Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരത്തിനെന്താ കൊമ്പുണ്ടോ? മറ്റ് എത്രയിടത്തു പൂരങ്ങള്‍ നടക്കുന്നു, എന്നിട്ടുമെന്തേ ഇവിടെ ഇത്രയേറെ പൊലിമ പറയാന്‍? കാരണങ്ങൾ ഇതാണ്....

തൃശൂര്‍: തൃശൂര്‍ പൂരത്തിനെന്താ കൊമ്പുണ്ടോ? മറ്റ് എത്രയിടത്തു പൂരങ്ങള്‍ നടക്കുന്നു. എന്നിട്ടുമെന്തേ ഇവിടെ ഇത്രയേറെ പൊലിമ പറയാന്‍? എന്നു ചോദിക്കുന്ന ശുദ്ധാത്മാക്കളുണ്ടാകാം. മറ്റു പലയിടത്തും തൃശൂരില്‍ പൊട്ടുന്നതിലേറെ കമ്പക്കെട്ട് മുമ്പ് കൂട്ടിപ്പെരുക്കിയിരുന്നു. ഇവിടെ വരുന്നതിനേക്കാള്‍ കൂടുതല്‍ ആനകള്‍ അണിനിരക്കുന്ന പൂരമാണ് ആറാട്ടുപുഴ പൂരം. എന്നിട്ടും എന്തേ തൃശൂര്‍ പൂരം പൂരങ്ങളുടെ പൂരമായത്?

തൃശൂര്‍ പൂരം മറ്റുപൂരങ്ങളില്‍നിന്ന് എല്ലാത്തരത്തിലും വ്യത്യസ്തമാണ്. മേളവും താളവും ഒത്തുചേര്‍ന്ന പെരുക്കം എല്ലാ രംഗത്തും പ്രകടം. കൃത്യമായ ചിട്ടവട്ടം. വെടിക്കെട്ടില്‍ പോലും അതിനനുസരിച്ചുള്ള ക്രമീകരണം.

ആചാരങ്ങളിൽ മാറ്റം വരുത്താതെ...

ആചാരങ്ങളിൽ മാറ്റം വരുത്താതെ...

രണ്ടു നൂറ്റാണ്ടിലേറെ ആചാരങ്ങളില്‍ മാറ്റംവരുത്താതെയാണ് പൂരം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. പൂരത്തിന്റെ എല്ലാ ആചാരങ്ങളും സമൂഹമനസുമായി ബന്ധപ്പെട്ടതാണ്. അവിടെ ജനകീയത തന്നെയാണ് മുഖ്യം. ആചാരങ്ങള്‍ക്കുംഅനുഷ്ഠാനങ്ങള്‍ക്കും അപ്പുറത്ത് ജനങ്ങളുടെ പൂരമാണ് ശക്തന്‍ വിഭാവനം ചെയ്തത്. നഗരത്തിന്റെ നാനാ അതിര്‍ത്തികളില്‍ നിന്നും ഘടകപൂരങ്ങള്‍ എഴുന്നള്ളിയെത്തണം എന്നു നിശ്ചയിച്ചതു വെറുതെയല്ല. മൂന്നു മുതല്‍ 14 വരെ ആനകളെയാണ് ഓരോ വിഭാഗവും എഴുന്നള്ളിക്കുന്നത്. എത്രയോ വര്‍ഷമായി നടന്നുവരുന്ന രീതികള്‍ ഇന്നും ഒരുമാറ്റവുമില്ലാതെ നടക്കുന്നു എന്നു പറയുന്നത് പ്രൗഢമായ സംസ്‌കാരത്തിന്റെ പ്രതിഫലനം കൂടിയായി കണക്കാക്കണം.

എഴുന്നളളിപ്പ് ആചാരങ്ങള്‍

എഴുന്നളളിപ്പ് ആചാരങ്ങള്‍

ഏതു ആചാരവും കാലഘട്ടത്തിനനുസൃതമായി കുറെയേറെ മാറുമെങ്കിലും പൂരത്തിന്റെ കാര്യത്തില്‍ അതങ്ങനെയല്ലെന്ന് പറയണം. മുന്‍കാലത്ത് തുടര്‍ന്നുവന്നിരുന്ന അടിസ്ഥാന ചിട്ടവട്ടങ്ങള്‍ പിന്തുടരുന്നതിനാല്‍ ആചാരപരമായി പ്രാധാന്യമുണ്ട്. എന്നാല്‍ അനുഷ്ഠാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നില്ല. ആചാരം, അനുഷ്ഠാനം, ആഘോഷം എന്നിവയുടെ സംയോജനമാണ് പൂരം. പടഹാദി വിഭാഗത്തില്‍ പെട്ട ആഘോഷമാണ് തൃശൂര്‍ പൂരം. കുടമാറ്റം പോലുളള ചില കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും എഴുന്നളളിപ്പ് ആചാരങ്ങള്‍ ഇതുപോലെ പിന്തുടരുന്ന ആഘോഷങ്ങള്‍ വിരളമായിരിക്കും.

