ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കവര്‍ച്ച: തൃശൂരിൽ രണ്ടുപേര്‍ അറസ്റ്റില്‍
തൃശൂര്‍: ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയും യുവതിയെ മര്‍ദിക്കുകയും ചെയ്ത മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരായ രണ്ടുപേരെ പോലീസ് പിടികൂടി. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. അങ്കമാലി ചെറിയ പാലിശേരി കിഴക്കും തലവീട്ടില്‍ റിജോ ജോണി (29), ആലപ്പുഴ സക്കറിയ വാര്‍ഡില്‍ ദേവസ്വം പുരയിടത്തില്‍ വീട്ടില്‍ സിറാജ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുളങ്കുന്നത്തുകാവ് പൂമലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പരുക്കേറ്റ യുവതി നല്‍കിയ വിവരങ്ങളനുസരിച്ച് മെഡിക്കല്‍ കോളജ് എസ്.ഐ. അരുണ്‍ ഷാ എസ്. ,എ.എസ്.ഐമാരായ അശോകന്‍, അബ്രഹാം വര്‍ഗീസ് എന്നിവരടങ്ങിയ സംഘം ചൊവ്വാഴ്ച രാവിലെ പിടികൂടിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണു വീട്ടുപകരണങ്ങള്‍ നേരിട്ട് വില്‍പ്പനക്കാണെന്നറിയിച്ച് രണ്ട് എ ക്‌സിക്യൂട്ടീവുകള്‍ തങ്ങാലൂരിലെ വീട്ടിലെത്തിയത്.

തുടര്‍ന്ന് യുവതിയുടെ അമ്മ പലതവണ തങ്ങളുടെ കൈയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാറുണ്ടെന്നും അമ്മയും അച്ഛനുമായി ഞങ്ങള്‍ക്ക് വളരെ നാളത്തെ പരിചയം ഉണ്ടെന്നും ഗള്‍ഫിലുള്ള ഭര്‍ത്താവ് അനുപിനെ കുറിച്ചും മോഷ്ടാക്കള്‍ വളരെ കാര്യമായാണ് സംസാരിച്ചത്. ആറുമാസം മുമ്പാണ് മുളയം സ്വദേശിനിയായ യുവതി വിവാഹത്തിനു ശേഷം ഇവിടെയെത്തിയത്. യുവാക്കള്‍ കുടിക്കാന്‍ വെള്ളം ചോദിക്കുകയും ചെയ്തിരുന്നു.
പരപ്പാറയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മാത്രമെയുള്ളൂവെന്നറിഞ്ഞപ്പോള്‍ യുവതിയുടെ കഴുത്തിലെ മാല പൊട്ടിക്കുവാനായി ശ്രമിച്ചു. കുതറിമാറിയ യുവതിയെ രണ്ടംഗ സംഘം ചവിട്ടി പരുക്കേല്‍പ്പിച്ചു. കഴുത്തിലും പരുക്കേല്‍പ്പിച്ചു. യുവതി ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് രണ്ടു പേരും ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയാണ് ആക്രമിച്ച് മാല കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ഇതിന് മുന്‍പും മാര്‍ക്കറ്റിങ്ങിനായി പ്രതികള്‍ എത്തിയിട്ടുണ്ട്. വീടും വീട്ടുകാരെയും നാട്ടുകാരെയും സ്ഥലത്തെയും കുറിച്ച് ധാരണയുള്ളവരാണ് ആക്രമിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തൃശൂരിലെ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ രണ്ടുപേരും.












Click it and Unblock the Notifications