തിരുവനന്തപുരത്ത് ബിജെപി മോഹം നടക്കില്ല;എൽഡിഎഫിന്റേയും യുഡിഎഫിന്റേയും കണക്ക് കൂട്ടൽ.. വിജയിച്ചാൽ
തിരുവനന്തപുരം; കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കാഴ്ചവെച്ചത്. 100 സീറ്റുകളിൽ 35 ഇടത്തും ബിജെപിക്ക് ജയിക്കാനായി. സംസ്ഥാനത്തെ പാർട്ടിയുടെ ശക്തി കേന്ദ്രമായി കണക്കാക്കുന്ന ജില്ലയിൽ ഇക്കുറിയും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ തിരുവനന്തപുരം കോർപറേഷൻ ഭരണംപിടിക്കാമെന്ന ബിജെപിയുടെ മോഹങ്ങൾ ഇക്കുറിയും അസ്ഥാനത്താകുമെന്നാണ് എൽഡിഎഫും യുഡിഎഫും ഉറപ്പിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. വിശദീകരിക്കാം

ഞെട്ടിച്ച് ബിജെപി
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കിയത് തിരുവനന്തപുരം കോര്‍പ്പറേഷനിലായിരുന്നു. 35 സീറ്റുകൾ നേടി കോൺഗ്രസിനെ മൂന്നാം സ്ഥാനത്താക്കി കോർപ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബിജെപിക്ക് സാധിച്ചു. ഭരണകക്ഷിയായ എൽഡിഎഫിന് 43 സീറ്റുകളാണ് നേടാൻ സാധിച്ചത്.

ബിജെപി ലക്ഷ്യം
കഴിഞ്ഞ തവണയേക്കാൾ നേട്ടം കൊയ്യുകയാണ് ഇക്കുറി കോർപ്പറേഷനിൽ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ശക്തമായ പ്രചരണമാണ് ഇതിനായി പാർട്ടി നടത്തുന്നത്. ഇത്തവണ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷ് ഉള്‍പ്പടേയുള്ളവരെ രംഗത്തിറക്കിയാണ് ബിജെപി പോരാട്ടം.

വമ്പൻ പ്രചരണം
നടനും എംപിയുമായ സുരേഷ് ഗോപി, നടൻ കൃഷ്ണകുമാർ ഇങ്ങനെ വൻ താരപ്രചാരകരെ തന്നെ ബിജെപി ഇറക്കിയിട്ടുണ്ട്. അടുത്ത തവണ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോൾ ബിജെപി മേയർ അദ്ദേഹത്തെ സ്വീകരിക്കാനെത്തുമെന്നായിരുന്നു പ്രചരണത്തിനിടെ നടൻ കൃഷ്ണകുമാർ പറഞ്ഞത്, അത്രത്തോളമാണ് ഇവിടെ ബിജെപിയുടെ പ്രതീക്ഷ.

എളുപ്പത്തിൽ നടക്കില്ല
എന്നാൽ ബിജെപിയുടെ പ്രതീക്ഷകൾ അത്ര എളുപ്പത്തിൽ നടക്കില്ലെന്നാണ് എൽഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പല പ്രമുഖരും പരാജയപ്പെട്ടിരുന്നു. കരമന, പാങ്ങോട്, വട്ടിയൂര്‍ക്കാവ് അടക്കം പത്ത് സീറ്റുകളിലാണ് പരാജയപ്പെട്ടത്.

തടയിടുമെന്ന്
ഈ സീറ്റുകൾ തിരിച്ച് പിടിക്കാനായാൽ ബിജെപി വിജയത്തിന് തടയിടാനാകുമെന്ന് സിപിഎം കണക്ക്കൂട്ടുന്നുണ്ട്. യുവാക്കളെയടക്കം രംഗത്തിറക്കി ശക്തമായ പ്രതിരോധമാണ് ഇവിടങ്ങളിൽ സിപിഎം ഒരുക്കുന്നത്. വാർഡുകളിലെ ബിജെപിയിലെ ഭിന്നതയും സിപിഎമ്മിന്റെ പ്രതീക്ഷ ഉയർത്തുന്നുമുണ്ട്.

യുഡിഎഫ് പ്രതീക്ഷയിൽ
അതേസമയം കഴിഞ്ഞ തവണ 21സീറ്റിൽ ഒതുങ്ങിയ യുഡിഎഫും ഇക്കുറി പ്രതീക്ഷയിലാണ്. തീരദേശത്ത് നിന്ന് ഇത്തവണ കൂടുതൽ വോട്ടുകൾ പെട്ടിയിലാകുമെന്ന് നേത്ൃത്വം കരുതുന്നു. വട്ടിയൂർകാവ്,കഴക്കൂട്ടം മണ്ഡലങ്ങളിലെ ചില വാർഡുകളിലാണ് നേതത്വം പ്രതീക്ഷ പുലർത്തുന്നത്.

കൈവിട്ട് വാർഡുകൾ
കഴിഞ്ഞ തവണ വിമത ശല്യം രൂക്ഷമായതിനെ തുടർന്ന് കൈവിട്ട വാർഡുകളിലും ഇക്കുറി നേതൃത്വം വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്.കാഞ്ഞിരംപാറ, കുന്നുകുഴി, പൗണ്ട് കടവ് തുടങ്ങി ഇരുപതോളം വാർഡുകളിൽ ഇത്തവണ വിജയിക്കാനാകുമെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്.

55 സീറ്റ് നേടുമെന്ന്
അതേസമയം ഇത്തവണ 55 ലേറെ സീറ്റ് പിടിച്ച് കോർപറേഷൻ ഭരണം പിടിക്കും എന്ന് ആവ്‍ത്തിക്കുകയാണ് ബിജെപി നേതൃത്വം.പാര്‍ട്ടിയിലേക്ക് പുതിയ ആളുകള്‍ എത്തുന്നതും, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് നേതാക്കൾ പറയുന്നത്.

ഗുണം ചെയ്യുമെന്ന്
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാര്‍ഡ് തലത്തില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കി. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്ത് ഇറക്കിയതും ഗുണം ചെയ്യുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെടുന്നു.












Click it and Unblock the Notifications