പെരിങ്ങമ്മല പ്ലാന്റ് : രണ്ടു പഞ്ചായത്തുകളിൽ ഹർത്താൽ, നിയമസഭയിലേക്ക് ബുധനാഴ്ച സങ്കടജാഥ!
നെടുമങ്ങാട്: ആദിവാസി മേഖലയായ പെരിങ്ങമ്മല പന്നിയോട്ടുകടവിൽ മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉദ്പ്പാദിപ്പിക്കാനുള്ള പദ്ധതിക്കെതിരെ നാട്ടുകാർ ആരംഭിച്ച സങ്കടജാഥ ഇന്ന് നിയമസഭയുടെ മുന്നിലെത്തും. കഴിഞ്ഞ 3 നു പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് പദ്മശ്രീ ലക്ഷ്മിക്കുട്ടി കാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജാഥയാണ് തലസ്ഥാനത്തെത്തുന്നത്. 42 കിലോമീറ്റർ കാൽനടയായി ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പടെ നൂറുകണക്കിനാളുകൾ ജാഥയിൽ അണിനിരന്നിട്ടുണ്ട്.ആദിവാസി സമരത്തിന് പിന്തുണയുമായി പെരിങ്ങമ്മല, നന്ദിയോട്, ആനാട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്നത്തെ നിയമസഭ മാർച്ചിൽ പങ്കെടുക്കും.
പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ കടകളടച്ച് ഹർത്താൽ ആചരിച്ചാണ് ജനങ്ങൾ നിയമസഭ മാർച്ചിൽ പങ്കെടുക്കുന്നത്. രാവിലെ പത്തിന് കാവടിയാറിൽ നിന്നാരംഭിക്കുന്ന സങ്കടജാഥ 12 ന് നിയമസഭ കവാടത്തിൽ എത്തും. കവയിത്രി സുഗതകുമാരി, ആദിവാസി നേതാവ് സികെ ജാനു,പരിസ്ഥിതി പ്രവർത്തകൻ സിആർ നീലകണ്ഠൻ തുടങ്ങിയവർ ജാഥയെ വരവേൽക്കും. ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാതൃക കൃഷിത്തോട്ടത്തിൽ 15 ഏക്കർ സ്ഥലമാണ് മാലിന്യ പ്ലാന്റിനായി അനുവദിച്ചിട്ടുള്ളത്. വാമനപുരം നദിയുടെ പ്രധാന കൈവഴിയായ ചിറ്റാർ ഉൾപ്പടെ നിരവധി ജലസ്രോതസ്സുകൾ നിർദ്ദിഷ്ട പ്രദേശത്തുണ്ട്.

പന്നിയോട്ട് കടവ്, മുല്ലച്ചൽ, ഒരു പറകരിക്കകം,അടിപറമ്പ് ,വെങ്കട്ട, പേത്തല കരിക്കകം തുടങ്ങി ഒരു ഡസനിലധികം പട്ടികജാതി-പട്ടികവർഗ കോളനികൾ രണ്ട് കിലോമീറ്റർ പരിധിയിൽ സ്ഥിതി ചെയ്യുന്നു.പ്ലാന്റിലെ മാലിന്യം വാമനപുരം നദിക്കരയിലെ എഴുപതോളം കുടിവെള്ള പദ്ധതികൾക്ക് ദോഷം വിതയ്ക്കുമെന്ന് പഠന റിപ്പോർട്ടുണ്ട്.പദ്ധതിക്കെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലായ് 11 ന് പെരിങ്ങമ്മല പഞ്ചായത്തോഫീസിലേക്ക് നടന്ന സങ്കടജാഥയുടെ തുടർച്ചയാണ് ഇതേപേരിൽ നിയമസഭയിലേക്ക് ഇന്ന് നടക്കുന്ന മാർച്ച്.
150 ദിവസമായി നിർദ്ദിഷ്ട പ്രദേശത്തു സമരപ്പന്തൽ കെട്ടി കാവൽ കിടക്കുകയാണ് ആദിവാസി കുടുംബങ്ങൾ. ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചില്ലെങ്കിലും പ്ലാന്റ് വരില്ലെന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മന്ത്രിസഭ യോഗം പദ്ധതിക്ക് അനുമതി നൽകിയതോടെയാണ് നിയമസഭയിലേക്ക് സങ്കടജാഥ നടത്താൻ നാട്ടുകാർ തീരുമാനിച്ചത്. നന്ദിയോട്, ആനാട്, നെടുമങ്ങാട്, പേരൂർക്കട എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം ലഭിച്ചു. രണ്ടാംദിവസത്തെ ജാഥാ സമാപനം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാലയിൽ പരിസ്ഥിതി പ്രവർത്തകൻ ഡോ. ജോർജ് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി അദ്ധ്യക്ഷനായി.












Click it and Unblock the Notifications