Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊര്‍ജസ്വലമായ യുവതയെ ഇല്ലാതാക്കാനുളള ശ്രമം; ലഹരി മാഫിയയെ ജനകീയമായി നേരിടുമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: ഭാവിതലമുറയെ ഇല്ലാതാകാന്‍ ശ്രമിക്കുന്ന ലഹരി മാഫിയെ ജനകീയമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജസ്വലമായ ഒരു യുവതയെ ഇല്ലാതാക്കാനുളള ശ്രമമാണ് ലഹരി മാഫിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നതെന്ന് കൊടകര ചെമ്പൂച്ചിറ ഗവ. എച്ച്. എസ്.എസില്‍ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. വലിയ വേരുകളാണ് ഇവര്‍ക്കുള്ളത്. ഇത്തരക്കാരെ ജനകീയ പ്രചാരണം നടത്തി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണാവധിക്ക് മുന്‍പ് സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആയി മാറുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഇന്ത്യയിലെ ആദ്യ ഹൈടെക് സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Pinarayi Vijayan

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളില്‍ വലിയ മാറ്റങ്ങളാണുണ്ടായതെങ്കിലും ഇതു എയ്ഡഡ് മേഖലയില്‍ ഉണ്ടായില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എയ്ഡഡ് മേഖലയുടെ അഭിവൃദ്ധിക്കായി ചെലവാക്കുന്ന തുകയില്‍ ഒരു കോടി രൂപ വരെ നല്‍കാന്‍ തയ്യാറാണെന്ന സര്‍ക്കാറിന്റെ വാഗ്ദാനം എത്ര എയ്ഡഡ് വിദ്യാലയങ്ങള്‍ പാലിച്ചു എന്നത് പരിശോധിക്കണം. അഭിവൃദ്ധിപ്പെടാത്ത തുരുത്തുകളായി മാറാന്‍ ഒരു എയ്ഡഡ് വിദ്യാലയത്തേയും അനുവദിക്കരുത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തോടു മുഖം തിരിച്ചു നില്‍ക്കുന്നത് സമൂഹത്തോട് ചെയ്യുന്ന നീതികേടാവും. കുട്ടികളെ പ്രതികരണ ശേഷിയുളളവരാക്കി മാറ്റാന്‍ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിനോടനുബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ 140 നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍കുളങ്ങള്‍ നിര്‍മ്മിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. ഒന്നാംതരം മുതല്‍ 12-ാം തരം ഒറ്റ യൂണിറ്റ് എന്ന സങ്കല്‍പം വിദ്യാലയങ്ങളില്‍ കുടുംബാന്തരീക്ഷം സൃഷ്ടിക്കും. അക്കാദമിക മികവ് കൈവരിക്കാര്‍ ഇത് സഹായകമാവും.

കേരളീയ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന് പരിഷ്‌ക്കരണം സഹായിക്കും. വിദ്യാഭ്യാസ രംഗത്ത് അക്കാദമിക ആസൂത്രണം സാധ്യമായതാണ് ഈ വര്‍ഷത്തെ പ്രത്യേകത. അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചു. രണ്ട് വര്‍ഷത്തിനുളളില്‍ ഉത്തര, ദക്ഷിണ, മധ്യ മേഖകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള മൂന്ന് നീന്തല്‍കുളങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജൈവപച്ചക്കറി വ്യാപിക്കാനുളള പദ്ധതികള്‍ മുന്നോട്ട് പോകുന്നതായും വിദ്യാലയങ്ങളിലെ കാര്‍ഷിക ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പ്രവേശനം നേടിയ കുട്ടികളെ വരവേറ്റതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഒന്നാംക്ലാസിലെ കുട്ടികള്‍ക്കു കുരുത്തോല തൊപ്പി കൈമാറി. 11-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പുസത്കങ്ങള്‍ നല്‍കി. തുടര്‍ന്ന് മുരുകന്‍ കാട്ടാക്കട എഴുതിയ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തോടെ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമായി.

