മാവോയിസ്റ്റ് ദമ്പതികളുടെ മകള്‍ ആമി വിവാഹിതയായി; ഒരു ദിവസത്തെ പരോളിൽ രൂപേഷും, കനത്ത സുരക്ഷ!
തൃശൂര്‍: മാവോയിസ്റ്റ് ദമ്പതികളായ രൂപേഷ് - ഷൈന എന്നിവരുടെ മകള്‍ ആമി വിവാഹിതയായി. ബംഗാള്‍ സ്വദേശിയായ ഓര്‍ക്കോദീപുമായാണ് ആമിയുടെ വിവാഹം നടന്നത്. വലപ്പാട് ചന്ദപ്പടിയിലെ വീട്ടില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷിന്റേയും ജ്യാമ്യം ലഭിച്ച അമ്മ ഷൈനിയുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ബംഗാളിലെ 24 ഫര്‍ഗാനാസിലെ മദന്‍ ഗോപാല്‍ ഗോസ്വാമിയുടേയും ടുള്‍ ടുള്‍ ഗോസ്വാമിയുടേയും മകനാണ് ഓര്‍ക്കോദീപ്. ഒന്നിച്ചുള്ള ദീര്‍ഘകാലത്തെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം പരിചയപ്പെട്ടാണ് ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

തൃപ്രയാര്‍ സബ് രജിസ്ട്രാര്‍ ചന്തപ്പടിയിലെ ഇവരുടെ വീട്ടിലെത്തിയാണ് വിവാഹവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചത്. മുന്‍ മന്ത്രിയും സി.പി.ഐ. നേതാവുമായ ബിനോയ് വിശ്വം ഉള്‍പ്പടെ അടുത്ത സുഹൃത്തുക്കളായ പത്തൊമ്പത് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പിതാവ് രൂപേഷ് ഒരു ദിവസത്തെ പരോളിനിറങ്ങിയാണ് മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കനത്ത പോലീസ് സുരക്ഷയോടെയാണ് രൂപേഷിനെ വീട്ടിലെത്തിച്ചത്. ബോംബുസ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു.
ചാലക്കുടി ഡിവൈ.എസ്.പി പി. ലാല്‍ജിക്കായിരുന്നു സുരക്ഷാ ചുമതല. രാവിലെ പത്തുമണിയോടെ വീട്ടിലെത്തിയ രൂപേഷ് പരോള്‍ സമയം പൂര്‍ത്തിയാക്കി വൈകീട്ട് അഞ്ചുമണിയോടെ വിയ്യൂര്‍ ജയിലിലേക്കുമടങ്ങി. ഇന്ന് വാടാനപ്പള്ളി വ്യാപാര ഭവന്‍ ഹാളില്‍ വിവാഹ സല്‍ക്കാരത്തിന് ശേഷം വധൂവരന്‍മാര്‍ ബംഗാളിലേക്ക് മടങ്ങും. സവേരയാണ് ആമിയുടെ അനിയത്തി.












Click it and Unblock the Notifications