിന്തകൾക്കും പറച്ചിലുകൾക്കും ഒളിഞ്ഞും തെളിഞ്ഞും കയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏർപ്പാട് അവസാനിപ്പിക്കണം...
അതേസമയം, ഡിവൈഎഫ്ഐയും വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. പ്രണയപ്പക വലിയ ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്.പ്രണയമെന്ന പദത്തിൽ അതിരില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്റെ അംശമുണ്ട്. അത് പ്രണയിക്കുന്നു എന്നതു പോലെ തന്നെ പ്രണയിക്കുന്നില്ല എന്നതിന്റെ കൂടി സ്വാതന്ത്ര്യമാണ്. പ്രണയത്തിൽ കടന്നു വരാനും ഇറങ്ങി പോവാനും ഉള്ള വിശാലത കൂടിയാവണം പ്രണയമെന്ന് യൗവ്വനം തിരിച്ചറിയണം, എന്നും പറയുന്നു. ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ. ആൺ/ പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ച് സാമൂഹ്യ വിദ്യാഭ്യാസം ശക്തമായി ഏറ്റെടുക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഇത്തരം സംഭവങ്ങൾ ഓർമപ്പെടുത്തുന്നുവെന്നും കുറിപ്പിൽ പറയുന്നു.