'പരിപാവനമായ ഇരുമുടിക്കെട്ട് ഒരു നേതാവ് വലിച്ചെറിഞ്ഞു; ഭഗവാന് കൊടുത്ത ശിക്ഷയാണ് കാണുന്നത്'; വിമര്‍ശനം
തൃശൂര്‍: സംസ്ഥാനത്തെ ബി ജെ പി ഘടകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കുഴല്‍പ്പണ കേസും കോഴ വിവാദവും ഒക്കെ ബി ജെ പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് ഇത്തരം സംഭവങ്ങള്‍ കോട്ടം തട്ടിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരികയാണ്. കെ സുരേന്ദ്രന് പകരക്കാരനായി ഒരു നേതാവിനെ ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊളിച്ചെഴുത്തിന് തുടക്കം, ദിഗ് വിജയ് സിംഗിന് പുതിയ ചുമതല, രാജസ്ഥാനും ഗുജറാത്തും ലക്ഷ്യമിട്ട് രാഹുല്‍
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റി പൊതുസ്വീകാര്യനായ ഒരു നേതാവിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി നടനും എംപിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സുരേഷ് ഗോപി കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് യാത്ര തിരിച്ചിരുന്നു. സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരുന്ന കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തിയെന്നാണ് സൂചന.
സുരേന്ദ്രനെ മാറ്റി പൊതു സ്വീകാര്യനായ ഒരു നേതാവിനെ എത്തിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടുവെന്നാണ് വിമര്‍ശനം. എന്നാല്‍ ഇപ്പോഴിതാ സുരേന്ദ്രനെതിരെ പരോക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംഘപരിവാര്‍ സഹയാത്രികനുമായ എം സന്തോഷ്. തൃശൂരില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സന്തോഷിന്റെ വിമര്‍ശനം.
സുരേന്ദ്രന്റെ പേര് എടുത്ത് പറയാതെയാണ് സന്തോഷിന്റെ വിമര്‍ശനം. ശബരിമലയില്‍ രാഷ്ട്രീയ മുതലെടുത്ത് നടത്തിയവര്‍ക്ക് അതിന്റെ തിരിച്ചടി ലഭിച്ചെന്ന് നടന് സന്തോഷ് പറഞ്ഞു. ബിന്ദുവിനെ ഉദ്ധരിക്കാമെന്ന് പറഞ്ഞ് ഒരുപാട് നേതാക്കള്‍ ശബരിമലയില്‍ എത്തി. പരിപാവനമായ പുണ്യമായി കൊണ്ടുനടക്കേണ്ട ഇരുമുടിക്കെട്ട് ഒരു നേതാവ് അവിടെ നിന്നും വലിച്ചെറിഞ്ഞു. അതിന് ഭഗവാന് കൊടുത്ത ശിക്ഷ എന്താണെന്ന് എല്ലാവരും കണ്ടതാണെന്ന് സന്തോഷ്് പറഞ്ഞു.
ആവശ്യത്തില്‍ കൂടുതല്‍ ഹിന്ദുസംഘടനകള്‍ നമുക്ക് ഇവിടെയുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ ഇപ്പോള്‍ ഇങ്ങലെയുള്ള അവസ്ഥ വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് മറ്റൊരാളുടെ മുഖത്ത് ചെളിവാരി എറിയേണ്ട ആവശ്യമില്ല. സ്വയം ഒന്ന് കണ്ണാടി നോക്കിയാല്‍ മതി. തെറ്റ് നമ്മുടേത് മാത്രമാണ്- സന്തോഷ് പറഞ്ഞു. സന്തോഷ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹിന്ദു സംഘടനകള്‍ എന്ന് പറഞ്ഞാല്‍ അതിന്റെ തലപ്പത്ത് ഒരാള്‍ വരും. നമുക്ക് ഒരു നേതാവല്ല വേണ്ടത്. ഒരു ലീഡറാണ്, പക്ഷേ, അവര്‍ അവിടെ ഇരുന്ന് ഓരോ ദിവസവും അവര്‍ ദൈവമായിട്ട് മാറുകയാണ് ചെയ്യുന്നത്. നമുക്ക് ഒരു സംഘടനയില്‍ ദൈവത്തിന്റെ ആവശ്യമില്ല. മുപ്പത്ത് മുക്കോടി ദൈവങ്ങളുള്ള നമുക്ക് മനുഷ്യ ദൈവങ്ങള്‍ എന്തിന്. സന്യാസി വര്യന്മാരെ ഞാന്‍ പറയുന്നില്ല. അവരൊക്കെ ജീവിതം ജനസേവനത്തിന് വേണ്ടി ഒഴിഞ്ഞുവച്ചതാണ്.
