ബൈക്ക് മോഷണ പരാതിയിൽ വാദി പ്രതിയായി... നെടുമങ്ങാട് നടന്നത് നാടകീയ നീക്കങ്ങൾ, മൂന്നംഗ ബൈക്ക് മോഷണ സംഘം അറസ്റ്റിൽ
നെടുമങ്ങാട്: മോഷണ ശ്രമത്തിനിടെ സ്വന്തം ബൈക്ക് ഉപേക്ഷിച്ചു കടന്നശേഷം പൊലീസിൽ പരാതി നൽകിയ യുവാവ് ഉൾപ്പടെ മൂന്നംഗ ബൈക്ക് മോഷണസംഘം നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. നന്നാട്ടുകാവ് പുളിമാത്തൂർ ശിവാലയത്തിൽ കണ്ണൻ എന്ന വിഷ്ണു (23), കണ്ണമ്മൂല ഇലങ്കംവിളാകം സിഎസ് നിവാസിൽ ലല്ലു എന്ന സജിൻ (24), കടകംപള്ളി കളിയിലിൽ വീട്ടിൽ നന്ദു എന്ന നന്ദകുമാർ (21) എന്നിവരാണ് പിടിയിലായത്.
കട്ടന്‍കാപ്പിയില്‍ ഗുളിക കലര്‍ത്തി കൊടുത്ത് ദേഹോപദ്രവം: തൃശൂരില്‍ 40 കാരി അറസ്റ്റില്‍
ഇവർ മോഷ്ടിച്ച നാല് ബൈക്കുകളും കണ്ടെടുത്തു. കഴിഞ്ഞ 21 നു രാത്രി വലിയമല, ഉഴപ്പാക്കോണം, കരിപ്പൂർ ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്ഥലത്തെ സി.സി.ടി.വി കാമറ തകർക്കാൻ സംഘം ശ്രമിച്ചിരുന്നു. ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോൾ വിഷ്ണു സ്വന്തം ബൈക്ക് ഉപേക്ഷിച്ച് മറ്റു പ്രതികൾക്കൊപ്പം കടന്നു കളയുകയായിരുന്നു. ബൈക്കിന്റെ ആർ.സി പരിശോധനയിൽ ഉടമ പോത്തൻകോട് സ്വദേശി വിഷ്ണുവാണെന്ന് തെളിഞ്ഞു.
ഇതേദിവസം തന്നെ വിഷ്ണു പോത്തൻകോട് സ്റ്റേഷനിൽ തന്റെ ബൈക്ക് മോഷണം പോയതായി പരാതിയും നൽകി. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ബൈക്ക് മോഷ്‌ടിക്കപ്പെട്ട രാത്രിയിൽ വിഷ്ണു വലിയമലയിൽ ഉണ്ടായിരുന്നതായി പൊലീസിന് ബോദ്ധ്യപ്പെട്ടു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വാദി പ്രതിയായത്. വിഷ്ണുവും കൂട്ടരും ശ്രീകാര്യം, കഴക്കൂട്ടം, വട്ടപ്പാറ, മെഡിക്കൽ കോളേജ്, നേമം, തമ്പാനൂർ സ്റ്റേഷനുകളിൽ നിരവധി ബൈക്ക് മോഷണകേസിലും കഞ്ചാവ് കടത്തുകേസിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെയും ഷാഡോ ഡിവൈ.എസ്.പി അശോകിന്റെയും നേതൃത്വത്തിൽ എസ്.ഐമാരായ പി. ലൈലാബീവി, ബാബു, എ.എസ്.ഐമാരായ ജയൻ,ഷിബു, സുനിൽ, സി.പി.ഒമാരായ നെവിൻ സുനിൽ, അനൂപ്, ജസ്‌നാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.