തൃശൂർ പൂരം നടത്തിപ്പ്; നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം നാളെ, യോഗം വിളിച്ച് ചീഫ് സെക്രട്ടറി
നിയന്ത്രണം കടുപ്പിച്ചാൽ പൂരം നടത്താൻ സാധിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു
തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചു. നാളെ നടക്കുന്ന യോഗത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് തങ്ങളുടെ ആവശ്യങ്ങൾ നാളത്തെ യോഗത്തിൽ അറിയിക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല.
ആന പാപ്പാൻമാരുടെ ആർ.ടി.പി.സി.ആർ. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്‌സീൻ എടുത്തവർക്കും അനുമതി നൽകണമെന്നും ആവശ്യം ഉയർന്നു. നിയന്ത്രണം കടുപ്പിച്ചാൽ പൂരം നടത്താൻ സാധിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ആദ്യ തവണ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ആൾ നിശ്ചിത ദിവസം കഴിയാതെ രണ്ടാമത്തെ ഡോസ് എടുക്കുന്നത് പ്രായോഗികമല്ല എന്ന വാദമാണ് ദേവസ്വം പ്രതിനിധി ഉയർത്തിയത്.
അതേസമയം തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ് നിബന്ധനകൾ കൊണ്ടു വരരുത്. ഡിഎംഒയ്ക്ക് പകരം ഉന്നത തല മെഡിക്കൽ സംഘത്തെ ചുമതല ഏൽപ്പിക്കണം. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഈ ആവശ്യം അറിയിക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധി പ്രതികരിച്ചു.
തൃശൂര്‍ കടുത്ത നിയന്ത്രണങ്ങളോടെ നടത്തണമെന്ന തീരുമാനത്തിലാണ് അധികൃതര്‍. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ നേരത്തെ ഡിഎംഒ രംഗത്തെത്തിയിരുന്നു. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. ഇന്നലെ തൃശൂര്‍ പൂരത്തിന് കൊടിയേറുകയും ചെയ്തു.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