വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പ്രതി ഒളിവില്‍
തൃശൂര്‍: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മാള പുത്തന്‍തിറയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതി ഒളിവിലാണ്. പിണ്ടിയത്ത് സരിത്തിനെയാണ് പൊലീസ് തേടുന്നത്. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് സരിത്ത് അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ സമീപത്തെ നിര്‍മ്മാണത്തിലിരുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി മൊബൈലിലെ അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മദ്യപിച്ച് സ്ഥിരം ശല്യം ചെയ്യുന്ന ആളാണ് സരിത്തെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റിലായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അധ്യാപകര്‍ ഇടപെട്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടിയുടെ അസ്വസ്ഥത കണ്ട് അധ്യാപകര്‍ ചോദിച്ചെങ്കിലും കുട്ടി ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ ഒരു കൗണ്‍സിലിംഗ് സെന്ററില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലര്‍ അധ്യാപകരെ വിവരം അറിയിക്കുകയും അവര്‍ ശിശുക്ഷേമ സമിതി അംഗങ്ങളോട് പറയുകയുമായിരുന്നു. ശിശുക്ഷേമസമിതി വിവരങ്ങള്‍ കൈമാറിയത് അനുസരിച്ച് ട്യൂഷന്‍ ടീച്ചറെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.
'വടക്കേ ഇന്ത്യയിലെ ഫ്യൂഡൽ പ്രമാണിയെ പോലെ,ഇത് ശുദ്ധ ആഭാസത്തരം'; ഗവർണർക്കെതിരെ ആഞ്ഞടിച്ച് ഐസക്