ബസ് യാത്രയ്ക്കിടെ വിദ്യാർഥിയെ കാണാതായി; മിനുറ്റുകൾക്കകം പോലീസ് തിരഞ്ഞു കണ്ടെത്തി
തൃശൂര്‍: ബസ് യാത്രയ്ക്കിടെ കാണാതായ വിദ്യാര്‍ത്ഥിയെ മിനുറ്റുകള്‍ക്കുളളില്‍ തിരഞ്ഞ് കണ്ടുപിടിച്ച് പോലീസ് ബസ് ജീവനക്കാരുടെ കൂട്ടായ്മയും. ബസിലിരുന്ന് വിദ്യാര്‍ത്ഥി ഉറങ്ങിപ്പോയതോടെ ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ നിന്ന് 25 കിലോമീറ്റര്‍ അകലത്ത് എത്തി. നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ഒപ്പം എത്തിയതായിരുന്നു കുട്ടി. മത്സര ശേഷം തിരികെ പോകാന്‍ രണ്ട് ബസ്സില്‍ കയറേണ്ടതുണ്ട്. ഈ കുട്ടി ആദ്യത്തെ ബസ്സിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു.
സംഭവത്തെ കുറിച്ച് കേരള പോലീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ബസ് യാത്രയ്ക്കിടെ വിദ്യാർഥിയെ കാണാതായി; മിനുറ്റുകൾക്കകം പോലീസ് തിരഞ്ഞു കണ്ടെത്തി... ബസുകൾ മാറിക്കയറിയുള്ള യാത്രയ്ക്കിടെ കൂട്ടം തെറ്റി കാണാതായ വിദ്യാർഥിയെ മിനിറ്റുകൾക്കകം തിരഞ്ഞു കണ്ടെത്തി പൊലീസും ബസ് ജീവനക്കാരുടെ കൂട്ടായ്മയും. സീറ്റിലിരുന്ന് ഉറങ്ങിപ്പോയ വിദ്യാർഥിയെ 25 കിലോമീറ്റർ അകലെ നിന്നാണു കണ്ടെത്തിയത്.

നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ അധ്യാപകർക്കും കൂട്ടുകാർക്കുമൊപ്പം തൃശൂരിലെത്തിയതായിരുന്നു കുട്ടി. തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജില്ലാതല നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ ഒരു സ്കൂളിൽ നിന്ന് അധ്യാപകർക്കൊപ്പമാണ് 10 കുട്ടികൾ എത്തിയത്. മത്സരശേഷം വൈകിട്ട് 5 മണിയോടെ ഇവർ തിരികെ സ്കൂളിലേക്കു ബസിൽ പുറപ്പെട്ടു. വടക്കേ സ്റ്റാൻഡിൽ നിന്നു ശക്തൻ സ്റ്റാൻഡിലെത്തി ബസ് മാറിക്കയറി. കുട്ടികളിലൊരാൾ ആദ്യ ബസിലാണെന്ന വിവരം ബസ് മാറിക്കയറിയ ശേഷമാണ് അറിയുന്നത്. ഇതോടെ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ഒ.വി. സാജനെ അധ്യാപകർ വിവരം അറിയിച്ചു. വിവരം കൺട്രോൾ റൂമിലെത്തിയതോടെ പട്രോളിങ് സംഘങ്ങൾ ബസുകൾ അരിച്ചുപെറുക്കി.
കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പരിഭ്രാന്തിയായി. ബസ് ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പുകളിലൂടെ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ പടം പ്രചരിപ്പിച്ചു. ഇതോടെയാണ് 25 കിലോമീറ്റർ അകലെനിന്നു കുട്ടിയെ കണ്ടെത്തിയത്. പോലീസ് കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ വി.എസ്. സുനിൽ കുമാർ, സിപിഒമാരായ റബീക് റഹ്മാൻ, അപ്പു സുരേഷ് എന്നിവർ കുട്ടിയെ ഏറ്റെടുത്തു തിരികെയെത്തിച്ചതോടെയാണു സമാധാനമായത്''.












Click it and Unblock the Notifications