ലോക്സഭ തിരഞ്ഞെപ്പ് 2019: തൃശൂര്‍ ജില്ലയെക്കുറിച്ച് അറിയേണ്ടതെല്ലാം... മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍, പാർട്ടികള്‍...
തൃശൂര്‍: ജനുവരി 30 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയനുസരിച്ച് തൃശൂര്‍ ജില്ലയിലുളളത് 23,59,582 വോട്ടര്‍മാര്‍. ഇതില്‍ 11,32,739 പേര്‍ പുരുഷന്‍മാരും 12,26,822 പേര്‍ സ്ത്രീകളുമാണ്. മൂന്നാം ലിംഗത്തില്‍പ്പെട്ട 21 പേരും പട്ടികയിലുണ്ട്.
ആലത്തൂര്‍, ചാലക്കുടി, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പെട്ട ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെ കണക്കാണിത്. മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഇത് ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും. ജില്ലയിലാകെ 2283 പോളിംഗ് ബൂത്തുകളാണുളളത്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള പോളിങ് സ്‌റ്റേഷനുകള്‍, പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, മൂന്നാംലിഗക്കാര്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ ചുവടെ.
1 ചേലക്കര: 168-88747-94709-0-183456.
2 കുന്നംകുളം: 169-86730-92496-1-179227.
3 ഗുരുവായൂര്‍: 189-90796-98339-2-189137.
4 മണലൂര്‍: 190-95431-103307-0-198738.
5 വടക്കാഞ്ചേരി: 173-92880-100831-1-193712.
6 ഒല്ലൂര്‍: 178-90025-94329-3-184357.
7 തൃശൂര്‍: 157-77603-85608-2-163213.
8 നാട്ടിക: 174-90313-100294-4-190611.
9 കയ്പമംഗലം: 156-70779-83065-5-153849.
10 ഇരിങ്ങാലക്കുട: 181-87266-95341-1-182608.
11 പുതുക്കാട്: 189-90314-94766-0-185080.
12 ചാലക്കുടി: 185-87476-92155-2-179633.
13 കൊടുങ്ങല്ലൂര്‍: 174-84379-91582-0-175961.

ഡീഫേസ്‌മെന്റ് പ്രവര്‍ത്തനം സജീവം
തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഡീഫേസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. ഇന്നലെ വരെ പോസ്റ്ററുകളും ബാനറുകളും പതാകകളും അടക്കം പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് 10,678 പ്രചരണ സാമഗ്രികള്‍ നീക്കി. 56 ചുവരെഴുത്തുകള്‍, 9938 പോസ്റ്ററുകള്‍, 271 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, 413 പതാകകള്‍ എന്നിങ്ങനെയാണ് നീക്കിയത്. സ്വകാര്യ ഇടങ്ങളില്‍ നിന്നുമായി 29 പ്രചാരണ സാമഗ്രികളും നീക്കി.

സ്വീപ് വോട്ടുവണ്ടി പ്രയാണം തുടങ്ങി
വോട്ടുവണ്ടിയുടെ പ്രയാണം കലക്ടറേറ്റില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. കലക്ടര്‍ ടിവി അനുപമ, സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ്പി കെപി വിജയകുമാര്‍, അസി. കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, സ്വീപ് നോഡല്‍ ഓഫീസര്‍മാരായ പിഡി സിന്ധു, സുജ വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്ഥാനാര്‍ഥികള്‍ ഫോട്ടോ നല്‍കണം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ബാലറ്റില്‍ ഉള്‍പ്പെടുത്തുന്നതിനു നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികള്‍ സ്വന്തം ഫോട്ടോ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ഫോട്ടോയുടെ മറുവശത്ത് സ്ഥാനാര്‍ഥി ഒപ്പിടണം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ മൂന്ന് മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം ഫോട്ടോ. വെളുത്ത പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോയുടെ വലിപ്പം 2 സെന്റി മീറ്റര്‍ , 2.5 സെന്റി മീറ്റര്‍ സ്റ്റാമ്പ് സൈസ് ആയിരിക്കണം. സാധാരണ വസ്ത്രം ധരിച്ച് വേണം എടുക്കാന്‍. യൂനിഫോം പാടില്ല. തൊപ്പി, കൂളിംഗ് ഗ്ലാസ് ഒഴിവാക്കണം. ഫോട്ടോ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയില്ലെങ്കില്‍ സൂക്ഷ്മ പരിശോധനയ്ക്ക് മുമ്പായി നല്‍കണം. ഫോട്ടോ നല്‍കാത്തതുകൊണ്ട് മാത്രം പത്രിക തള്ളില്ല. പക്ഷേ, ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം ഉണ്ടാവില്ല. ഫോട്ടോ നല്‍കുന്നതിനൊപ്പം സത്യവാങ്മൂലം നല്‍കണമെന്നും കമീഷന്‍ അറിയിച്ചു.

പ്രചാരണത്തിനു സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുത്
രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികര്‍ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. സൈനികര്‍ ഉള്‍പ്പെടുന്ന പ്രവൃത്തികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സെക്ടറല്‍ ഓഫീസര്‍ പരിശീലനം ഇന്നുമുതല്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭ നിയോജക മണ്ഡലങ്ങളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം ഇന്ന് തലപ്പിളളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം അസംബ്‌ളി നിയോജക മണ്ഡലങ്ങളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം നാളെ മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും ചേരും. തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍, ഗുരുവായൂര്‍ അസംബ്‌ളി നിയോജക മണ്ഡലങ്ങളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം 25 ന് അയ്യന്തോളിലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട അസംബ്ലി നിയോജക മണ്ഡലങ്ങളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം 26ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും നടത്തുമെന്ന് ട്രെയിനിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications