മഴക്കെടുതി: തിരുവനന്തപുരം വലിയതുറയിൽ 50ലേറെ വീടുകൾ തകർന്നു, കലിയൊടുങ്ങാതെ കാലവര്‍ഷം!!
തിരുവനന്തപുരം: കനത്തു പെയ്ത കാലവർഷം അൽപ്പമൊന്ന് ഒതുങ്ങി. വെയിൽ ചിരിതൂകി. പക്ഷേ, കടൽ അടങ്ങിയിട്ടില്ല. കടലമ്മ കലിതുള്ളുകയാണ്. ഒന്നിനൊന്ന് ശക്തിയോടെ ആഞ്ഞടിക്കുന്ന തിരമാലകളെ ഭയന്ന് വിറങ്ങലിച്ചിരിക്കുകയാണ് തീരപ്രദേശം. വരുംദിവസങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. തകർന്ന വീടുകൾക്കിടയിൽ, കനംവച്ച മനസുമായി, പട്ടിണിയെ പുൽകിയിരിക്കുകയാണ് തീരദേശ ജനത. അടുത്തകാലത്തെങ്ങും ഇതുപോലെ രൂക്ഷമായ കടൽക്ഷോഭമുണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.
ഇന്നലെ ഉണ്ടായ രൂക്ഷമായ കടലേറ്റത്തിൽ വലിയതുറയിൽ മാത്രം അമ്പതിലേറെ വീടുകൾ തകർന്നു. വലിയതുറയിൽ തീരത്തിന്റെ ഒരു ഭാഗത്തെ ആദ്യ മൂന്നു വരിയിലുള്ള വീടുകളും പൂർണമായും തകർന്നു. കുറച്ച് നാളുകൾക്ക് മുമ്പ് മൂന്നാം നിരയിൽ വീടുകളുണ്ടായിരുന്നു. ഇവയ്ക്കിടയിലൂടെയുള്ള ഇടവഴി വരെ കടലെടുത്തു. നാലാം വരിയിലുള്ള വീടുകൾ ഗുരുതരമായ സുരക്ഷാഭീഷണി നേരിടുകയാണ്. പല ഭാഗങ്ങളും അടർന്നുവീഴുന്നുണ്ട്. കടൽ എകദേശം പത്തു മീറ്ററോളം കരയിലേക്ക് കയറിയതായി നാട്ടുകാർ പറയുന്നു. മിക്ക കുടുംബങ്ങളും വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങി. ഇടവഴികൾ ഒലിച്ചുപോയതിനെ തുടർന്ന് വീടുകളുടെ മതിലുകൾ പൊളിച്ചാണ് താത്കാലിക വഴികളുണ്ടാക്കിയിരിക്കുന്നത്. വീടുപേക്ഷിച്ച് പോകാനോ, ചേക്കാറാൻ മറ്റ് ഇടങ്ങളോ ഇല്ലാത്ത നൂറുകണക്കിന് കുടുംബങ്ങൾ ഭയാശങ്കകളോടെയാണ് കഴിയുന്നത്.
തീരം രക്ഷിക്കാനായി അടുക്കിയ വലിയ പാറകല്ലുകൾ ഒഴുകി നീങ്ങി തീരത്ത് കൂടിക്കിടക്കുകയാണ്. ബോട്ടുകൾ തീരമടുക്കുന്ന സ്ഥലം ഇതോടെ ചുരുങ്ങി. വീടുകൾക്കു മുൻപിൽ നിരത്തിയിരുന്ന കല്ലുകൾ ഒഴുകിപ്പോയതോടെ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നത് രൂക്ഷമായി. കടലോരത്തെ കോൺക്രീറ്റ് വീടുകൾ ഉൾപ്പടെയുള്ളവയുടെ അടിത്തറ ഇളകി കടലിലേക്ക് പതിച്ചു. വീട്ടുകാർ പലരും ബന്ധുവീടുകളിൽ അഭയം തേടി. നിലവിൽ ആളുകൾ ഉപയോഗിക്കുന്ന നടപ്പാതയും അപകടാവസ്ഥയിലാണ്.