എം.എല്‍.എ മാരായ ഇ.ടി ടൈസണ്‍, പ്രൊഫ. കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കലക്ടര്‍ ടി വി അനുപമ, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം എ ലാല്‍, ജെസി ജോസഫ്, മഞ്ജുള അരുണന്‍,പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു, ഡോ. എ.പി കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെമ്പൂച്ചിറ സംസ്ഥാന സ്‌കൂള്‍പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നവരെല്ലാം പേപ്പര്‍ പേനയും പേപ്പര്‍ ബാഗും കൊണ്ടാണ് വേദിക്കു സമീപമെത്തിയത് . ഹരിതചട്ടം നിര്‍ബന്ധമാക്കിയ പരിപാടിയില്‍ പ്രവേശനകവാടത്തിനു സമീപം വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ പവലിയനില്‍ ഇവ സൗജന്യമായി വിതരണം ചെയ്തു.

പ്രകൃതിക്ക് ഇണങ്ങാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ജില്ലയിലെ 98 എന്‍.എസ.്എസ് യൂണിറ്റിലെ 4500 ഓളം വളണ്ടിയര്‍മാര്‍ നിര്‍മിച്ച 2500 ഓളം പേപ്പര്‍ പേനകളും ബാഗുകളും ആണ് വിതരണം ചെയ്തത്. വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഒത്തുചേര്‍ന്നു പ്രവേശനോത്സവം നടക്കുന്നതു വേറിട്ട അനുഭവമായി.

പേപ്പര്‍ പേനയ്ക്കും ബാഗിനും പുറമെ ഒന്നാംതരത്തിലേക്കുള്ള കുട്ടികളെ സ്വീകരിക്കാന്‍ കുരുത്തോലത്തൊപ്പിയുണ്ടാക്കിയതും അത്യാകര്‍ഷകമായി. ഉദ്ഘാടനത്തിന് വിളക്കുകൊളുത്താന്‍ കുരുത്തോലയിലും വാഴപിണ്ടിയിലും തീര്‍ത്ത നിലവിളക്ക്, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍ക്കു പകരം കുരുത്തോല തോരണങ്ങളും, ഫ്‌ളെക്‌സിന് പകരം തുണിയില്‍ തീര്‍ത്ത ബോര്‍ഡുകള്‍ എന്നിവയാണുണ്ടായിരുന്നത്.

ചായയും വെള്ളവും നല്‍കാന്‍ സ്റ്റീല്‍, ചില്ലു ഗ്ലാസ്സുകള്‍ ആണ് ഉപയോഗിച്ചത്. സ്‌കൂളിലും പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ വാട്ടര്‍ ബോട്ടിലുകള്‍ സ്റ്റീല്‍ ആക്കണമെന് നിര്‍ദേശിക്കുകയും, കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും ആവശ്യമുള്ളത്ര തിളപ്പിച്ചാറിയ വെള്ളം സ്റ്റീല്‍, ചില്ലു ഗ്ലാസ്സുകളില്‍ നല്‍കാനുമുള്ള സൗകര്യം സ്‌കൂളിലെ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചക്കഞ്ഞി നല്‍കാന്‍ സ്റ്റീല്‍ പ്ലേറ്റുകളാണ് ഉപയോഗിച്ചുവരുന്നത്.

പ്രവേശനോത്സവം പൂര്‍ണമായും പ്രകൃതി സൗഹൃദപരമാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് അടക്കമുള്ള അധ്യാപക- അനധ്യാപകരുടെ 10 അംഗ കമ്മറ്റി രൂപീകരിച്ചിരുന്നു. പേപ്പര്‍ പേന, പേപ്പര്‍ ബാഗ് വിതരണം വിജയമാക്കാന്‍ ജില്ലയിലെ വിവിധ എന്‍.എസ്.എസ് ഭാരവാഹികളും 98 സ്‌കൂളുകളിലെ പ്രോഗ്രാം ഓഫിസര്‍മാരും പൂര്‍ണ പിന്തുണയേകി. പ്രവേശനോത്സവത്തിനു മുന്‍പും ശേഷവും സ്‌കൂള്‍ വൃത്തിയാക്കാന്‍ സൗജന്യ സേവനം നല്‍കിയ 1 ,2 ,3 , 23 വാര്‍ഡുകളിലെ തൊഴിലുറപ്പു തൊഴിലാളികളും, നാട്ടുകാരും പ്രകൃതി സൗഹൃദ പ്രവേശനോത്സവത്തിലെ കണ്ണികളായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+