വീട്ടമ്മയിൽ നിന്ന് 9 ലക്ഷം തട്ടിയത് ഭാര്യയുമായി ചേര്‍ന്ന്, തട്ടിപ്പ് സൈബര്‍ സെല്‍ സിഐ ചമഞ്ഞ്!
തിരുവനന്തപുരം: സൈബർസെൽ പൊലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രവാസിയായ അബ്ദുൽ ഷിബുവിന്റെ തട്ടിപ്പിന് ഭാര്യയുടെ കൂട്ടുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിലൂടെ നേടുന്ന പണം കൈകാര്യം ചെയ്തിരുന്നത് ഭാര്യ മദീനയാണ്. ഇവരാണ് കേസിലെ രണ്ടാം പ്രതി. സൗദിയിൽ ഡ്രൈവറായ ഷിബു സൈബർ സെൽ സി.ഐ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
വീട്ടമ്മയിൽനിന്ന് പണം വാങ്ങാൻ ഇടനിലക്കാരായി പ്രവർത്തിച്ച മൂന്നാം പ്രതി അമ്പൂരി കടപ്പനമൂട് മാസ് മൻസിലിൽ ഷാൻ (24), നാലാം പ്രതി ചിതറ വട്ടക്കരിക്കകം വലിയവയൽ പൂച്ചടിക്കാല സനൂജാ മൻസിലിൽ മുഹമ്മദ് ഷാഫി (20) എന്നിവരെ അറസ്റ്റ് ചെയ്തു. അതിനിടെ കേസ് തന്നിലേക്ക് നീളുമെന്ന കണ്ട മദീന അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ചില്ലറ നമ്പറുകളും ഇറക്കി.

പത്താംക്ളാസ് മാത്രമാണ് ഷിബുവിന്റെ വിദ്യാഭ്യാസം. കുറേ വർഷങ്ങളായി ഗൾഫിലാണ് ജോലി. അവിടെയിരുന്നാണ് വീട്ടമ്മയെ വിരട്ടി ലക്ഷങ്ങൾ തട്ടിയത്. ഇന്റർനെറ്റ് കോളുകളിലൂടെ നാട്ടിലെ സ്ത്രീകളെ വിളിച്ച് വശീകരിക്കും. വീട്ടമ്മയയേയും ഇയാൾ തട്ടിപ്പിന് ഇരയാക്കിയത് ഈ രീതിയിലാണ്. വീട്ടമ്മയുടെ ഭർത്താവ് ഗൾഫിലാണ്. ഭർത്താവുമായുള്ള വീഡിയോകോളും മറ്റും ദൃശ്യങ്ങളുൾപ്പെടെ സൈബർ സെല്ലിൽ ലഭിച്ചിട്ടുണ്ടെന്നും അത് ഡിലിറ്റ് ചെയ്ത് കളയാൻ സർക്കാരിൽ പണം അടയ്ക്കണമെന്നുമായിരുന്നു സി.ഐ ചമഞ്ഞ് ഷിബു ഇറക്കിയ നമ്പർ.
പാവം വീട്ടമ്മ അതോടെ ഭയന്നു. അത് മുതലാക്കി ലക്ഷങ്ങൾ ആവശ്യപ്പെട്ടു. തരാൻ നിർവാഹമില്ലെന്ന് പറഞ്ഞപ്പോൾ സ്വരം മാറ്റി. 'വേണമെങ്കിൽ മതി, എനിക്ക് നിർബന്ധമില്ല, നിങ്ങളുടേയും മകളുടെയും ദൃശ്യങ്ങൾ പുതിയ ടെക്നോളജിവഴി സൈബർസെല്ലിൽ കാണാൻ കഴിയും. ഇത് ഡിലിറ്റ് ചെയ്ത് കളഞ്ഞില്ലെങ്കിൽ പലരും കാണാനിടയാകും. നിങ്ങൾക്ക് മാനഹാനി ഉണ്ടാകും' എന്നായിയിരുന്നു ഷിബുവിന്റെ വിരട്ടൽ.
നാണക്കേട് കാരണം ഭർത്താവിനോട് പോലും ഇക്കാര്യം ഒളിച്ചുവച്ചു. കഴിഞ്ഞ നവംബർ 29ന് വീടിന്റെ പ്രമാണം ബാങ്കിൽ പണയം വച്ച് 2.5 ലക്ഷം രൂപ വായ്പയെടുത്ത് ഷിബുവിന്റെ നിർദേശാനുസരണം വാഴിച്ചൽ എന്ന സ്ഥലത്തെത്തി. അറസ്റ്റിലായ ഷാഫിയാണ് ബൈക്കിലെത്തി പണം കൈപ്പറ്റിയത്. അതുകൊണ്ടും ഷിബു നിറുത്തിയില്ല. സെർവറിൽ നിന്ന് വീഡിയോ കോളും ദൃശ്യങ്ങളും ഡിലിറ്റ് ചെയ്യാൻ അതുപോലുള്ള വീഡിയോയും ഫോട്ടോകളും ആവശ്യമാണെന്ന് ധരിപ്പിച്ചു. വീട്ടമ്മ കുളിക്കുന്ന ഫോട്ടോകൾ തന്റെ വാട്ട്സ് ആപ് നമ്പരിലേക്ക് നിർബന്ധിച്ച് വാങ്ങിയ ഷിബു പിന്നീട് ഇതിന്റെ ബലത്തിൽ ഭീഷണി തുടർന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. 6.5 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു. ആദ്യലോണിന്റെ ഈടായി നൽകിയ ആധാരം തിരിച്ചെടുത്തശേഷം കഴിഞ്ഞ ഡിസംബറിൽ 6.5 ലക്ഷം രൂപയ്ക്ക് വീണ്ടും പണയപ്പെടുത്തിയാണ് പണം നൽകിയത്.

