കുതിരാനില്‍ റോഡ് ഇടിയൽ ഭീഷണി: തിരിഞ്ഞു നോക്കാതെ അധികൃതർ, ദേശീയപാതയിൽ ഗതാഗതക്കുരുക്ക്!!
തൃശൂര്‍: ദേശീയപാത കുതിരാനില്‍ റോഡ് ഇടിയാന്‍ സാധ്യത. അധികൃതര്‍ അറിഞ്ഞ മട്ടില്ല. തുരങ്കത്തിന്റെ പടിഞ്ഞാറെ മുഖത്തിന് സമീപം ദേശീയപാതയാണ് തകര്‍ച്ചയുടെ വക്കില്‍ എത്തിനില്‍ക്കുന്നത്. റോഡില്‍നിന്ന് ഏകദേശം 30 അടിയോളം താഴ്ചയിലാണ് പുതിയ പാതയും തുരങ്കമുഖവും. ഭാരമേറിയ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതിലെ കടന്നുപോകുന്നത്. ദേശീയപാതയും തുരങ്കമുഖവും വേര്‍ത്തിരിക്കുന്നതിനുവേണ്ടി സ്ഥാപിച്ച ടിന്‍ ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. മഴ തുടങ്ങിയതോടെ ഇവിടെ മണ്ണിടിച്ചിലിനു സാധ്യത കൂടുതലാണ്.
കഴിഞ്ഞ മഴക്കാലത്ത് ഈ ഭാഗത്തു മണ്ണിടിഞ്ഞിരുന്നു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ ടാര്‍ ചെയ്ത റോഡിന്റെ ഭാഗം താഴേക്ക് പതിക്കാന്‍ സാധ്യത കൂടുതലാണ്. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ റോഡ് തകര്‍ന്ന് തുരങ്കമുഖത്തേക്ക് വീഴാന്‍ സാധ്യതയും ഏറെയാണ്. റോഡ് മണ്ണിടിഞ്ഞ് അപകടം ഉണ്ടാകുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണം. മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ ഈ ഭാഗത്ത് അപകടങ്ങള്‍ കൂടുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നിരത്തിയ മണല്‍ച്ചാക്കുകള്‍ ഇപ്പോള്‍ ദ്രവിച്ച് നിലംപൊത്താറായ അവസ്ഥയിലാണ്.

ദുരിതമൊഴിയാതെ കുതിരാൻ
ദേശീയപാതയില്‍ ഗതാഗത കുരുക്കഴിയാതെ തുടരുന്ന കുതിരാനില്‍ കാലവര്‍ഷം തുടങ്ങിയതോടെ വരാനിരിക്കുന്നത് വന്‍ ദുരന്തം. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുതിരാനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. ദിനംപ്രതി അപകടങ്ങളും പെരുകുന്നു. ഇനി മഴക്കാലം ആരംഭിച്ചാല്‍ വന്‍ ദുരന്തത്തിനായിരിക്കും സാക്ഷ്യം വഹിക്കേണ്ടി വരുക. കുതിരാനിലൂടെ വാഹനങ്ങളുടെ തിക്കിതിരക്കിയുള്ള യാത്ര തുടരുകയാണ്.

സംരക്ഷണഭിത്തി തകർന്നു
തുരങ്കത്തിന് സമീപം റോഡിന്റെ ബലത്തിനായി ഒരുക്കിയ സംരക്ഷണഭിത്തിയെല്ലാം തകര്‍ന്നു കഴിഞ്ഞു. മണല്‍ചാക്കുകള്‍ നിറച്ചാണ് കുതിരാന്‍ തുരങ്കം അവസാനിക്കുന്ന വഴുക്കുംപാറ ഭാഗത്ത് സംരക്ഷണഭിത്തി ഒരുക്കിയിരിക്കുന്നത്. രണ്ട് മഴ പെയ്യുമ്പോഴേക്കും ഇവയെല്ലാം ഇടിഞ്ഞ് തുടങ്ങി. ഇനി കാലവര്‍ഷം ആരംഭിച്ചാല്‍ ഇവയ്ക്ക് ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടാവുകയുള്ളൂ. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും മുപ്പത് അടിയോളം താഴ്ചയാണ്.

മഴക്കാലത്ത് തീവ്രതയേറും
തുരങ്ക നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതിനാല്‍ ഓരോ ഭാഗവും ഇടിഞ്ഞ് വരുന്ന അവസ്ഥയാണുള്ളത്. ഇതിന് പുറമെ ഇരുമ്പ് പാലം മുതല്‍ വഴുക്കുംപാറ വരെയുള്ള ഒറ്റവരി പാതയില്‍ എത് സമയത്തും മണ്ണിടിയാനുള്ള സാധ്യതയുണ്ട്. മഴക്കാലം ആരംഭിക്കുമ്പോള്‍ ഇത് തീവ്രമാകും. കഴിഞ്ഞ ആഗസ്റ്റില്‍ കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസങ്ങളോളം ഗതാഗതക്കുരുക്കുമായി.

തുരങ്കമാർഗ്ഗം
കുതിരാനില്‍ നിര്‍മ്മിക്കുന്ന തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുക മാത്രമാണ് ഏക പോംവഴി. എന്നാല്‍ തുരങ്ക മുഖത്ത് മണ്ണിടിച്ചില്‍ ഉണ്ടായതും കരാര്‍ കമ്പനിയുടെ അനാസ്ഥയുംമൂലം തുരങ്ക നിര്‍മ്മാണം ഇപ്പോള്‍ മാസങ്ങളായി നിലച്ചിരിക്കുകയാണ്. തുരങ്ക നിര്‍മ്മാണം പുനരാരംഭിക്കണമെങ്കില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. നിലവിലെ സാഹചര്യത്തില്‍ മഴക്കാലം ആരംഭിച്ചാല്‍ നിലവില്‍ പണി പൂര്‍ത്തീകരിച്ച ആറുവരി പാതയും തകരാനാണ് സാധ്യത.












Click it and Unblock the Notifications