എല്ലാ ഓഫീസുകളിലും ഒഴിവുകള്‍ നികത്തുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകള്‍ നികത്തുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പി എസ് സിയുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും പി എസ് സിയുടെ പരിധിയില്‍ വരാത്ത സ്ഥിര - താത്കാലിക ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നികത്തുന്നത്.
ഒഴിവുകള്‍ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിന് കൈമാറുന്നു.ഇവരില്‍ നിന്നാണ് സ്ഥാപനം ഒഴിവുകള്‍ നികത്തുന്നത്.
എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. ഓണ്‍ലൈനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് ആകുന്നുണ്ട്. ഇ - ഓഫീസ് സംവിധാനവും എല്ലാ ഓഫീസിലും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്യാന്‍ പരസ്യമായി അഭ്യർത്ഥിച്ച് കോണ്‍ഗ്രസ് എംഎല്‍എ: ആയുധമാക്കി ബിജെപിയും ആപ്പും
അതേസമയം, തിരുവനന്തപുരം നഗരസഭയില്‍ ഭരണ സ്തംഭനം ഉണ്ടാക്കാന്‍ ശ്രമമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ബിജെപി - കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് ഇതിനു പിന്നില്‍. കോര്‍പ്പറേഷനില്‍ ഉണ്ടായ ഒഴിവുകള്‍ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ വന്നിരുന്നു. അപേക്ഷ ലഭിച്ചതിനുശേഷം ആണ് മറ്റു നടപടികളിലേക്ക് കടക്കുക. ആരെയും പിന്‍വാതിലിലൂടെ നിയമിച്ചിട്ടില്ല. കത്ത് സംബന്ധിച്ച് ഏത് അന്വേഷണത്തെയും മേയര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം നിലപാട് ബിജെപിയും കോണ്‍ഗ്രസും കൈക്കൊള്ളണം. ആര്യ രാജേന്ദ്രന്‍ മേയര്‍ ആയത് മുതല്‍ നിരന്തരമായി കോര്‍പ്പറേഷന്‍ ഓഫീസ് സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമം ബിജെപിയും കോണ്‍ഗ്രസും നടത്തുന്നുണ്ട്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നഗരസഭ ഓഫീസ് സംഘര്‍ഷഭൂമിയാക്കിയാല്‍ അത് പ്രതികൂലമായി ബാധിക്കുക സേവനം തേടി ഓഫീസിലെത്തുന്ന സാധാരണക്കാരെയാണ്. സാധാരണക്കാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ് സംഘര്‍ഷങ്ങളിലൂടെ ബിജെപിയും കോണ്‍ഗ്രസും ചെയ്യുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.