ചാനൽ ചര്‍ച്ചയിൽ താരമായ ബിജെപി നേതാവിന് പ്രവര്‍ത്തകരുടെ മർദ്ദനം, പരാതിയുമില്ല കേസുമില്ല; സംഭവം ഇങ്ങനെ
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കനത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം കടന്നുപോകുന്നത്. കൊടകര കുഴല്‍പണ വിവാദവും മറ്റും നേതൃത്വത്തെ അലട്ടുകയാണ്. ഇതിനിടെ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒരു സംഭവമാണ് തൃശൂരില്‍ നിന്ന് പുറത്തുവരുന്നത്.

ബിജെപിയുടെ സംസ്ഥാന നേതാവിനെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ പ്രധാനമുഖമായ സംസ്ഥാന നേതാവിനാണ് പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. അയല്‍ ജില്ലയില്‍ നിന്നെത്തി തൃശൂര്‍ ജില്ലയിലെത്തി പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാന നേതാവിനാണ് മര്‍ദ്ദനമേറ്റതെന്നാണ് വിവരം.

വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ് അടിയില്‍ കാലാശിച്ചതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. എന്നാല്‍ രണ്ട് കൂട്ടര്‍ക്കും പരാതിയൊന്നുമില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ലെന്നാണ് വിവരം. ഈ നേതാവ് താമസിക്കുന്ന തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെത്തി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വീടിന്റെ വാതില്‍ അടയ്ക്കുന്നതിനിടെ പ്രവര്‍ത്തകരില്‍ ഒരാളുടെ വിരള്‍ കുടുങ്ങി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രവര്‍ത്തകര്‍ തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം നേതാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഏറെ കാലമായി അടുത്ത ജില്ലയില്‍ തൃശൂരിലെത്തി പ്രവര്‍ത്തിക്കുന്ന ഈ നേതാവ് നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. മറ്റൊരു ജില്ലക്കാരനായ നേതാവ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കുഴല്‍പണ വിവാദത്തിനിടെയാണ് ബിജെപി സംസ്ഥാന നേതാവിന് പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റത്.












Click it and Unblock the Notifications