തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; തൃശൂര്‍ പൂരം പ്രതിസന്ധിയില്‍, ആനയുടമകള്‍ ഇടഞ്ഞു! പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍... ആനകളെ നല്‍കാമെന്ന് ഗുരുവായൂര്‍ ദേവസ്വം!
തൃശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാത്ത സാഹചര്യത്തില്‍ തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങള്‍ക്കു ശനിയാഴ്ച മുതല്‍ ആനകളെ വിട്ടുനല്‍കില്ലെന്ന് തൃശൂരില്‍ ചേര്‍ന്ന ആന ഉടമസ്ഥ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചു.
വിവാദ വ്യവസായി നീരവ് മോദിക്ക് നാലാം തവണയും ജാമ്യം നിഷേധിച്ചു; 28 ദിവസത്തിനകം വീണ്ടും വാദം
ഉത്സവാഘോഷങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നില്‍ വനം ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ പറഞ്ഞു.
മന്ത്രിമാർ വാക്ക് പിൻവലിച്ചു
തെരഞ്ഞെടുപ്പിന് മുമ്പേ തിരുവനന്തപുരത്ത് യോഗം നടത്തി രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാമെന്ന ഉറപ്പില്‍നിന്ന് വനംവകുപ്പ് മന്ത്രിയും കൃഷിമന്ത്രിയും പിന്‍മാറി വഞ്ചിക്കുകയാണ്. മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ച് ആനയുടമകളെ വനം വകുപ്പ് ദ്രോഹിക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനം മന്ത്രിയെ തെറ്റദ്ധരിപ്പിക്കുകയാണെന്നും ആന ഉടമസ്ഥ ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
വന്‍ പ്രത്യാഘാതമുണ്ടാക്കും
തീരുമാനം തൃശൂര്‍ പൂരത്തിനുള്‍പ്പെടെ വന്‍ പ്രത്യാഘാതമുണ്ടാക്കും. തൃശൂര്‍ പൂരത്തിന് നിലവില്‍ വിവിധ എഴുന്നള്ളിപ്പുകള്‍ക്കായി നൂറോളം ആനകളെയാണ് അണിനിരത്തുന്നത്. രാവിലെ എട്ട് ഘടകപൂരങ്ങള്‍ക്കും ആന എഴുന്നള്ളിപ്പുണ്ട്. മുഖ്യ സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നാല്‍പ്പതിലധികം ആനകളുടെ ലിസ്റ്റാണ് ഓരോവിഭാഗത്തിനും തയാറാക്കുന്നത്. മുഖ്യ സംഘാടകര്‍ക്കുമാത്രം എണ്‍പത് ആനകളെങ്കിലും വേണം. ആന ഉടമസ്ഥരുടെ വിലക്ക് യാഥാര്‍ഥ്യമായാല്‍ തൃശൂര്‍ പൂരവും പ്രതിസന്ധിയിലാകും.
ആനയുടമകള്‍ കടുത്ത നിലപാടിൽ
അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ വനം വകുപ്പ് പുറപ്പെടുവിച്ച വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ആനയുടമകള്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ പൂരം നടത്തിപ്പ് പ്രതിസന്ധിയിലായി. പ്രായാധിക്യവും കാഴ്ച്ചക്കുറവും ഭയവും കൊണ്ട് അക്രമകാരിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ കഴിയില്ലെന്ന ഉത്തരവിനെ ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. ഇതുസംബന്ധിച്ച് മന്ത്രിതല യോഗവും ആന ഉടമസ്ഥ യോഗവും നടന്നെങ്കിലും വിലക്ക് നീക്കുന്നതില്‍ തീരുമാനമായില്ല. ഉത്സവത്തിന് ഏതാനും നാളുകള്‍ മാത്രം ശേഷിക്കെ വിവാദം നിലനില്‍ക്കുന്നത് പൂരം നടത്തിപ്പിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ആനയുടമകളുടെ നിലപാട് നിര്‍ഭാഗ്യകരം
തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന ആനയുടമകളുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതില്‍ കോടതി വിധി വരാനിരിക്കെ ഉടമകള്‍ ഇത്തരം തീരുമാനം എടുത്തത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ഭാരവാഹികളുമായി മന്ത്രി ചര്‍ച്ച നടത്തി. ആന ഉടമ സംഘടനയുമായി ദേവസ്വങ്ങള്‍ ചര്‍ച്ച നടത്തുമെന്നും ആവശ്യമെങ്കില്‍ ദേവസ്വം മന്ത്രി സംസാരിക്കുമെന്നും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് ജനസുരക്ഷയ്ക്ക്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തില്‍ ജനസുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് മന്ത്രി കെ. രാജു. ഇക്കാര്യത്തില്‍ കേവലം ആവേശ പ്രകടനങ്ങള്‍ക്കല്ല, ജനങ്ങള്‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുന്‍വര്‍ഷങ്ങളെപ്പോലെ ഒരു തടസവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു നടപ്പാക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി.
ഏഴ് പേരെ കൊന്ന ആന
പ്രായം ചെന്നതിനാല്‍ സാധാരണ നിലയിലുള്ള കാഴ്ചശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റക്കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയാണ്. 2009 മുതലുള്ള കണക്കുപ്രകാരം ഈ ആന ഏഴു പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി ചന്ദ്രശേഖരന്‍, കൂനത്തൂര്‍ കേശവന്‍ എന്നീ നാട്ടാനകളെ കുത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വിദഗ്ധ സമിതി
ഈ ആനയെ സംബന്ധിച്ച് വിദഗ്ധരുള്‍പ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇതിനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. ഈ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കാണ്. ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവുകൊണ്ട് മാത്രം തൃശൂര്‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നള്ളിച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും.
വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്
ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ജനങ്ങള്‍ ഇത്തരം വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ഉടമകള്‍ തീരുമാനം പുനഃപരിശോധിക്കണം
പൂരാഘോഷങ്ങള്‍ക്ക് ആനകളെ നല്‍കില്ലെന്ന ആന ഉടമസ്ഥ ഫെഡറേഷന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍. തെച്ചിക്കോട്ടുകാവു രാമചന്ദ്രനെ വിലക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും ദേവസ്വങ്ങള്‍ അറിയിച്ചു. അതേസമയം പൂരാഘോഷങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കാന്‍ തയാറാണെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
ഉത്സവങ്ങള്‍ക്ക് എതിരല്ല
തൃശൂര്‍ പൂരം നടത്തുന്നതിന് ആന ഉടമകളുമായി ദേവസ്വം മന്ത്രി ഇന്ന് ചര്‍ച്ചനടത്തും. തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ കൃഷി മന്ത്രിയും വനം മന്ത്രിയും പങ്കെടുക്കും. നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍ ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ജനക്കൂട്ടത്തിനിടയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും ഉത്സവങ്ങള്‍ക്ക് എതിരല്ല സര്‍ക്കാരെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനത്തില്‍ നിന്നും ആനയുടമകള്‍ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.
കോടതി വിധി നടപ്പാക്കും
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് സംബന്ധിച്ച് കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ബാധ്യസ്ഥരാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഉത്സവങ്ങളെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പൂരം പ്രതിസന്ധിയിലാക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.