തൃശൂരിൽ ലൈഫ് പദ്ധതിയെച്ചൊല്ലി സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷം; നാലുപേര്‍ക്ക് പരുക്ക്
തൃശൂര്‍: ലൈഫ് പദ്ധതിയെ ചൊല്ലി അരിമ്പൂരില്‍ കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷം. പോലീസ് ലാത്തിവീശി. കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ നാലുപേര്‍ക്കു പരുക്ക്. ഒരു സ്ത്രീ കുഴഞ്ഞുവീണു. ലൈഫ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കാനിരിക്കെയാണു സംഘര്‍ഷം തുടങ്ങിയത്. ഉദ്ഘാടകനായ എംഎല്‍എ. മുരളി പെരുനെല്ലി എത്തിയതോടെ കരിങ്കൊടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി വീഴുകയായിരുന്നു.
ഇതിനിടെ ബിജെപി പ്രവര്‍ത്തകരും വായ മൂടിക്കെട്ടി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ലൈഫ് പദ്ധതി അട്ടിമറിച്ചതായി ആരോപിച്ച് രാവിലെ കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റവും ഉന്തും തള്ളും അടിപിടിയുമാണു ലാത്തി വീശുന്നതിലേക്ക് നയിച്ചത്. പഞ്ചായത്ത് അംഗങ്ങളായ സുധാ സദാനന്ദന്‍, സിപിഎം ഏരിയാ സെക്രട്ടറി കെ കെ ശ്രീധരന്‍, വെള്ളത്തൂര്‍ വലിയപുരയ്ക്കല്‍ ശകുന്തള, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പേങ്ങാട് മോഹനന്‍ എന്നിവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറി വിഷ്ണുപ്രസാദ്, ജിബിന്‍, സി എസ് അക്ഷയ് എന്നിവര്‍ക്കും ലാത്തിയടിയേറ്റു. ഏരിയാ കമ്മിറ്റി അംഗത്തെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മും പ്രകടനം നടത്തി. അന്തിക്കാട് എസ് എച്ച് ഒ മനോജ് കുമാര്‍, എസ്ഐ എസ് ആര്‍ സനീഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഭവസ്ഥലത്ത് നില ഉറപ്പിച്ചിരുന്നു.












Click it and Unblock the Notifications