മുണ്ടൂര്‍ ഇരട്ടക്കൊലപാതകം ; നാട് നടുങ്ങിയ കൊലപാതകത്തിൽ നാലു പ്രതികള്‍ അറസ്റ്റില്‍
തൃശൂര്‍: കഞ്ചാവ് കുടിപ്പകയെ തുടര്‍ന്ന് മുണ്ടൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ നാലു പ്രതികള്‍ പിടിയില്‍. ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ സഹോദരങ്ങളായ ഡയ്മണ്ട് എന്ന മിജോ (25), ജിനു ( 23), വരടിയം തുഞ്ചന്‍നഗര്‍ ചിറയത്ത് വീട്ടില്‍ സിജോ ജെയിംസ് (31), വരടിയം ചാക്കേരി വീട്ടില്‍ പൂച്ചഅഖില്‍ (23) എന്നിവരാണ് പിടിലായത്. ഒരു പ്രതിയെ കുറിച്ചു പോലീസിനു സൂചന ലഭിച്ചു. മൊത്തം ആറു പ്രതികളാണുള്ളത്.
ബുധനാഴ്ച അര്‍ധരാത്രിയോടെ വരടിയം പാറപ്പുറത്താണ് രണ്ടു യുവാക്കളെ പിക് അപ്പ് വാന്‍ കൊണ്ടിടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊന്നത്. ക്രിസ്‌റ്റോ, ശ്യാം എന്നിവര്‍ യാത്ര ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ച് വീഴ്ത്തി. പിന്നീടു വാളുകൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്തുക്കളായ പ്രസാദ്, രാജേഷ് എന്നിവരെയും തൊട്ടടുത്ത കുരിശു പള്ളിയ്ക്കടുത്ത് വച്ച് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

കഞ്ചാവ് വില്‍പ്പനയെ തുടര്‍ന്നുളള തര്‍ക്കത്തില്‍ നിന്നുടലെടുത്ത വൈരാഗ്യത്തിന്റെയും കുടിപ്പകയുടെയും പ്രതികാരമായാണ് ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതും കൊലപാതകത്തിലേയ്ക്കു നയിച്ചതും. ഇവരൊക്കെയും ഒട്ടേറെ കഞ്ചാവ് , മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്.
നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. കോഴിക്കോട് സ്വര്‍ണ്ണം തട്ടിയെടുത്ത കേസ്, തമിഴ്‌നാടില്‍ വാഹന പരിശോധിയ്ക്കാനെത്തിയ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസ്, കഞ്ചാവ്, മയക്കുമരുന്ന് കടത്ത് കേസുകള്‍ എന്നിവയ്ക്കു പുറമേ പേരാമംഗലം സ്‌റ്റേഷനില്‍ രണ്ട് വധശ്രമ കേസും നിലവിലുണ്ട്.
കൊല്ലപ്പെട്ട ഇരുവരും പരിക്കേറ്റ് ചികിത്സയിലുള്ള സുഹൃത്തുക്കളും മയക്കുമരുന്ന്, കഞ്ചാവ് കടത്ത് കേസുകളിലെ പ്രതികളാണ്. കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ തേടി പീച്ചി വനപ്രദേശത്തും ഒട്ടേറെ കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. രണ്ടാം ദിവസം തന്നെ പ്രതികളെ വലയിലാക്കാന്‍ പോലീസിന് കഴിഞ്ഞതു നേട്ടമായി.
വെട്ടാനുപയോഗിച്ച ആയുധങ്ങള്‍ മുക്കാട്ടുകരയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇടിയ്ക്കാനുപയോഗിച്ച പിക്കപ്പ് വാഹനം ഒളിപ്പിച്ചനിലയില്‍ ചേറൂരുള്ള അടിയാറ എന്ന സ്ഥലത്തു നിന്നാണ് പിടിച്ചെടുത്തത്. സംഘത്തിലെ മറ്റുള്ളവരെയും, സഹായികളേയും പോലീസ് തേടുന്നുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഗുരുവായൂര്‍ എ.സി.പി പി. ബിജുരാജ്, പേരാമംഗലം സി.ഐ: എ.എ അഷറഫ്, ക്രൈം സ്‌ക്വാഡ് എസ്.ഐ മാരായ പി. ലാല്‍കുമാര്‍, ഗ്ലാഡ്സ്റ്റണ്‍, ബിനന്‍, എ.എസ്.ഐ മാരായ രാജന്‍, എന്‍.ജി സുവ്രതകുമാര്‍, പി.എം റാഫി, കെ.കെ രാഗേഷ്, അനില്‍, സുദേവ്, കെ.ഗോപാലകൃഷ്ണന്‍, പോലീസുകാരായ പഴനി, ജീവന്‍, കെ.സൂരജ്, ലിന്റോ ദേവസി,സുബീര്‍, മനോജ്, എം.എസ് ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായത്.
ജില്ലയിലെ കഞ്ചാവു ഗുണ്ടാമാഫിയയെ കര്‍ശനമായി ഒതുക്കണമെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ.നാഗേഷ്. മുണ്ടൂരിലെ ഇരട്ടകൊലപാതകം ഏറെ ദു:സൂചനയാണ് നല്‍കുന്നത്. ഗുണ്ടാസംഘങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ പോലീസ് പരാജയപ്പെട്ടു. പെരിങ്ങോട്ടുകരയില്‍ വിഷു ആഘോഷിക്കാനെത്തിയ യുവാവിനെ വെട്ടിക്കൊന്നത് സി.പി.എം. ബന്ധമുള്ള ക്രിമിനല്‍ സംഘമാണെന്നു കുറ്റപ്പെടുത്തി. ഇതിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ജില്ലയിലെ ഗുണ്ടാ ലഹരി മാഫിയകളെ വെറുതെ വിടരുതെന്നും അടിച്ചമര്‍ത്തണമെന്നും സി.പി.ഐ. തൃശൂര്‍ ജില്ലാസെക്രട്ടറി കെ.കെ. വത്സരാജ്. ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് ഒറ്റിക്കൊടുത്തു എന്ന കാരണത്താലാണ് മുണ്ടൂരിലെ കൊലപാതകം. ലഹരി മാഫിയകള്‍ നാലാമത്തെ ജീവനാണ് ഇല്ലാതാക്കിയത്. വാടാനപ്പിള്ളിയില്‍ എ.ഐ.വൈ.എഫ്. നേതാവ് അന്‍സിലിനെ കൊലപ്പെടുത്തിയതും ഇത്തരം ഗുണ്ടകളാണ്. പെരിങ്ങോട്ടുകരയില്‍ വിഷു ആഘോഷിക്കുന്നതിനു വീട്ടിലേക്ക് വന്ന ചെറുപ്പക്കാരനെ അകാരണമായി തല്ലിക്കൊന്നു.
ബസുകളിലെ ഗുണ്ടാ വിളയാട്ടവും അവസാനിപ്പിക്കണം. കല്ലട ട്രാവല്‍സിലെ യാത്രക്കാര്‍ക്കെതിരെ നടത്തിയ ആക്രമണം നീതീകരിക്കാവുന്നതല്ല. ജീവനക്കാരെ നിയമിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റും പരിശോധിക്കേണ്ട സാഹചര്യത്തിലേക്കാണ് സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പോലീസിന്റെ ഭാഗത്തു നിന്ന് കര്‍ശന നടപടി ഉണ്ടാകണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു. പൊതുജനങ്ങളും ഇത്തരം ലഹരി ഗുണ്ടാ മാഫിയകള്‍ക്കെതിരെ ജാഗ്രതാ പുലര്‍ത്തണം.












Click it and Unblock the Notifications