ഗുണ്ടകൾ വീടുകയറി ആക്രമിച്ചു: പരാതിപ്പെട്ട യുവതിക്ക് ക്രൂര മർദ്ദനം, സ്റ്റേഷനിൽ തടഞ്ഞു വച്ച് മർദ്ദനം!
കുളത്തൂർ : വീട്ടിൽ കയറി ആക്രമിച്ച ഗുണ്ടാസംഘത്തിനെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയെ തടഞ്ഞുവച്ച് തല്ലിച്ചതച്ചതായി പരാതി. കുളത്തൂർ പുതുവൽ മണക്കാട്‌വീട്ടിൽ പരേതനായ വിശ്വനാഥന്റെ മകളും രണ്ടുകുട്ടികളുടെ മാതാവുമായ പ്രീതയാണ് (32 മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ് ജനറൽആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. തുമ്പ എസ്.ഐയുടെ നേതൃത്വത്തിലാണ് മർദ്ദിച്ചതെന്ന് യുവതി പറഞ്ഞു.
പൊലീസ് കംപ്ലൈന്റ് അതോറിറ്റിയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.കഴിഞ്ഞ 31നാണ് സംഭവം.യുവതിയും കുട്ടികളും താമസിക്കുന്ന വാടകവീട്ടിൽ വെളുപ്പിന് 5.45ന് ഓട്ടോയിലെത്തിയ മൂന്നംഗ സംഘം,വീട്ടുടമയെ അന്വേഷിച്ചു.നിങ്ങളാരാണെന്ന് തിരക്കിയപ്പോൾ മൂന്നുപേരും ചേർന്ന് യുവതിയെ മർദ്ദിച്ചു. അടിയേറ്റ യുവതി നിലവിളിച്ചതോടെ സംഘം രക്ഷപ്പെട്ടു.ബഹളം കേട്ടെത്തിയ വീട്ടുടമസ്ഥൻ, പൊലീസിൽ പരാതിപ്പെടാൻ നിർദ്ദേശിച്ചു. എന്നാൽ പൊലീസ്‌സ്റ്റേഷനിൽ ഒറ്റക്ക് പോകാൻ യുവതി വിസമ്മതിച്ചു.

വീട്ടുടമയുംബന്ധുക്കളും തമ്മിൽ സ്വത്ത് തർക്കത്തിൽ കേസുണ്ട്. തുമ്പ പൊലീസും കേസെടുത്തിട്ടുണ്ട്. ഇതിൽപ്പെട്ട പ്രതികളാണ് വാടകയ്ക്ക് നൽകിയ വീട്ടിൽ തന്നെ അന്വേഷിച്ചെത്തിയതെന്ന് മനസിലാക്കിയ വീട്ടുടമ, അന്നുതന്നെ തുമ്പസ്റ്റേഷനിലെത്തി.വാടകക്കാരിയെ സംഘം മർദ്ദിച്ച വിവരം അറിയിച്ചു. സ്ത്രീയെ മർദ്ദിച്ചെങ്കിൽ ഉടൻ പരാതിപ്പെടണമെന്ന് ക്രൈം എസ്.ഐ. കുമാരൻ പറഞ്ഞു. തുടർന്ന് യുവതി സ്റ്റേഷനിലെത്തി പരാതി നൽകി.
ഞായറാഴ്ച രാത്രിയിൽ അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ്, പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്താൻ യുവതിയോട് ആവശ്യപ്പെട്ടു. പ്രതികളിൽ ഒരാളെ യുവതി തിരിച്ചറിഞ്ഞു. എന്നാൽ പൊലീസ് പ്രതികൾക്കനുകൂലമായി സംസാരിക്കുകയും, വീട്ടുടമ യുവതിയെ കൊണ്ട് തങ്ങളെ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യുവതിയെ സ്റ്റേഷനിൽ നിറുത്തിയശേഷം പ്രതികളെ പോകാൻ അനുവദിക്കുകയും ചെയ്തു.രാത്രി11.30 വരെ സ്റ്റേഷൻഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. വീട്ടുടമയ്‌ക്കെതിരെ നിർബന്ധപൂർവ്വം മൊഴി രേഖപ്പെടുത്തി.
24മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെയോ മറ്റുള്ളവരെയോ വിവരം അറിയിച്ചില്ല. യുവതിയുടെ ഫോൺ പൊലീസുകാർ വാങ്ങിവച്ചിരുന്നു. രാത്രി 12.30ന് മകളെ അന്വേഷിച്ച് പൊലീസ്‌സ്റ്റേഷനിലെത്തിയ കാൻസർ രോഗിയായ അമ്മയോട്, മകളെ പറഞ്ഞുവിട്ടുവെന്ന് എസ്.ഐ പ്രതാപചന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീണ്ടും സ്റ്റേഷനിലെത്തിയ അമ്മ, സ്റ്റേഷന്റെ ഒരു മൂലയിൽ കുറ്റവാളിയെപ്പോലെ നിറുത്തിയിരിക്കുന്ന മകളെയാണ് കണ്ടത്.
ചൊവ്വാഴ്ച രാത്രിയായിട്ടും യുവതിയെ വിട്ടയ്ക്കാത്തതിനെ തുടർന്ന് ബന്ധുക്കളും വാർഡ് കൗൺസിലറും ഇടപെട്ടു. ദേഹമാസകലം മർദ്ദനത്തിന്റെ പാടുകളുമായി രാത്രി 12 മണിയോടെ സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവതിയെ ഒരു വനിതാ പൊലീസിനെ വരുത്തി പൊലീസ് ജീപ്പിൽ ബന്ധുവീട്ടിലെത്തിച്ച് പൊലീസുകാർ മുങ്ങി. ബന്ധുക്കൾ യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷനിൽവച്ച് കേസ് ഒത്തുതീർപ്പാക്കണമെന്നും 'അവരൊക്കെ വലിയ ആളുകളാണെന്നും , ആരും ആക്രമിച്ചില്ല , വെറുതെ പരാതി നൽകിയതാണെന്നും എസ്.ഐയോട് പറയാൻ പൊലീസുകാർ ആവശ്യപ്പെട്ടതായി യുവതി പറയുന്നു. ഇല്ലെങ്കിൽ വർഷങ്ങളോളം കോടതി കയറേണ്ടി വരുമെന്നായിരുന്നു ഭീഷണി.മണൽ മാഫിയകളുമായി ബന്ധമുള്ളവരാണ് പ്രതികളെന്നാണ് നാട്ടുകാരുടെ ആരോപണം.












Click it and Unblock the Notifications