സന്ദർശകർക്ക് വേറിട്ട നവ്യാനുഭവം ഒരുക്കി പൂമാല ഡാം; സഞ്ചാരികൾക്ക് പത്താഴക്കുണ്ടും ചെപ്പാറയും കാണാം..
തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്‌തമായപ്പോള്‍ ഡാമകളും നിറഞ്ഞു. ഇതാദ്യമാണ് ജില്ലയിലെ എല്ലാ ഡാമുകളും ജൂണ്‍ മാസം ആദ്യം തന്നെ നിറയുന്നത്. മഴ കനത്തതോടെ പെരിങ്ങല്‍കുത്ത് ഡാം രണ്ട് തവണ തുറന്നിരുന്നു. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞ് ഷട്ടറുകള്‍ തുറന്നപ്പോള്‍ തോരാത്ത മഴയില്‍ സന്ദര്‍ശകര്‍ക്ക് ജല സൗന്ദര്യത്തിന്റെ വിരുന്നായി.
ജില്ലയിലെ ഡാമുകളില്‍ തന്നെ സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്‌ചയൊരുക്കി പൂമല ഡാം. ശക്തമായ മളയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് കലക്ടര്‍ ടി.വി. അനുപമ പറഞ്ഞു. കോലഴി, മുളങ്കുന്നത്തുകാവ്, തെക്കുംകര പഞ്ചായത്തിലുള്ളവരോട് ജാഗ്രത പുലര്‍ത്താന്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷക്കാലത്തും ഡാം നിറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമിന്റെ ചില ഭാഗങ്ങളില്‍ ചെളി നീക്കം ചെയ്യുകയും മാലിന്യങ്ങള്‍ നീക്കംചെയ്യുകയും ആഴം കൂട്ടുകയും ചെയ്‌തിരുന്നു. ഇതിനാല്‍ ഡാമിലെ സംഭരണശേഷി കൂടി. കൂടാതെ അത്താണി, മുളംങ്കുന്നത്തുകാവ്, പൂമല, പത്താഴക്കുണ്ട്, മുണ്ടത്തിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമായ ശുദ്ധജലം ഡാമില്‍നിന്നും പമ്പ് ചെയ്യുന്നുണ്ട്.

നാല് ഷട്ടറുകളാണ് ഇവിടെയുള്ളത്. ഇവ രണ്ടും മൂന്നും ഇഞ്ച് തുറന്നാല്‍ ആ മനോഹരമായ കാഴ്‌ചകാണാന്‍ സന്ദര്‍ശകരുടെ ഒഴുക്കാകും. ബോട്ട് സവാരിയും കുതിരസവാരിയും ഇവിടെ ഉള്ളതുകൊണ്ട് സന്ദര്‍ശകരുടെ ഒഴുക്കും ഇങ്ങോട്ട് ഉണ്ടാകും. ഡാം കവിഞ്ഞൊഴുകുമെന്ന് ഉറപ്പായതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൃഷിക്കുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുക്കിയ മലയുടെ മുകളിലുള്ള ഈ ചെക്ക് ഡാം തൃശൂര്‍ നഗരത്തില്‍നിന്നും 12 കിലോമീറ്റര്‍ ദൂരത്താണ് സ്‌ഥിതിചെയ്യുന്നത്.

പൂമലയില്‍ എത്തിയാല്‍ പത്താഴക്കുണ്ടും ചെപ്പാറയും പണ്ട് മുനിമാര്‍ തപസ് അനുഷ്‌ഠിച്ചിരുന്ന മുനിയറകളും കാണാന്‍ സാധിക്കും. ജില്ലാ ടൂറിസം കമ്മിറ്റി 40 ലക്ഷം രൂപ ചെലവഴിച്ച് ഡാമിന്റെ പാര്‍ക്കില്‍ നവീകരണ പ്രവര്‍ത്തികള്‍ മുമ്പ് നടത്തിയിട്ടുണ്ട്. ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂമലയുടെ വികസനത്തിനുവേണ്ടി സര്‍ക്കാര്‍ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തൃശൂരില്‍നിന്നും വരുന്നവര്‍ക്ക് തിരൂര്‍ പള്ളിയുടെ വലതുഭാഗത്തുള്ള റോഡില്‍ കൂടിയും അത്താണി സെന്റര്‍ കഴിഞ്ഞ് തൊട്ടടുത്ത ഇടതു ഭാഗത്തേക്കുള്ള റോഡിലൂടെയും പൂമലയില്‍ എത്തിച്ചേരാം.












Click it and Unblock the Notifications