താളക്രമങ്ങൾ...

താളക്രമങ്ങൾ...

പൂരത്തിന്റെ കുടമാറ്റവും വെടിക്കെട്ടുമെല്ലാം മറ്റുപലയിടത്തും ഉളളതുതന്നെയാണ്. എന്നാലും എന്തുകൊണ്ട് ഇതൊക്കെ വലിയ ചര്‍ച്ചയാകുന്നു.? വെടിക്കെട്ട്, കുടമാറ്റം എന്നിവയ്‌ക്കൊക്കെ അതിന്റേതായ താളക്രമങ്ങളുണ്ട്. വെടിക്കെട്ടു കത്തിക്കയറുന്നതിലെ വൈവിധ്യം കമ്പക്കെട്ടു പ്രേമികള്‍ക്ക് തൊട്ടറിയാനാകും. മേളപ്പെരുക്കം പോലെ തുറന്നുപിടിച്ച് കൂട്ടിത്തട്ടിലെത്തുന്ന രീതിയാണ് വെടിക്കെട്ടില്‍ പിന്തുടരുന്നത്. ആദ്യം ഓലപ്പടക്കങ്ങള്‍, പിന്നെ ചെറുഡൈനകള്‍, വര്‍ണ അമിട്ടുകള്‍, ഡൈനകളുടെ ഇരട്ടശ്രേണി, കുഴിമിന്നികള്‍ എന്നതായിരുന്നു മുമ്പേയുള്ള ഘടന.

മുഖംകാട്ടുന്ന കൂട്ടിത്തട്ടിന്റെ രൗദ്രഭാവം

മുഖംകാട്ടുന്ന കൂട്ടിത്തട്ടിന്റെ രൗദ്രഭാവം

മുഖംകാട്ടുന്ന കൂട്ടിത്തട്ടിന്റെ രൗദ്രഭാവം എന്ന രീതിയിലാണ് പൂരം വെടിക്കെട്ടു ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അതിന്റേതായൊരു താളവട്ടമുണ്ട്. ഒരുപക്ഷേ തൃശൂര്‍ പൂരത്തേക്കാള്‍ കൂടുതല്‍ വെടിക്കോപ്പുകള്‍ ഉപയോഗിക്കുന്ന മറ്റു പൂരങ്ങള്‍ ഉണ്ടാകാമെങ്കിലും തൃശൂര്‍ പൂരം ജനമനസ്സുകളില്‍ മായാത്തമുദ്ര പതിപ്പിക്കുന്നത് ഈ സവിശേഷത കൊണ്ടാണ്. കുടമാറ്റത്തിനുമുണ്ട് പ്രത്യേകത. എല്ലാവര്‍ഷവും ഏറ്റവും ഗുണനിലവാരമുളള പുത്തന്‍ കുടശീലകളാണ് കുടനിര്‍മാണത്തിന് ഉപയോഗിക്കുക. അതിനാല്‍ കുടകള്‍ വര്‍ണക്കൂട്ടുകള്‍ ഒളിപ്പിച്ചുവെച്ച വസന്തനൃത്തമായി മാറുകയാണ്. ഓരോവര്‍ഷവും പുതുപുത്തന്‍ പട്ടുതുണികള്‍ പൂരത്തിനു മാത്രമായി നിര്‍മിക്കുന്നുമുണ്ട്.

ആലവട്ടവും വെണ്‍ചാമരവും

ആലവട്ടവും വെണ്‍ചാമരവും

നെറ്റിപ്പട്ടംകെട്ടി നിരക്കുന്ന ആനകള്‍ക്ക് മീതെ വര്‍ണഭംഗിയേകുന്ന ആലവട്ടവും വെണ്‍ചാമരങ്ങളും. പൂരക്കാഴ്ചയ്ക്ക പ്രത്യേക ഭംഗി നല്‍കുന്നത് ആനയ്ക്ക മീതെ നിലയുറപ്പിച്ചവര്‍ താളത്തില്‍ വീശുന്ന വെഞ്ചാമരവും ആലവട്ടവുമാണ്. പൂരത്തിന് വേണ്ടി ഇവയുടെ അവസാനവട്ട ഒരുക്കത്തിലാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍.