പണം പൊതിഞ്ഞ് പാലോടുള്ള ഒരു ബുക്ക് ഡിപ്പോയിൽ ഏൽപ്പിക്കാൻ ഷിബു നിർദേശിച്ചു. തുക കൈപ്പറ്റാൻ തന്റെ ബന്ധുവായ ഷാനെ ചുമതലപ്പെടുത്തി. ഒരു ഓട്ടോറിക്ഷയിൽ ഇവിടെയെത്തിയ ഷാൻ പണം വാങ്ങി ഷിബുവിന്റെ ഭാര്യ മദീനയ്ക്ക് നൽകി. ഇടനിലക്കാരായി പ്രവർത്തിച്ച ഷാഫിക്കും ഷാനിനും ഓഫർ ചെയ്തത് മൊബൈൽ ഫോണും പണവും. വീണ്ടും പണം ആവശ്യപ്പെട്ട് ഷിബു ഭീഷണിപ്പെടുത്തൽ തുടർന്നതോടെ വീട്ടമ്മ വിവരം ഭർത്താവിനെ അറിയിച്ചു.
ഭർത്താവ് നാട്ടിലെത്തി ബന്ധുക്കളുമായി ആലോചിച്ചാണ് പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ജനുവരിയിൽ പാലോട് പൊലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തെങ്കിലും മദീനയും മറ്റും അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കിയില്ല. ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചപ്പോൾ സ്റ്റേഷനിൽ ബോധക്കേട് അഭിനയിച്ചു. ഫോൺ വിളികളുടെയും മറ്റും തെളിവുകൾ ശേഖരിക്കാൻ താമസമുണ്ടായതോടെ ഇവർ പൊലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി തടിതപ്പാനുള്ള വഴി തേടി. എന്നാൽ വ്യക്തമായ തെളിവുകളോടെയാണ് പിന്നീട് പൊലീസ് ഇവരെ രണ്ടാം പ്രതിയാക്കിയത്. മദീനയ്ക്കായുളള തെരച്ചിലും ശക്തമാക്കി. ഷിബുവിനെ നാട്ടിലെത്തിക്കാൻ എംബസി മുഖാന്തിരം ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
ഡിവൈ.എസ്.പി അനിൽകുമാർ, പാലോട് സർക്കിൾ ഇൻസ്പെക്ടർ കെ.ബി. മനോജ് കുമാർ, എസ്ഐമാരായ അഷറഫ്, ഭുവനചന്ദ്രൻ, എ.എസ്.ഐ അൻസാരി, സി.പി.ഒമാരായ പ്രദീപ്, രാജേഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് രണ്ടുപേരെ പിടികൂടിയത്.












Click it and Unblock the Notifications