അല്ലാത്ത മനുഷ്യ ദൈവങ്ങള്‍ ഒരു ഹിന്ദുവിനും ആവശ്യമില്ല. അതുകൊണ്ട് തന്നെയാണ് ഹിന്ദു ഒരുമിച്ച് ചേരാത്തത്. ഹിന്ദു എന്ന് പറയുന്നവന് ചിന്തിക്കുന്ന ഒരാളാണ്. അല്ലാതെ മുകളില്‍ ഒരാള്‍ മൊഴിഞ്ഞുകൊടുത്താല് അത് തന്നെയാണ് എന്ന് പറഞ്ഞ് റാമൂളി കേട്ട് പോകില്ലാന്ന് പറയും. മഹാരാജാവിന്റെ മുമ്പില്‍ നിന്നുകൊണ്ട് എന്ത് പറഞ്ഞാലും റാങ് മൂളുന്നതുപോലെ കേട്ട് കൊണ്ടുപോകാറില്ല. അതുകൊണ്ട് തന്നെയാണ് ഹിന്ദുവിന് ഓരോ അധപതനവും അവസ്ഥയും സംഭവിക്കുന്നതെന്ന് സന്തോഷ് പറഞ്ഞു.
നമ്മുടെ നേതാക്കന്മാര് ലീഡറായിട്ട് മാറണം. മുന്നില്‍ നിന്ന് നയിക്കുന്നവനാകണം. അല്ലാതെ ഞാന്‍ ദൈവമാണ്, ഞാന്‍ പറയുന്നത് കേട്ടോ എന്നല്ല. ശബരിമലയില്‍ ക്രൂരമായ മര്‍ദ്ദനവും മറ്റും നടന്നപ്പോള്‍ അത് മുതലെടുക്കാന്‍ ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഹിന്ദുവിനെ ഉദ്ധരിക്കാനെന്ന് പറഞ്ഞ് ഒരുപാട് നേതാക്കന്മാര് അവിടെ എത്തി. എന്നിട്ട് എ്ന്ത് സംഭവിച്ചു.
ഭഗവാന് തന്നെയാണ് ഓരോരുത്തര്‍ക്ക് കൊടുക്കേണ്ട ശിക്ഷ കൊടുത്തിട്ടുള്ളത്. നമ്മള് കാണുന്നുണ്ട് ഓരോരുത്തര് എന്തൊക്കെ അനുഭവിച്ചു എന്നത്. പരിപാവനമായ എന്ന് നമ്മള് കരുതുന്നതും പുണ്യമായി നമ്മള് കൊണ്ടുനടക്കുന്നതുമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞു ഒരു നേതാവ്- സന്തോഷ് പരിപാടിക്കിടെ പറഞ്ഞു. തൃശൂരില്‍ ഹിന്ദു ധര്‍മ്മ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സന്തോഷിന്റെ പരോക്ഷ വിമര്‍ശനം.
അതേസമയം, സന്തോഷ് സുരേന്ദ്രന്റെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ച ആ നേതാവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണെന്ന് എല്ലാവര്ക്കും അറിയാം. ശബരിമല യുവതി പ്രവേശനത്തിന് സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം. വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കെ സുരേന്ദ്രന് സ്റ്റേഷനില്‍ വച്ച് ഇരുമുടിക്കെട്ട് നിലത്തിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യ പരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഒരു തവണ പൊലീസുകാരന് ഇരുമുടിക്കെട്ട് എടുത്ത് നല്കി. എന്നാല്‍ രണ്ടാമതും സുരേന്ദ്രന് ഇരുമുടിക്കെട്ട് താഴെയിട്ട് സുരേന്ദ്രന് പ്രതിഷേധിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മനപ്പൂര്‍വം പൊലീസിന്റെ മേല്‍ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന ആരോപണം ഉയര്‍ന്നു.
അന്ന് പൊലീസ് തന്നെ മര്‍ദ്ദിച്ചതായി സുരേന്ദ്രന് ആരോപിച്ചിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ പരുക്കൊന്നും സുരേന്ദ്രനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. സംഘം ചേരുക, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് സുരേന്ദ്രനുമേല്‍ അന്ന് ചുമത്തിയത്. സുരേന്ദ്രന് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് റിമാന്റിലായ കെ.സുരേന്ദ്രനേയും മറ്റ് രണ്ട്പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.
Recommended Video
യോഗ്യത പത്താംക്ലാസ് മാത്രം; ആഫ്രിക്കന്‍ താളത്തില്‍ ഹിറ്റായി തിരുവനന്തപുരത്തുകാരൻ