തൃശൂരിലെ ഗൃഹനാഥന്റെ മരണത്തില്‍ ട്വിസ്റ്റ്; മകന്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി, കുടുങ്ങിയത് ഇങ്ങനെ
തൃശൂര്‍: തൃശൂരിലെ ഗൃഹനാഥന്റെ മരണത്തില്‍ ട്വിസ്റ്റ്. ആവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് കൊലപാകമാണെന്ന് പൊലീസ് കണ്ടെത്തി. എടക്കഉംല അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനും ആയൂര്‍വേദ ഡോക്ടറുമായ മയൂര്‍നാഥ് ( 25 ) അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ മയൂര്‍നാഥാണെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ വഴി വാങ്ങിയ വിഷവസ്തുക്കള്‍ സ്വന്തം നിലയ്ക്ക് തയ്യാറാക്കിയ ശേഷം കടലക്കറിയില്‍ നല്‍കുകയാണെന്ന് പൊലീസ് പറയുന്നു.

ശശീന്ദ്രന്റെ മരണം ആദ്യം ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഭക്ഷ്യവിഷബാധ മൂലമല്ലെന്നും വിഷം അകത്ത് ചെന്നാണ് മരിച്ചതെന്നുമാണ് ശശീന്ദ്രനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. തിങ്കളാഴ്ച സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മയൂര്‍നാഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് കൊലപാതകാണെന്ന് വ്യക്തമായത്.
മയൂര്‍നാഥായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്. അന്ന് ഉച്ചയോടെയാണ് മയൂര്‍നാഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആദ്യ ഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ മയൂര്‍നാഥ് തയ്യാറായിരുന്നില്ല. പിന്നീട് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നു. 15 വര്‍ഷം മുമ്പാണ് മയൂര്‍നാഥിന്റെ അമ്മ ആത്മഹത്യ ചെയ്തത്.
കൃത്യമായ ആസൂത്രണത്തോടെയാണ് മയൂര്‍നാഥ് കൊലപാതകം നടത്തിയത്. വിഷവസ്തുക്കള്‍ ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിച്ചത്. ഇത് മുകള്‍നിലയില്‍ നിന്ന് തയ്യാറാക്കുകയായിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് മരുന്നുകളും മറ്റും തയ്യാറാക്കാന്‍ ഒരു ലാബ് സജ്ജീകരിച്ചിരുന്നു. ഇവിടെ വച്ചാണ് വിഷം തയ്യാറാക്കിയത്. തുടര്‍ന്ന് കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച നാല് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി ( 95) ശശീന്ദ്രന്റെ രണ്ടാം ഭാര്യ ( 42) വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റതൊഴിലാളികള്‍ എന്നിവരാണ് ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് ശശീന്ദ്രന്‍ മുളങ്കുന്നത്ത് കാവ് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് സമീപത്ത് സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന രീതിയില്‍ കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. ഹൃദയാഘാതമെന്ന് കരുതി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയെങ്കിലും മറ്റുള്ളവര്‍ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതോടെ സംഭവത്തില്‍ പൊലീസ് ഇടപെട്ട് അന്വേഷണം ആരംഭിച്ചു.
സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഗീതയ്ക്ക് ശര്‍ദ്ദിച്ച് തുടങ്ങിയത്. ുടര്‍ന്ന് മൃതദേഹമെത്തിച്ച ആംബുലന്‍സില്‍ത്തന്നെ ഗീതയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിളക്കുവെച്ച് മൃതദേഹം നിലത്ത് കിടത്തിയശേഷമാണ് തിരികെയെത്തിക്കാന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് നിര്‍ദേശം വന്നത്. വീട്ടിലുണ്ടാക്കിയ ഇഡ്ഡലി, സാമ്പാര്‍, കടലക്കറി എന്നിവ കഴിച്ചശേഷമാണ് എല്ലാവര്‍ക്കും അസ്വസ്ഥത തുടങ്ങിയത്.
പിന്നാലെ എല്ലാവരും ചോര ചര്‍ദ്ദിച്ചിരുന്നു. കൂടാതെ വിറയലും വായില്‍നിന്ന് നുരയും പതയും വരുകയും ചെയ്തിരുന്നു. എന്നാല്‍ മയൂര്‍നാഥ് ഭക്ഷണം കഴിച്ചിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ഭക്ഷണം കഴിക്കാതിരുന്നത് എന്നായിരുന്നു മയൂര്‍നാഥ് പോലീസിനോടു പറഞ്ഞത്. എന്നാല്‍ പൊലീസിന് സംശയം തോന്നിയിരുന്നു. സംഭവത്തിന് പിന്നാലെ ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തിരുന്നു.












Click it and Unblock the Notifications