വെണ്‍ചാമരം

വെണ്‍ചാമരം

ആനചമയങ്ങള്‍ക്ക് വെണ്‍മയുടെ ചന്തം വീശുന്ന വെണ്‍ചാമരങ്ങള്‍ ഇല്ലാതെ എഴുന്നെള്ളത്തില്ല. നേപ്പാളിലും ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന യാക്ക് എന്ന ജീവിയുടെ വാലില്‍ നിന്നുള്ള നീണ്ട രോമമാണ് വെണ്‍ചാമര നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ചാമരം ചീകി മിനുക്കാനും വേണം ഇത്തിരി നേരം. ഇതിനായി പ്രത്യേകം ചീര്‍പ്പുമുണ്ട് ഒരു വെണ്‍ചാമരം എട്ടു കിലോയെങ്കിലും വരും. പൂരത്തിന് വേണ്ടി ഇത്തരത്തില്‍ പതിനഞ്ച് ജോടി വെണ്‍ചാമരങ്ങള്‍ നിര്‍മിക്കണം. ഇതിന് ചുരുക്കം 6000 കിലോ യാക്ക് രോമങ്ങളാണ് വേണ്ടത്. മറ്റ് ചാമരങ്ങളെ അപേക്ഷിച്ച് തൃശൂര്‍ പൂരത്തിനുണ്ടാക്കുന്ന വെണ്‍ചാമരങ്ങള്‍ക്ക് ഭാരം കൂടും. ഒരു സെറ്റ് വെണ്‍ചാമരത്തില്‍ എഴു കിലോ ചാമരമെങ്കിലും ഉണ്ടാകും. വെള്ളനിറത്തിലുള്ള രോമം മാത്രമാണ് വെണ്‍ചാമരം നിര്‍മ്മിക്കാനായി ഉപയോഗിക്കുക. 12 മുതല്‍ 24 ഇഞ്ച് വരെ നീളത്തില്‍ വേര്‍തിരിച്ചെടുക്കുന്ന രോമം ആറ് മീറ്റര്‍ നീളത്തില്‍ പരുത്തിച്ചരടില്‍ ചേര്‍ത്ത് മെടഞ്ഞെടുക്കും. ഇത്തരം രണ്ടു ചാമരവാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത് വെള്ളിപ്പിടിയുള്ള തടിയില്‍ ചേര്‍ത്തുകെട്ടും. ഇത് ആനപ്പുറത്തേറി കൈകള്‍ വീശുമ്പോലെ എളുപ്പത്തില്‍ പൊക്കി വിശാനും എളുപ്പമല്ല. പൂരത്തിന്റെ തുടക്ക കാലങ്ങളില്‍ 20 കിലോ വരെ തൂക്കമുണ്ടായിരുന്നു ഒരു വെണ്‍ചാമരത്തിന്. തേക്കിന്‍തടിയിലായിരുന്നു അന്ന് നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ കനം കുറഞ്ഞ മരത്തിലേയ്ക്ക് മാറിയിട്ടുണ്ട്. മൈസൂരില്‍ നിന്നാണ് യാക്കിന്റെ രോമങ്ങള്‍ എത്തിക്കുന്നത്.

