പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂരില്‍ കര്‍ശന ജാഗ്രത, കലക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങള്‍ വിലയിരുത്തി!!
തൃശൂര്‍:
പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ
സന്ദര്‍ശനം
കണക്കിലെടുത്ത്
ഗുരുവായൂരില്‍
കര്‍ശന
ജാഗ്രത.
ശനിയാഴ്ച
പ്രധാനമന്ത്രി
കടന്നു
പോകുന്ന
പ്രദേശ
ഭാഗത്തെല്ലാം
നിരീക്ഷണം
തുടങ്ങി.
ഈ
ഭാഗങ്ങളിലെ
ഉയരം
കൂടിയ
ലോഡ്ജുകള്‍ക്ക്
മുകളില്‍
പോലീസിന്റെ
സാന്നിധ്യം
ഉറപ്പാക്കി.
റോഡിനഭിമുഖമായുള്ള
റൂമുകള്‍
ഈ
ദിവസം
വാടകയ്ക്ക്
കൊടുക്കരുതെന്നു
നിര്‍ദേശം
നല്‍കി.
പ്രധാനമന്ത്രി വന്നുപോകുന്നതുവരെ ക്ഷേത്രനഗരിയിലെ ലോഡ്ജുകളില്‍ മുറിയെടുക്കുന്നവരുടെ രേഖകള്‍ പരിശോധിച്ച് സൂക്ഷിക്കണം. വാഹനങ്ങളുടെ നമ്പറും സൂക്ഷിക്കണം. സംശയം തോന്നിയാല്‍ പോലീസിനെ വിവരമറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായെത്തുന്ന ജീവനക്കാരുണ്ടെങ്കില്‍ അവരുടെ രേഖകള്‍ പരിശോധിച്ച് പോലീസിനെ അറിയിക്കണം. ലോഡ്ജുകളിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കണം.
ഏത് സമയത്തും പരിശോധനക്കെത്തുന്ന പോലീസുകാരുമായി സഹകരിക്കേണ്ടതുണ്ടെന്നും തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസ് ലോഡ്ജുടമകള്‍ക്ക് നല്‍കിയിട്ടുള്ളത്. തൃശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടന്നത്. പ്രധാനമന്ത്രി വിശ്രമിക്കുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസ്, ക്ഷേത്ര പരിസരം, മമ്മിയൂര്‍ ക്ഷേത്രം, ഹെലിപ്പാഡ് എന്നിവിടങ്ങളില്‍ ഐ.ജി. സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മമ്മിയൂര്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തുമെന്ന നിഗമനത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉറപ്പാണെങ്കിലും സമയം സംബന്ധിച്ച കൃത്യത ഇതുവരെ ലഭിച്ചിട്ടില്ല. 12 ന് ശ്രീകൃഷ്ണകോളജ് ഹെലിപ്പാഡിലെത്തുമെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. തിങ്കളാഴ്ച സിറ്റി പോലീസ് കമ്മിഷണര്‍ ജി.എച്ച്്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനകത്തും പുറത്തും പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോംബ് ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കങ്ങള്‍ വിലയിരുത്തി. കലക്ടറുടെ ചേംബറില്‍ ജില്ലാകലക്ടര്‍ ടി. വി. അനുപമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേവതി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, തൃശൂര്‍ മേഖല ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, റൂറല്‍ പോലീസ് മേധാവി വിജയകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം. ക്ഷേത്ര ദര്‍ശനത്തോടനുബന്ധിച്ച് അതീവ സുരക്ഷയൊരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ശ്രീവത്സം ഗസ്റ്റ് ഹൗസ്, ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍, ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനും അടിയന്തരമായി ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.