തൃശൂരിലെ ബാങ്ക് വായ്പ തട്ടിപ്പ്: വയോധികയെ ബാധ്യതയില്‍നിന്ന് ഒഴിവാക്കി വിധി, ഭൂമിപണയത്തിൽ രണ്ട് കോടി
തൃശൂര്‍: ഉടമയറിയാതെ ഭൂമിപണയപ്പെടുത്തി രണ്ടുകോടിരൂപയോളം ബാങ്കിന് കടബാധ്യതവരുത്തിയ കേസില്‍ ഭൂവുടമയായ വയോധികയെ ബാങ്ക് ബാധ്യതകളില്‍ നിന്നും ഒഴിവാക്കി എറണാകുളം ഡെബിറ്റ് റിക്കവറി ട്രൈബുണല്‍ ഉത്തരവായി. വായപ കൊടുത്ത സംഖ്യ ഈടാക്കുന്നതിനുവേണ്ടി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച് നല്‍കിയ കേസിലാണ് ജാമ്യക്കാരിയെന്ന് ബാങ്ക് കാണിച്ചിരുന്ന പുന്നയൂര്‍കുളം അമ്മാശംവീട്ടില്‍ പരമേശ്വരിയമ്മയെ ജാമ്യകാരിയല്ലെന്നു ട്രൈബുണല്‍ പ്രിസൈഡിങ് ഓഫീസര്‍ എസ്.വി. ഗൗരമ്മ നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്.
പരമേശ്വരിയമ്മയുടെ ഒന്നരയേക്കര്‍ വരുന്ന വസ്തുവിന്റെ പ്രമാണങ്ങള്‍ കൈവശപ്പെടുത്തി അവരറിയാതെ ബാങ്കില്‍ പണയം നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നെന്ന പരമേശ്വരിയുടെ വാദം ട്രൈബുണല്‍ അംഗീകരിച്ചു. ഉത്തരവുപ്രകാരം പരമേശ്വരിയമ്മയും വസ്തുവകകളും പൂര്‍ണമായും ബാധ്യതകളില്‍ നിന്നൊഴിവായതായി അവര്‍ക്കുവേണ്ടി ഹാജരായ അഡ്വ കെ.വി. സദാനന്ദപ്രുഭ, അഡ്വ കെ.എസ്. പവിത്രന്‍ ചാവക്കാട് എന്നിവര്‍ അറിയിച്ചു. ബാങ്കിന്റെ പ്രധാന കടക്കാരനായ ആലപ്പുഴ തിരുവമ്പാടി അര്‍ജുനത്തില്‍ പി. ശ്യാംരാജ് ജാമ്യക്കാരായ തിരുവനന്തപുരം കോഴിയാട്ടില്‍ ലെയിനില്‍ ശുഭ എസ്. നായര്‍ , ആലപ്പുഴ തിരുവമ്പാടി ക്യഷ്ണനിധിയില്‍ ബാലക്യഷ്ണന്‍ നായര്‍ ഭാര്യ ഓമന എന്നിവരോട് ബാങ്ക് വായ്പാ കുടിശിക അടയ്ക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

പരമേശ്വരിയമ്മയ്ക്ക് പണത്തിന് അത്യാവശ്യം നേരിട്ടപ്പോള്‍ തൃശൂരിലുള്ള സാബു എന്നയാള്‍വഴി കണ്ണന്‍ എന്നയാളില്‍നിന്നും അമ്പതിനായിരം രൂപ കടം വാങ്ങുകയും ഇതിന്റെ ഉറപ്പിലേക്കായി പുന്നയൂര്‍കുളത്ത് പരമേശ്വരിയമ്മയുടെയും മറ്റും കൂട്ടാവകാശത്തിലുള്ള ഒരു ഏക്കര്‍ 44 സെന്റ് വസ്തുവിന്റെ പ്രമാണങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. സാബുവും കണ്ണനും ശ്യാംരാജുവുമായിചേര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ചിന്റെ അന്നത്തെ മാനേജരായിരുന്ന ബാലസ്വാമിപിള്ളയുമായി ഗൂഡാലോചന നടത്തി കൃത്രിമ രേഖകള്‍ ഉണ്ടാക്കി ബാങ്കില്‍ പണയപ്പെടുത്തി ഭീമമായ സംഖ്യ തട്ടിയെടുത്തുവെന്നായിരുന്നു പരമേശ്വരിയമ്മയുടെ വാദം.
ബാങ്കില്‍നിന്നു നോട്ടീസ് ലഭിക്കുമ്പോഴാണു ചതിയില്‍പ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്നാണ് അവര്‍ നിയമപോരാട്ടം ആരംഭിച്ചത്. ചാവക്കാട് മുനിസിഫ് കോടതിയിലും സബ് കോടതിയിലും നിലവിലുണ്ടായിരുന്ന കേസുകള്‍ പരമേശ്വരിയമ്മക്ക് അനുകൂലമായി വിധിച്ചിരുന്നു. പരമേശ്വരിയമ്മ നല്‍കിയ ക്രിമിനല്‍ പരാതികളും നിലവിലുണ്ട്. കേസിലെ മറ്റൊരു എതിര്‍കക്ഷിയും പരമേശ്വരിയമ്മയുടെയും മറ്റും വസ്തുവിന്റെ മറ്റൊരു കൂട്ടാവകാശിയും പരമേശ്വരിയമ്മയുടെ സഹോദരനുമായ സച്ചിദാനന്ദന്‍നായരെയും ട്രൈബുണല്‍ ബാങ്ക് ബാധ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസിനെ തുടര്‍ന്ന് ബാങ്ക് മാനേജരായ ബാലസ്വാമിപിള്ളയെ ജോലിയില്‍നിന്നും ബാങ്ക് പിരിച്ചുവിടുകയും ചെയ്തിരുന്നു. കേരളം , ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഒരുലക്ഷംരൂപക്ക് മേല്‍ കുടിശിഖയുള്ള ബാങ്ക് വായ്പകളില്‍ തിരുമാനമെടുക്കാനാണു സര്‍ക്കാര്‍ ഡിആര്‍ടി(ഡെബിറ്റ് റിക്കവറി ട്രൈബുണല്‍ )സ്ഥാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications