തിരുവനന്തപുരത്ത് ഇന്ന് 10 പേർക്ക് കൊവിഡ്, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 77 ആയി. ഇതില്‍ 7 പേര്‍ കൊല്ലം ജില്ലയില്‍ നിന്നുളളവരും രണ്ട് പേര്‍ ആലപ്പുഴയില്‍ നിന്നുളളവരും ഓരോരുത്തര്‍ വീതം പത്തനംതിട്ട, എറണാകുളം ജില്ലയിലുളളവരുമാണ്. ഇന്ന് തിരുവനന്തപുരത്ത് ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയിൽ പുതുതായി 860 പേർ രോഗനിരീക്ഷണത്തിലായി. 575 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 12,339 പേർ വീടുകളിലും 1,794പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 24 പേരെ പ്രവേശിപ്പിച്ചു. 24 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 208 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് 293 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 267 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 52 സ്ഥാപനങ്ങളിൽ ആയി 1794 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
അതിനിടെ മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് രോഗി കടന്ന സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ റിപ്പോർട്ട് തേടി. മദ്യപാനത്തിന് അടിമയായതിനാൽ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂർത്തിയാകും മുമ്പ് കടക്കാൻ ശ്രമം നടത്തിയതെന്നാണ് മെഡിക്കൽ കോളേജിൽ നിന്നു ലഭിച്ച പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സർവയലൻസ് ടീം അടിയന്തിര നടപടി ആരംഭിച്ചു. കോവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 848 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. നിലവില്‍ ആകെ 158 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഗുജറാത്തിൽ കോൺഗ്രസ് തന്ത്രം; 2 സീറ്റിൽ വിജയിക്കാൻ വേണ്ടത് ഒരു വോട്ട് മാത്രമെന്ന്, ഞെട്ടി ബിജെപി