ആലവട്ടം

ആലവട്ടം

വെണ്‍ചാമരം വീശുമ്പോള്‍ അകമ്പടി സേവിക്കുന്ന മയില്‍പ്പീലി ചന്തമുള്ള ആലവട്ടങ്ങള്‍. ആനചമയത്തിന് ആലവട്ടത്തിന്റെ ഭംഗി ഒഴിവാക്കാനാവില്ല. ഓരോ പൂരത്തിനും വ്യത്യസ്തമായ ആലവട്ടങ്ങള്‍ നിര്‍മിക്കാന്‍ തിരുവമ്പാടിയും പാറമേക്കാവും തമ്മില്‍ മത്സരമാണ്. ശംഖ്, പകിട, മുല്ലമൊട്ട് എന്നിവയൊക്കെ അലങ്കാരങ്ങളായി തുന്നിച്ചേര്‍ക്കുന്ന ആലവട്ടങ്ങളില്‍ മുത്തുകളും കണ്ണാടിയും പതിപ്പിച്ചാണ് ഇത്തവണ ഇരുവിഭാഗവും പുതുമ വരുത്തുന്നത്. ആലവട്ട നിര്‍മാണത്തിന് 30 കിലോ മയില്‍പ്പീലി വീതം ഓരോ വിഭാഗവും ഉപയോഗിക്കുന്നു. ഒരു കിലോ മയില്‍പ്പീലിയ്ക്ക് മൂവായിരം രൂപയാണ് വില. തമിഴ്‌നാട്ടില്‍നിന്നു രാജസ്ഥാനില്‍ നിന്നുമാണ് മയില്‍പ്പീലി എത്തിക്കുന്നത്. കെട്ടുകളായി കൊണ്ടു വരുന്നതില്‍ നിന്നും നല്ലത് നോക്കി തെരഞ്ഞെടുക്കും. കടുംനീല കണ്ണുകളുള്ള പീലിയാണ് ആലവട്ടത്തിന് വേണ്ടത്. ഒരു ആാലവട്ടം തയ്യാറാക്കാന്‍ നാല് ദിവസം വേണം. കോലമേറ്റുന്ന ആനയ്ക്ക് ഉള്ള ആലവട്ടം നിര്‍മ്മിക്കാന്‍ രണ്ടാഴ്ചയെടുക്കും.ആലവട്ടത്തില്‍ പുനരാവര്‍ത്തനം ഉണ്ടാകില്ല. എല്ലാ വര്‍ഷവും വ്യത്യസ്ത ഡിസൈനിലാണ് നിര്‍മിക്കുക. ക്ഷേത്ര- ചുമര്‍ ചിത്രങ്ങളുമായും വൃത്താകൃതിയിലുള്ള ശ്രീകോവിലുമായും ആലവട്ടത്തിന് ഏറെ സാമ്യമുണ്ട്. കുടമാറ്റത്തിനായി നിരക്കുന്ന ആനകളില്‍ തിടമ്പേറ്റുന്ന ആനയ്ക്ക് ചന്ദ്രനും സൂര്യനും ഉള്‍ക്കൊള്ളുന്ന ആലവട്ടമാണ് ഉപയോഗിക്കാറ്. കൂട്ടാനകള്‍ക്ക് പൂക്കളം മാതൃകയിലുള്ള ആലവട്ടമാണ്. കോലത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണപ്പൂവ്, നെറ്റിപ്പട്ടത്തിന്റെ നാഗപടം, കുമിളകള്‍ എന്നിവ കൊണ്ടുള്ള ആലവട്ടമാണ്. മറ്റുള്ള 12 ആനകള്‍ക്ക് കാലില്ലാത്ത മുല്ലമൊട്ടും ഒറ്റത്തണ്ടുമാണ് ഉപയോഗിക്കാറുള്ളത്.

ഗജവീരന്മാര്‍ക്ക് നെറ്റിപ്പട്ടമൊരുങ്ങി

ഗജവീരന്മാര്‍ക്ക് നെറ്റിപ്പട്ടമൊരുങ്ങി

പൂരത്തിന് നടുനായകനും കൂട്ടാനകളും പറ്റാനകളും അണിയുന്ന നെറ്റിപ്പട്ടങ്ങള്‍ വ്യത്യസ്തമാണ്. നടുക്ക് നില്‍ക്കുന്ന ആനയുടെ നെറ്റിപ്പട്ടത്തിന് ചൂരല്‍പ്പൊളി എന്നാണ് പറയുക. നെറ്റിപ്പട്ടത്തിന് നടുക്ക് ചൂരല്‍ പൊളിച്ചു വച്ചതുപോലെയോ സൂര്യകാന്തിപ്പൂവ് പോലെയോ കാണപ്പെടുന്നതുകൊണ്ടാണ് ഇവയ്ക്ക് ചൂരല്‍പ്പൊളി എന്ന പേരുവന്നത്. നടുഭാഗം നാഗത്തിന്റെ ആകൃതിയിലുള്ള നാഗപടം നെറ്റിപ്പട്ടമാണ് കൂട്ടാനകള്‍ അണിയുക.

ആയിരക്കണക്കിന് ഗോളങ്ങള്‍

ആയിരക്കണക്കിന് ഗോളങ്ങള്‍

വണ്ടോടാണ് പന്ത്രണ്ട് പറ്റാനകള്‍ അണിയുന്ന നെറ്റിപ്പട്ടം. നടുഭാഗം വണ്ടിന്റെ തോടുപോലെ കാണപ്പെടുന്നതാണ് പ്രത്യേകത. ഓരോ നെറ്റിപ്പട്ടത്തിലും ആയിരക്കണക്കിന് ഗോളങ്ങള്‍ ഉണ്ടായിരിക്കും. കൂമ്പന്‍കിണ്ണന്‍ ഗോളം ശിവനെയും വട്ടക്കണ്ണന്‍ ബ്രഹ്മാവ്, വിഷ്ണു എന്നിവരെയും പ്രതിനിധീകരിക്കുന്നു. കൂടാതെ പതിനൊന്ന് ചന്ദ്രക്കലകള്‍ ഓരോ നെറ്റിപ്പട്ടത്തിലും ഉണ്ടായിരിക്കും. മുപ്പത്തിയേഴ് ഇടക്കിണ്ണം, 60 നിറവിന്റെ കിണ്ണന്‍ എന്നിവയും ഉണ്ടായിരിക്കും. കൂടാതെ ആറായിരം ചെറുകുമിളകളും നെറ്റിപ്പട്ടത്തില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+