Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴകളവേറെ, ഫാന്‍സ് ഗ്രൂപ്പുകളും; ഇടഞ്ഞോട്ടത്തിനും മുന്നില്‍

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തലയെടുപ്പില്‍ ഒന്നാം നിരക്കാരനാണെങ്കിലും ഇടഞ്ഞോടുന്നതിലും ട്രാക്ക് റെക്കോഡുള്ള കൊമ്പനാണ്. ഇതുവരെ കൊമ്പന്‍ ഇടഞ്ഞോടിയതിനെ തുടര്‍ന്ന് 13 പേരാണ് കൊല്ലപ്പെട്ടത്. ഗാംഭീര്യമുള്ള ആനയഴകിനുടമയായ കൊമ്പന് പേടിയും കുടുതലാണെന്ന് ആന വിദഗ്ധര്‍ പറയുന്നു. നിസാരപ്രകോപനമുണ്ടായാലും ഇടയും. ഇതൊക്കെയാണെങ്കിലും 10 അടി നാലിഞ്ച് ഉയരമുള്ള കൊമ്പന്‍ കേരളത്തിലെ ഏറ്റവും ജനപ്രിയനാണ്. ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള രാമചന്ദ്രന്‍ ആനക്കമ്പക്കാര്‍ക്കിടയില്‍ രാമനാണ്. തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കൊമ്പന് 'ഏകഛത്രാധിപതി' എന്ന ഓമനപ്പേരുമുണ്ട്.


2013 ല്‍ ജനപ്രിയനായ കൊമ്പനെ അപായപ്പെടുത്താന്‍ നീക്കമുണ്ടായത് വലിയ പ്രതിഷേധത്തിനിടയാക്കി. ഭക്ഷണത്തില്‍ ബ്ലേഡിന്റെ കഷ്ണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആനയെ വകവരുത്താന്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് പോലീസ് കേസുമുണ്ടായി. ആനയ്ക്കു സുഖചികിത്സ നടത്തുന്നതിനിടെയാണ് സംഭവം. കൃത്യസമയത്ത് കണ്ടെത്തിയതിനാല്‍ ദുരന്തമൊഴിവായി. കേസിന്റെ അന്വേഷണത്തിനിടെ ആനയുടെ പാപ്പാന്‍ ഷിബു മരിച്ചതും വിവാദമായി. ഇയാള്‍ വിഷം കഴിച്ചു മരിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. കേസ് അന്വേഷണം എവിടെയുമെത്തിയില്ല. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പാപ്പാന്റെ അമ്മ പരാതി നല്‍കി.

ഒരു കണ്ണ് കാഴ്ച്ചയില്ലാത്തതാണ്

ഒരു കണ്ണ് കാഴ്ച്ചയില്ലാത്തതാണ്

55 വയസു പ്രായമുള്ള കൊമ്പന്റെ ഒരു കണ്ണ് കാഴ്ച്ചയില്ലാത്തതാണ്. വളരെ സൂക്ഷിച്ചാണ് പാപ്പാന്മാര്‍ വഴി നടത്തുന്നത്. കോട്ടപ്പടി ചേമ്പാലകുളങ്ങര ക്ഷേത്ര ഉല്‍സവത്തിനിടെയാണ് ഇന്നലെ ആനയിടഞ്ഞത്. ഉത്സവദിനത്തില്‍ ഷൈജു എന്നയാളുടെ ഗൃഹപ്രവേശനവും തീരുമാനിച്ചിരുന്നു. ഇയാളുടെ വകയായാണ് കൊമ്പനെ കൊണ്ടുവന്നത്. മരിച്ച ബാബു ഖത്തറിലെ കൂട്ടുകാര്‍ക്ക് ഒപ്പം വന്നതായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നു നേരെ കൂട്ടുകാരന്റെ വീട്ടിലെത്തിയതാണ്. പുതിയ വീടിന്റെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ചതാണ് കുഴപ്പമായത്. ശബദ്ം കേട്ട് പെട്ടെന്ന് കൊമ്പന്‍ വിരണ്ടു. ആളുകള്‍ പരക്കം പായുന്നതിനിടെ ബാബു ആനയുടെ മുന്നില്‍ പെട്ടു. മൂന്നുപേരെ കൂടി വിവിധ ആശുപത്രികളിലെത്തിച്ചു.

അഞ്ചു വര്‍ഷമായി തൃശൂര്‍ പൂരത്തിനു നെയ്തലക്കാവമ്മയുടെ കോലം എഴുന്നള്ളിക്കാന്‍ കൊമ്പന്‍ എത്തിയതോടെ ആ ചടങ്ങിനും പ്രശസ്തിയേറി. ആറു വര്‍ഷം മുമ്പ് പാലക്കാടു നിന്നു എഴുന്നള്ളിപ്പു കഴിഞ്ഞു മടങ്ങുന്നതിനിടെ മണ്ണുത്തിയില്‍ വീടിന്റെ ടെറസിലേക്ക് ഓടിക്കയറിയ കൊമ്പനെ താഴെയിറക്കാന്‍ മണിക്കൂറുകളെടുത്തു. പിന്‍വശത്ത് പ്രത്യേക കോണിയിലൂടെയാണ് ആന താഴേക്കിറങ്ങിയത്. 2013 ല്‍ പെരുമ്പാവൂരില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞോടിയപ്പോള്‍ മൂന്നു സ്ത്രീകളാണ് മരിച്ചത്. പെരുമ്പിലാവില്‍ 2011 ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും ആനക്കലിയില്‍ മരിച്ചു. തൃശൂര്‍ പൂരത്തിനു അണിനിരന്ന തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിയെന്ന അപഖ്യാതിയും ഈ കൊമ്പനു നേരിടേണ്ടിവന്നു. ഇതോടെ തൃശൂര്‍ പൂരത്തിനു വിലക്കേര്‍പ്പെടുത്തി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കൊമ്പന്‍ വീണ്ടും ഉത്സവപ്പറമ്പുകളിലേക്കെത്തിയത്.

