തിരിച്ചടികളില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കും; വലിയ പരാജയങ്ങള്‍ മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട്, അതൊക്കെ പാർട്ടി തരണം ചെയ്തിട്ടുണ്ടെന്ന് കോടിയേരി
തൃശൂര്‍: വലിയ പരാജയങ്ങള്‍ മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ ചരിത്രമാണു സിപിഎമ്മിനെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം നേതൃത്വത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സംയോജിത കൃഷിയുടെ നടീല്‍ പുത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടിട്ടുണ്ട്. അതില്‍നിന്ന് ഓടിയൊളിക്കുന്ന ശീലം പാര്‍ട്ടിക്കില്ല. സ്ഥിരമായി വിജയിക്കാമെന്ന മോഹവും പാര്‍ട്ടി വച്ചുപുലര്‍ത്തുന്നില്ല. തിരിച്ചടികള്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്തി മുന്നേറുകയെന്നതാണു പാര്‍ട്ടി നിലപാട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.

സാമൂഹികരംഗത്തും ഇത്തരത്തിലുള്ള ഇടപെടലിന്റെ ഭാഗമായാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും ജൈവകൃഷി മേഖലയിലും പാര്‍ട്ടി ഇടപെടുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ വിവിധ കൃഷി രീതികള്‍ ജനങ്ങളിലെത്തിക്കാനും അവ ലാഭകരമായി വിപണനം ചെയ്യാനുമുള്ള നടപടികളാണ് സംസ്ഥാന തലത്തില്‍ത്തന്നെ പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്.
കാലാവസ്ഥാ വ്യതിയാനം കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ കര്‍ഷകരെ സഹായിക്കാനാവണം. ജലസ്രോതസുകള്‍ സംരക്ഷിക്കണം. മാലിന്യ വിമുക്ത പ്രവര്‍ത്തനങ്ങള്‍ മുഖ്യ അജന്‍ഡയാക്കണം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം വിചാരിച്ചാല്‍ പൂര്‍ണമാവില്ല. ജനങ്ങളാകെ പങ്കാളികളാവണം.
സാന്ത്വന പരിചരണരംഗത്ത് സി.പി.എം. പ്രവര്‍ത്തകര്‍ സജീവമാകണം. ജീവകാരുണ്യപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണം. ലൈഫ് പദ്ധതിവഴി സര്‍ക്കാര്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. സി.പി.എം. നേതൃത്വത്തില്‍ 2000 വീടുകള്‍ നിര്‍മിക്കും. 800 വീടുകള്‍ കൈമാറി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി 17,5000 പേര്‍ അണ്‍ എയ്ഡഡ് മേഖലയില്‍നിന്ന് പൊതുവിദ്യാഭ്യാസമേഖലയിലേക്ക് വന്നെത്തി.
കച്ചവടലക്ഷ്യമുള്ള വിദ്യാഭ്യാസത്തിന് ബദല്‍സംവിധാനമാണിത്. ആരോഗ്യമേഖലയില്‍ ആര്‍ദ്രം പദ്ധതിവഴി കോര്‍പ്പറേറ്റുവല്‍ക്കരണത്തിനും ബദലാകുന്നു. ഇത്തരത്തില്‍ സാമൂഹിക മാറ്റത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ജനങ്ങളെയാകെ അണിനിരത്തണമെന്നും കോടിയേരി പറഞ്ഞു.
ചടങ്ങില്‍ ജില്ലാക്കമ്മിറ്റി അംഗം വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. മികച്ച കര്‍ഷകരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ ആദരിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവ്, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, മിനി ഉണ്ണിക്കൃഷ്ണന്‍, ഷീല മനോഹരന്‍, പ്രേമ കുട്ടപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ മുരളിപെരുനെല്ലി എം.എല്‍.എ., പി.കെ. ഡേവീസ്, കെ.കെ. രാമചന്ദ്രന്‍, ബാബു എം. പാലിശേരി, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ കാര്‍ഷിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒല്ലൂര്‍ ഏരിയാസെക്രട്ടറി കെ.പി. പോള്‍ സ്വാഗതവും പി.ബി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, ഞാറ്റുവേലച്ചന്ത, കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications