ചിറയിൻകീഴ് ബാറിന് മുന്നിലെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: പ്രതി അറസ്റ്റിൽ
ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബാറിന് മുന്നിൽ ഡിസംബർ 21ന് മരിച്ച നിലയിൽ കാണപ്പെട്ട ആനത്തലവട്ടം വയൽതിട്ട വീട്ടിൽ ബിനു (50 ) വിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തിരുവനന്തപുരം വെളളായണി തയ്ക്കാപളളിയ്ക്ക് സമീപം മുജാ മൻസിലിൽ നിജ (42) പൊലീസ് പിടിയിലായി. 21 ന് വെളുപ്പിനാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബാറിന് മുന്നിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ശരീരത്തിലും മരിച്ച് കിടന്ന സ്ഥലത്തും രക്തക്കറ ഉണ്ടായിരുന്നതിനാൽ സംഭവം കൊലപാതകം ആണോ എന്ന് ആദ്യമേ സംശയം ഉയർന്നിരുന്നു. പോലീസും ഫോറൻസിക്ക് വിദഗ്ദരും നടത്തിയ പരിശോധനയിൽ ഇയാൾക്ക് കടുത്ത രീതിയിൽ പൈൽസിന്റെ അസുഖം ഉണ്ടായിരുന്നതായും അത് പൊട്ടി ഉണ്ടായ ചോരക്കറ ആണ് സ്ഥലത്ത് കണ്ടതെന്നും ആയിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാരിയെല്ലിനേറ്റ പൊട്ടൽ മൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് അറിവായി.

തുടർന്ന് ഷാഡോ പൊലീസിന്റെ സഹായത്തോടെ ചിറയിൻകീഴ് പൊലീസ് നടത്തിയ അന്വഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.20ന് രാത്രിയിൽ വ്യാപാരികളും നാട്ടുകാരും മദ്യപിച്ച നിലയിൽ ബിനുവിനെ ബാറിന്റെ പരിസരത്ത് കണ്ടിരുന്നു. ഒരാൾ ബിനുവിനെ അസഭ്യം വിളിച്ചതായി പ്രദേശവാസി ഷാഡോ സംഘത്തെ വിവരം അറിയിച്ചു. ഇതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാറിലെയും പരിസര പ്രദേശങ്ങളിലെയും സി.സി ടിവി കാമറകൾ പരിശോധിച്ചപ്പോൾ സമീപത്തെ ലോഡ്‌ജിൽ താമസിച്ചിരുന്ന ഒരാൾ സംഭവശേഷം മൊബൈൽ ഫോൺ ഓഫാക്കി കടന്നുകളഞ്ഞ വിവരം കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണിയാപുരത്ത് നിന്ന് പ്രതിയെ ഇന്നലെ രാവിലെ പിടികൂടിയത്. രണ്ട് വർഷങ്ങൾക്ക് മുമ്പും പ്രതി സമാനമായ രീതിയിൽ കൊലപാതകം നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications