Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാര്‍ത്ഥനാനിരതനായി പ്രധാനമന്ത്രി ഗുരുവായൂരില്‍... കാണിക്കയായി കദളിക്കുലയും പീതാംബരപ്പട്ടും!!

തൃശൂര്‍: ഭക്തിയുടെ നിര്‍വൃതിയില്‍ പ്രാര്‍ത്ഥനാനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍. ശ്രീകൃഷ്ണ ഭഗവാന് കാണിക്കയായി കദളിക്കുലയും പീതാംബരപ്പട്ടും സമര്‍പ്പിച്ചായിരുന്നു ദരശനം.ഐശ്വര്യ സങ്കല്‍പത്തിലധിഷ്ഠിതമായ താമര കൊണ്ടുള്ള തുലാഭാര വഴിപാടും ശ്രദ്ധേയമായി.

രാവിലെ 9.45നാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡില്‍ ഹെലികോപ്റ്ററിറങ്ങിയത്. ദേവസ്വം ആഗ്രഹം പ്രകടിപ്പിച്ച പ്രകാരം വന്നിറങ്ങിയ ഹെലിപ്പാഡ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.തുടര്‍ന്ന് കാര്‍ മാര്‍ഗമായിരുന്നു ഗുരുവായൂരിലേക്കുള്ള ആഗമനം. റോഡിനിരുവശവും കിലോമീറ്ററുകളോളം കമ്പിവേലികള്‍ തീര്‍ത്ത് സുരക്ഷ ഭദ്രമാക്കിയായിരുന്നു. പ്രധാനമന്ത്രി വരുന്നതറിഞ്ഞ് വീക്ഷിക്കാനായി വശങ്ങളില്‍ ജനംതടിച്ചുകൂടി. 10.05ന് ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രി 10.20ന് ക്ഷേത്രത്തിലെത്തി.

Narendra Modi


കിഴക്കേഗോപുരനടയിലെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തേലംപറ്റ കേശവന്‍ നമ്പൂതിരി, തേലംപറ്റ നാരായണന്‍ നമ്പരൂതിരി എന്നിവര്‍ ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്.വേദമന്ത്രങ്ങള്‍ പൂര്‍ത്തിയാകും വരെ അതു ശ്രവണം നടത്തി മാത്രമായിരുന്നു ചുറ്റമ്പല പ്രവേശനം.

പന്തീരടിപൂജക്ക് ശേഷമായിരുന്നു ദര്‍ശനം.വലതുകയ്യില്‍ താമരയും നെറ്റിയില്‍ തിലകവും ചാര്‍ത്തിയ കാളീയമര്‍ദ്ദനരൂപമായിരുന്നു ദര്‍ശനസമയത്തെ അലങ്കാരക്കാഴ്ച്ച. ചെറിയ ഉരുളിയില്‍ നെയ്യ്, നാക്കിലയില്‍ വെണ്ണ, കദളിക്കുല, താമരപ്പൂക്കള്‍, പീതാംബരപ്പട്ട് എന്നിവ കാണിക്കയായി സമര്‍പ്പിച്ചു.

സോപാനത്തിന് മുന്നില്‍ 10 മിനിറ്റോളം തൊഴുകയ്യാല്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. പ്രധാനമന്ത്രിക്കായി പുഷ്പാജ്ഞലി നടത്തിയ ശേഷം പുഷ്പവും തളികയില്‍ തിരുമുടിമാല, ചാര്‍ത്തിയ കളഭം, ചന്ദനം എന്നിവ മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി പ്രധാനമന്ത്രിക്കു നല്‍കി..സമര്‍പ്പിച്ച വെണ്ണ ഗുരുവായൂരപ്പന് സമര്‍പ്പിച്ച ശേഷം അതും തിരികെ പ്രധാനമന്ത്രിക്ക് പ്രസാദമായി നല്‍കി. ക്ഷേത്ര സോപാനപ്പടിയില്‍ അദ്ദേഹം സമര്‍പ്പിച്ച താമര പിന്നീട് മേല്‍ശാന്തി ഭഗവത് തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു. ഒരു താമരപ്പൂ കാളീയമര്‍ദ്ദനത്തില്‍ നില്‍ക്കുന്ന കൃഷ്ണന്റെ വലത് കയ്യില്‍ വീണ്ടും ചാര്‍ത്തി.

നാലമ്പലത്തിനുള്ളില്‍ ഉപദേവനായ ഗണപതിയെ തൊഴുത് പുറത്ത് കടന്ന് അയ്യപ്പനെയും ഭഗവതിയെയും വണങ്ങിയ ശേഷമായിരുന്നു തുലാഭാരം. 91കിലോ താമരയാണ് തുലാഭാരത്തിനായി ഉപയോഗിക്കപ്പെട്ടത്. തട്ടില്‍ പണമായി 100 രൂപയും ദക്ഷിണയായി 400 രൂപയും നല്‍കിയ ശേഷം ചുറ്റമ്പലത്തിന് പുറത്തു കടന്നതോടെ സന്നിധിയിലെത്തിയ ആയിരങ്ങള്‍ക്കു മുന്നില്‍ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ ,ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍ എന്നിവര്‍ ദര്‍ശനത്തിനനുഗമിച്ചു.

