പൈപ്പ് മോഷണം സ്ഥിരം ജോലി: ഒടുവില്‍ പൊലീസ് പൊക്കി, പാറശാലയും നെയ്യാറ്റിൻകരയും കേന്ദ്രീകരിച്ച് മോഷണം
പാറശാല: അതിർത്തി ഗ്രാമങ്ങളിലെയും നഗരത്തിലേയും വീടുകൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിലെ പൈപ്പുകളിൽ ഘടിപ്പിച്ചിട്ടുള്ള ടാപ്പുകൾ ഇളക്കി മാറ്റി വില്പന നടത്തുന്ന മോഷ്ടാവ് പിടിയിലായി. തമിഴ്‌നാട്ടിലെ നാഗർകോവിൽ കൃഷ്ണൻകോവിൽ തെരുവിലെ വെള്ളാളർ മേലെത്തെരുകര 90 ബി(1)ലെ താമസക്കാരനായ കൃഷ്ണകുമാർ (27) ആണ് അറസ്റ്റിലായത്. പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.

കഴിഞ്ഞ ഏതാനും നാളുകൾക്കിടെ പാളയം മുസ്ലിം പള്ളി, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, ബാലരാമപുരം നസ്രത്ത്‌ഹോം സ്‌കൂൾ, റഷീദ് ഓഡിറ്റോറിയം, ലുലു കല്യാണ മണ്ഡപം, പത്താംകല്ല് ചർച്ച്, നെയ്യാറ്റിൻകര ടി.ബി ജംഗ്‌ഷനിലെ മുസ്ലിം പള്ളി, നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയം, പാറശാല മഹാദേവ ഓഡിറ്റോറിയം, പ്രദേശങ്ങളിലെ ചില വീടുകൾ എന്നിവിടങ്ങളിൽ നിന്നും ടാപ്പുകൾ ഇളക്കി മാറ്റി വിറ്റിരുന്നു. പൊലീസിനും നാട്ടുകാർക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച വിരുതനെ നാട്ടുകാരുടെ സഹായത്തോടെ പരശുവയ്ക്കലിന് സമീപം കൊറ്റാമത്തുവച്ചാണ് പൊലീസ് പിടികൂടിയത്. പാറശാല സി.ഐ ജി. ബിനു, ബാലരാമപുരം സി.ഐ പ്രദീപ്, എസ്.ഐമാരായ വിനീഷ്, സന്തോഷ് കുമാർ, ഗ്രേഡ് എസ്.ഐ സ്റ്റീഫൻ രാജ്, എ.എസ്.ഐ ജോസ്, പൊലീസുകാരായ ജയരാജ്, നവീൻ, അനീഷ്, ഷംനാദ്, ബിജു, സതികുമാർ എന്നിവരാണ് അറസ്റ്റിനും കേസന്വേഷണത്തിലും പങ്കെടുത്തത്. മോഷണ സാധനങ്ങൾ തമിഴ്‌നാട്ടിൽ കുഴിത്തുറയിലെ ഒരു ആക്രിക്കടയിൽ എത്തിച്ച് വിൽക്കുകയാണ് ഇയാളുടെ പതിവ്. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications