തിരുവനന്തപുരം: മിനി ലോറി ഇടിച്ച് മരിച്ച ചന്ദനക്ക് നാടിന്റെ യാത്രാമൊഴി
വിഴിഞ്ഞം: നിയന്ത്രണംതെറ്റിയ ലോറിക്കടിയിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട മൂന്നാം ക്ലാസുകാരിആഴാകുളം ശിവാലയത്തിൽ ഷിബുവിന്റെയും രാഖിയുടെയും മകൾ ചന്ദനക്ക് നാട്ടുകാരും വീട്ടുകാരും കണ്ണി രോടെ യാത്രാമൊഴി നൽകി. കുഞ്ഞു ചന്ദനക്ക് അന്ത്യയാത്രയൊരുക്കാൻ നാടിന്റെ നാനാ ദിക്കിൽ നിന്നായി നൂറ് കണക്കിന് പേർ എത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം വിലാപയാത്രയായി ഉച്ചക്ക് ഒന്നരയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു.
മാതാവും പിതാവും ബന്ധുക്കളും കൂട്ട നിലവിളിയോടെ എതിരേറ്റചന്ദനയുടെ ചേതനയറ്റ ശരീരം അരമണിക്കൂറോളം വീടിന് മുന്നിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിന് വച്ചു. ചന്ദന പഠിക്കുന്ന ആഴാകുളം ബെത്ലഹേം പ്രൈമറി സ്കൂളിലെ അധ്യാപകരും സഹപാഠികളും തങ്ങളുടെ പ്രീയപ്പെട്ട കൂട്ടുകാരിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. ദു:ഖ സാന്ദ്രമായ അന്തരീക്ഷത്തിൽ ഉച്ചക്ക് രണ്ടോടെ വീടിന് സമീപമൊരുക്കിയ കുഴിമാടത്തിൽ അന്ത്യവിശ്രമമായി.
ഡൽഹിയിൽ കേരള ഹൗസ് ജീവനക്കാരനായ പിതാവ് ഷിബു ഇന്നലെ രാവിലെ തന്നെ നാട്ടിലേത്തിയിരുന്നു. അതിന് ശേഷമായിരുന്നു പോസ്റ്റമോർട്ടം നടപടികൾ ആരംഭിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞനുജത്തി നാല് വയസുകാരി നന്ദനക്കും മുത്തച്ഛൻ സുകുമാരനും ചന്ദനയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഭാഗ്യം പോലും ലഭിച്ചില്ല. ചെറുമകളുടെ വേർപാട് പോലുമറിയാത്ത സുകുമാരന്റെ അവസ്ഥ ഗുരുതരമായി തുടരുന്നു. എം.വിൻസെൻറ് എം.എൽ എ , സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി .പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ:സുരേഷ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ് ശ്രീകല, വൈസ് പ്രസിഡന്റ് കെ. സതീഷ്കുമാർ ഉൾപ്പെടെ വിവിധ ജാതി-മത രാഷ്ട്രിയ സംഘടനയിൽപ്പെട്ടവർ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.