താമരപ്പൂവ് കൊണ്ടുള്ള തുലാഭാരം അതിവിശിഷ്ടം

നരേന്ദ്രമോഡി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ നടത്തിയ താമരപ്പൂവ് കൊണ്ടുള്ള തുലാഭാരം അതിവിശിഷ്ടമെന്ന് ജ്യോതിഷികള്‍. ദീര്‍ഘായുസ്, കര്‍മലാഭം, തൊഴില്‍ അഭിവൃദ്ധി, മനോബല വര്‍ധന എന്നീ ഗുണങ്ങള്‍ താമരപ്പൂ തുലാഭാരം നടത്തുന്ന ഭക്തന് ലഭിക്കുമെന്ന് ആചാര്യശ്രേഷ്ഠരും പറയുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രങ്ങളില്‍ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. നാം നമ്മെത്തന്നെ ഭഗവാന് സമര്‍പ്പിക്കുന്നുവെന്നാണ് ഇതിന്റെ സങ്കല്പം. യാതൊന്നും ആഗ്രഹിക്കാതെ സമര്‍പ്പിക്കുന്നതാണ് ശ്രേഷ്ഠം. ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതില്‍ കൂടുതലോ ദ്രവ്യം തുലാസില്‍വച്ച് ഭഗവാന് സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. കാര്യസിദ്ധിക്കനുസൃതമായി ദ്രവ്യം വ്യത്യസ്തമായിരിക്കും. ദുരിതശാന്തിക്കായും ആഗ്രഹപൂര്‍ത്തീകരണത്തിനായും രോഗശമനത്തിനായും നടത്തുന്ന ശ്രേഷ്ഠമായ വഴിപാടാണിത്.

അമ്പാടികണ്ണന്റെ ചിത്രം ഉപഹാരമായി ദേവസ്വം നല്‍കി

ശ്രീകൃഷ്ണന്റെ ദാരുചിത്രവും ചുമര്‍ചിത്ര മാതൃകയിലുള്ള അമ്പാടികണ്ണന്റെ ചിത്രവും പ്രധാനമന്ത്രിക്ക് ഉപഹാരമായി ദേവസ്വം നല്‍കി. മുണ്ടും നേര്യതുപോലുള്ള ഷാളും ധരിച്ച് തനി കേരളീയ വേഷമണിഞ്ഞാണ് നരേന്ദ്രമോഡി ക്ഷേത്രദര്‍ശനത്തിനെത്തിയത്. 18 മിനിറ്റോളം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ച് വഴിപാടുകളും ദര്‍ശനവും പൂര്‍ത്തിയാക്കി അദ്ദേഹം ദേവസ്വം ഗസ്റ്റ് ഹൗസായ ശ്രീവത്സത്തേക്ക് മടങ്ങി. അവിടവച്ച് ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന്റെ കരട് മാസ്റ്റര്‍ പ്ലാന്‍ ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ഗുരുവായൂര്‍ പൈതൃക പദ്ധതിക്ക് 100 കോടി, ദേവസ്വം ഗോശാലക്ക് 300 കോടി, പുന്നത്തൂര്‍ ആനക്കോട്ടയുടെ വികസനത്തിന് 50 കോടി എന്നീ പദ്ധതികളാണ് സമര്‍പ്പിച്ചത്. ഗുരുവായൂരിന്റെ ഭാവി വികസനം മുന്നില്‍ക്കണ്ട് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം ഗുരുവായൂരില്‍ ഉഡാന്‍ മോഡല്‍ വിമാനത്താവളം എന്നിവയും പദ്ധതിയില്‍ പറയുന്നു. ദേവസ്വം മുന്നോട്ടുവച്ച പദ്ധതികള്‍ പഠിച്ചശേഷം വേണ്ടത് ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ദേവസ്വം അധികൃതര്‍ പറഞ്ഞു.

എം.പിയും നടനുമായ സുരേഷ് ഗോപി, അവിനാശ ലിംഗം ചാന്‍സലര്‍ പി.ആര്‍ കൃഷ്ണകുമാര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, ഗണേശന്‍ തുടങ്ങിയ ബി.ജെ.പി. നേതാക്കളും മോദിയെ സ്വീകരിക്കാനെത്തിയിരുന്നു.

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് രാവിലെ ഏഴ് മുതല്‍ ദര്‍ശനം കഴിഞ്ഞ 10.45വരെ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ഡി.ജി.പി. ലോകനാഥ് ബെഹ്‌റ, ഉത്തരമേഖല എഡി.ജി.പി. ഷെയ്ഖ് ദര്‍ബേഷ് സാഹിബ്, തൃശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷ്ണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും എസ്.പി.ജി, എന്‍.എസ്.ജി കേഡറ്റുകളും ചേര്‍ന്ന് വന്‍ സുരക്ഷയാണ് ക്ഷേത്രനഗരിയിലൊരുക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+