ചാലക്കുടിയില്‍ കനത്ത ചുഴലിക്കാറ്റ്: വന്‍ നാശം, പലയിടത്തും ബുധനാഴ്ചയും വൈദ്യുതി എത്തിയില്ല!!
തൃശൂര്‍: ചുഴലിക്കാറ്റില്‍ ചാലക്കുടിയില്‍ കനത്ത നാശം വിതച്ചു. മരങ്ങള്‍ കടപുഴകി വീണു വീടുകള്‍ തകര്‍ന്നു. നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞ് വീണു. ചൊവ്വാഴ്ച നിലച്ച വൈദ്യുതിബന്ധം ബുധനാഴ്ചയും പുനഃസ്ഥാപിക്കാനായിട്ടില്ല. പോസ്റ്റുകളും വൈദ്യുതി കമ്പികളും മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ എങ്ങുമെത്തിയിട്ടില്ല. റെയില്‍വേ സ്‌റ്റേഷനു സമീപം ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്കു മറിഞ്ഞു വീണു. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും കനത്തമഴ പ്രവര്‍ത്തികള്‍ക്ക് തടസമാവുകയാണ്.
ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?
അഞ്ചുകോടിയുടെ നഷ്ടമാണു ചാലക്കുടി മേഖലയില്‍ മാത്രം സംഭവിച്ചതെന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അറിയിച്ചു. റോഡുകളിലേക്ക് വന്‍മരങ്ങള്‍ കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. തച്ചുടപറമ്പ് പത്താഴക്കാടന്‍ തങ്കമണി വേലായുധന്റെ വാര്‍ക്ക വീടിനു മുകളിലേക്ക് തേക്കുമരം വീണ് വീടിനു കേടുപറ്റി. വീടിനകത്തും വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വീട്ടുമുറ്റത്തുനിന്ന തേക്ക് മരമാണു വീടിന് മുകളിലേക്കു പതിച്ചത്. പറമ്പിലെ മാവും വീടിനു മുകളില്‍ വീണു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല. മഴവെള്ളം കയറിയുണ്ടായ വീട്ടിലെ കേടുപാടുകള്‍ തീര്‍ത്തതിനു പിന്നാലെയാണ് മരം വീണത്.
വി.ആര്‍. പുരത്തു മൂന്നുവീടുകള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു. വലിയപാടത്ത് ഷൈജിയുടേയും പനമ്പിള്ളി ശശിധരന്റേയും കുളങ്ങര വീട്ടില്‍ ധന്യ വേണുവിന്റേയും വീടുകള്‍ക്ക് മുകളിലും വന്‍ മരങ്ങള്‍ വീണു. ഷൈജിയുടെ വീട്ടുമുറ്റത്തുനിന്ന തേക്ക് മരമാണ് കടപുഴുകി വീണത്. വീടിന്റെ പുറക് വശത്താണ് മരം വീണത്. അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിട്ട മേല്‍ക്കൂരയും നശിച്ചു. രാത്രിയാണ് വന്‍ശബ്ദത്തോടെ മരം വീണത്. സംഭവ സമയത്ത് ഷൈജിയും മകനും മാത്രമാണ് വീട്ടിനകത്തുണ്ടായത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശശിധരന്റെ ഉടമസ്ഥതയിലുള്ള ഓടിട്ട വീടിന് മുകളിലേക്ക് തൊട്ടടുത്ത പറമ്പിലെ മരം കടപുഴകിവീണു. അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇവിടത്തെ വാടക താമസക്കാര്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ധന്യയുടെ ഷീറ്റ് മേഞ്ഞ വീടാണു മരം വീണ് നശിച്ചത്. സമീപത്തെ മരം വീടിന് മുകളില്‍ വന്ന് പതിച്ചതോടെ വീട് നിശേഷം നശിച്ചു. പടിഞ്ഞാറേ ചാലക്കുടിയില്‍ പാലമറ്റത്ത് കുറ്റിയില്‍ പൈലപ്പന്റെ വീടിന് മുകളിലെ ട്രെസ്, മരംവീണു തകര്‍ന്നു. വീടുകള്‍ക്ക് കേടുപറ്റിയെങ്കിലും ആളപായമുണ്ടായില്ല.
കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം പൊയ്ക്കാടന്‍ രാമന്‍കുട്ടി മാരാര്‍, വെള്ളന്നൂര്‍ വിജയന്‍, കുണ്ടോക്കില്‍ വേണു, മരത്തോമ്പിള്ളി റോഡില്‍ പൊയ്ക്കാടന്‍ മോഹനന്‍ എന്നിവരും വീട്ടുപറമ്പിലെ വന്‍ മരങ്ങള്‍ കടപുഴകി റോഡിലേക്ക് ഇലക്ട്രിക് ലൈനുകളിലേക്ക് വീണിരിക്കുകയാണ്. പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം വലിയ മാവ് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഹൗസിങ് ബോര്‍ഡ് കോളനിയില്‍ ഗായത്രി ആശ്രമത്തിന് സമീപവും നവരത്‌നയ്ക്ക് സമീപവും മരം വീണിട്ടുണ്ട്. ഇതിന് പുറമെ ഫോറസ്റ്റ് ഓഫീസില്‍ മരം വീണു.
റസ്റ്റ് ഹൗസിലും ട്രാംവേ റോഡിലും പോലീസ് സ്‌റ്റേഷന് സമീപവും വന്‍ മരങ്ങളാണ് മറിഞ്ഞിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിരവധി വന്‍ മരങ്ങള്‍ കടപുഴകി വീണത് ഇതുവഴിയുള്ള വാഹനഗതാഗത്തിന് തടസമായി. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞ് വീണിട്ടുണ്ട്. ഇതിന് പുറമെ ടൗണിലെ നിരവധി കെട്ടിടങ്ങളുടെ മുകളിലെ ഷീറ്റുകളും നിലം പതിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം ചാലക്കുടിക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.