ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസുകാർക്ക് നേരെ അക്രമം; തൃശൂരിൽ പ്രതിയും അച്ഛനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്!!
തൃശൂര്‍: കേസില്‍ പ്രതിയായ ആര്‍.എസ്. എസുകാരനായ മകനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പാവറട്ടി എസ്.ഐ. അനില്‍ ടി. മേപ്പിള്ളിയെയും പോലീസുകാരെയും പ്രതിയും പിതാവും ചേര്‍ന്ന് ആക്രമിച്ചു . കൂടെയുണ്ടായിരുന്ന സി.പി.ഒമാരായ ഷിജു കുരിയന്‍, സിദ്ദിഖ് എന്നിവരെ കൈയേറ്റം ചെയ്യുകയും ചെയ്തു. കഴുത്തിന് പരുക്കേറ്റ എസ്.ഐയെ മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമായ പാവറട്ടി പുതുമനശ്ശേരി സ്വദേശി പുല്ലാട്ട് വീട്ടില്‍ ശ്രീജിത്തി (25) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാവും മറ്റൊരു പ്രതിയുമായ ചന്ദ്രന്‍ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞദിവസം ശ്രീജിത്തും സഹോദരനും ചേര്‍ന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും പാവറട്ടി സ്വദേശിയുമായ മാളിയേക്കല്‍ അലോഷ്യസിന്റെ മകന്‍ ആല്‍വി (19) നെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും മനപ്പടിയില്‍വച്ച് ആക്രമിച്ച് കണ്‍പുരി കത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ഈ കേസില്‍ പ്രതിയായ ഇരുവരെയുമന്വേഷിച്ച് എത്തിയതായിരുന്നു പോലീസ്. വീട്ടിലേക്കുള്ള വഴിയില്‍വച്ച് ശ്രീജിത്തിനോട് കാര്യങ്ങള്‍ പറയുകയും നിങ്ങള്‍ രണ്ടുപേരും സ്‌റ്റേഷനിലേക്ക് വരണമെന്നും പോലീസ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ സഹോദരന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞ പ്രതി എസ്.ഐയെ കഴുത്തില്‍ പിടിച്ച് തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എസ്.ഐയെ ആക്രമിക്കുന്നത് കണ്ട പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതിയുടെ അച്ഛന്‍ ചന്ദ്രനും ചേര്‍ന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നു. ബലംപ്രയോഗിച്ച് ശ്രീജിത്തിനെ പോലീസ് കീഴ്‌പെടുത്തുന്നതിനിടയില്‍ ചന്ദ്രന്‍ ഓടി രക്ഷപ്പെട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് ഓഫീസര്‍മാരെ ആക്രമിച്ചതിനും ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ശ്രീജിത്ത് എന്ന് പോലീസ് പറയുന്നു. 2015ല്‍ സമന്‍സ് കൊടുക്കാന്‍ പോയപ്പോള്‍ സി.പി. ഒ. മുകേഷിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്.












Click it and Unblock the Notifications