ശശി തരൂർ വക തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ, പ്രവാസികൾക്ക് വേണ്ടി തിരുവനന്തപുരം സജ്ജം!
തിരുവനന്തപുരം: പ്രവാസികളുമായി വിദേശത്ത് നിന്ന് മൂന്നാമത്തെ വിമാനവും കേരളത്തില്‍ എത്തിക്കഴിഞ്ഞു. സൗദി അറേബ്യയില്‍ നിന്നാണ് ഇന്ന് കരിപ്പൂരിലേക്ക് 152 പ്രവാസികളുമായി വിമാനം എത്തിയത്. ഇന്നലെ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും വിമാനങ്ങളെത്തി. കരിപ്പൂരും നെടുമ്പാശേരിയും മാത്രമല്ല പ്രവാസികളെ സ്വീകരിക്കാന്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും സര്‍വ്വസജ്ജമാണ്.
തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂര്‍ എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്‍കിയതാണ് വിമാനത്താവളത്തിലെ തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറയാണിത്.

ശശി തരൂരിന് നന്ദി പറഞ്ഞ് തിരുവനന്തപുരം കളക്ടര്‍ രംഗത്ത് വന്നിരുന്നു. കളക്ടര്‍ അടക്കമുളള സംഘം വിമാനത്താവളത്തില്‍ എത്തി പ്രവാസികളെ സ്വീകരിക്കുന്നതിനുളള ഒരുക്കങ്ങള്‍ വിലയിരുത്തി. മെയ് 10 ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരത്തേക്ക് പ്രവാസികളുമായി ആദ്യത്തെ വിമാനം എത്തുക. ദോഹയില്‍ നിന്നുളളതാണ് വിമാനം. രാത്രി 10.45ന് വിമാനം നെടുമ്പാശേരിയില്‍ എത്തും.
വിമാനത്തില്‍ എത്തുന്ന യാത്രക്കാര്‍ ലോഞ്ചിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറയിലൂടെ പരിശോധന നടത്തും. 7 ഹെല്‍പ് ഡെസ്‌കുകളാണ് വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുളളത്. ഇവിടെ വെച്ചാണ് പ്രവാസികളുടെ ശരീര ഊഷ്മാവ് പരിശോധിക്കുക. പരിശോധനയില്‍ ആര്‍ക്കെങ്കിലും കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അവരെ ഉടനെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തിരുവനന്തപുരത്ത് ഇപ്പോൾ സീറോ കൊവിഡ് പോസിറ്റീവ് കേസുകളാണ് ഉളളത്.
അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ നിന്നും വന്ന എറണാകുളം ജില്ലയിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. 484 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 16 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.












Click it and Unblock the Notifications