തൃശൂരില്‍ ഇക്കുറി മരണം അഞ്ച്

തൃശൂരില്‍ ഇക്കുറി മരണം അഞ്ച്

ആനയഴകില്‍ മനം കുളിര്‍ത്തു നില്‍ക്കുന്ന ആനപ്രേമികളുടെ നാട് ഇന്നലെയുണ്ടായ ദുരന്തവാര്‍ത്ത കേട്ട് നടുങ്ങി. രണ്ടുപേരാണ് ഗുരുവായൂരിനടുത്ത് ആനയിടഞ്ഞു മരിച്ചത്. ഈ ഉത്‌സവ സീസണില്‍ ജില്ലയില്‍ ഒട്ടാകെ അഞ്ചുപേരാണ് ആനയുടെ തട്ടേറ്റു മരിച്ചത്. ഡിസംബര്‍ ഒന്നിനു പുതൃക്കോവില്‍ പാര്‍ഥസാരഥി എന്ന കൊമ്പന്‍ പാപ്പാന്‍ രാജേഷിനെ കുത്തി വീഴ്ത്തി. നിമിഷങ്ങള്‍ക്കകം മരിച്ചു. ഡിസം.17 ന് മായന്നൂരില്‍ ഇടഞ്ഞ കൊമ്പന്‍ ശങ്കരനാരായണന്‍ പാപ്പാനെ കൊന്നു. മാറ്റാംപുറത്ത് കഴിഞ്ഞ ജനു.27 ന് കുട്ടിശങ്കരന്‍ ഇടഞ്ഞോടി രണ്ടാംപാപ്പാന്‍ കൊണ്ടാഴി സ്വദേശി ബാബുരാജിനെ കൊന്നു.

അതിനുശേഷമാണ് ഇന്നലെയുണ്ടായ ദുരന്തം. ആനയെ കൊണ്ടുനടന്നതില്‍ വലിയ തോതില്‍ ശ്രദ്ധക്കുറവുണ്ടായെന്നു വ്യക്തം. ഒരു കണ്ണിനു പൂര്‍ണമായും കാഴ്ച്ച നശിച്ച കൊമ്പന്‍ രാമചന്ദ്രനു പേടി കൂടുതലാണ്. എന്നിട്ടും ആനയ്ക്കു സമീപം പടക്കം പൊട്ടിച്ചതു അലംഭാവത്തിലേക്കു വിരല്‍ ചൂണ്ടുന്നു.

തെക്കേഗോപുര നട തള്ളിത്തുറക്കുന്നത് രാമചന്ദ്രനാണ്.

തെക്കേഗോപുര നട തള്ളിത്തുറക്കുന്നത് രാമചന്ദ്രനാണ്.

തൃശൂര്‍ പൂരത്തിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വിലക്ക് ഏര്‍പ്പെടുത്തിയത് കൊമ്പന്‍ കൂട്ടാനകളെ കുത്തിയതിനെ തുടര്‍ന്നാണ്. തിരുവമ്പാടിയുടെ ചെറിയ ചന്ദ്രശേഖരനെയാണ് കുത്തിയത്. അതിനു പ്രായശ്ചിത്തമെന്ന പോലെ പിന്നീട് ഇതേ കൊമ്പന്‍ പൂരത്തിനു തുടക്കമിട്ട് തെക്കേഗോപുര നട തള്ളിത്തുറക്കുന്നത് കഴിഞ്ഞ കുറച്ചുകാലമായി കൊമ്പന്‍ രാമചന്ദ്രനാണ്.

ആനകളുടെ ഫിറ്റ്‌നസ് പരിശോധനയില്‍ വരുന്ന വീഴ്ച്ചയാണ് ആനയിടയലിനു കാരണമെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക്‌ഫോഴ്‌സ് ജന.സെക്രട്ടറി വി.കെ വെങ്കിടാചലം ചൂണ്ടിക്കാട്ടി. വെറ്ററിനറി സര്‍വകലാശാലയില്‍ ആനകളുടെ രക്തപരിശോധന അടക്കമുള്ള പരിശോധന നടത്താതെയാണ് പലപ്പോഴും ആനകളെ കൊണ്ടുവരുന്നതെന്ന് ആക്ഷേപിച്ചു. കൊമ്പനെ എഴുന്നളളിക്കുന്നതിനു മുമ്പു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഉയരക്കൂടുതലിന്റെ പേരില്‍ ഉത്സവപ്പറമ്പുകളിലേക്കു കൊണ്ടുവരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+