വയനാട്ടില്‍ റെക്കോര്‍ഡ് മഴ: ദുരിശ്വാസക്യാംപില്‍ 1258 പേര്‍; സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ചയും അവധി
കല്‍പ്പറ്റ: നാലാം ദിവസവും ജില്ലയില്‍ മഴ അതിശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 109.77 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. വൈത്തിരി താലൂക്കില്‍ 149.4, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 92.3, മാനന്തവാടിയില്‍ 88.3 മില്ലീ മീറ്റര്‍ മഴയുമാണ് ലഭിച്ചത്. ജില്ലയില്‍ ഈ കാലവര്‍ഷത്തില്‍ ഇതുവരെ 1384.84 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് റെക്കോഡാണ്.
കഴിഞ്ഞ ദിവസം ജില്ലയില്‍ 113.3 മില്ലീമീറ്റര്‍ മഴലഭിച്ചിരുന്നു. വൈത്തിരി താലൂക്കില്‍ 176.8, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 83.2, മാനന്തവാടിയില്‍ 80 മില്ലീ മീറ്റര്‍ മഴയുമാണ് ലഭിച്ചത്. മഴയെത്തുടര്‍ന്ന് ജില്ലയിലാകെ 324 വീടപകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഒമ്പത് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബാണാസുര സാഗര്‍ഡാമിലെ ജലനിരപ്പ് 772.5 എം.എസ്.എല്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 761.8 എം.എസ്.എല്‍ മാത്രമായിരുന്നു.

കാരാപ്പുഴ ഡാമില്‍ 758.2 എം.എസ്.എല്‍ ജലനിരപ്പായി. ജില്ലയില്‍ ഇത് വരെ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇത്രയും ക്യാമ്പുകളിലായി 1258 പേര്‍ കഴിയുന്നുണ്ട്. മഴ ശക്തമായി തുടരുന്ന ജില്ലയില്‍ നാശനഷ്ടങ്ങളുടെ കണക്കും പെരുകുകയാണ്. വിവിധ പ്രദേശങ്ങളിലായി ആദിവാസി കോളനികളുള്‍പ്പെടെ നിരവധി വീടുകള്‍ വെള്ളത്തില്‍ കയറി. ശക്തമായ മഴയെത്തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും.

സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അംഗന്‍വാടികളുമുള്‍പ്പെടെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലകടര്‍ എആര്‍ അജയകുമാര്‍ അറിയിച്ചു. കനത്തമഴയില്‍ മണ്ണിടിഞ്ഞ് വീണും റോഡുകളില്‍ വെള്ളം കയറിയും നിരവധി പ്രദേശങ്ങളില്‍ ഗതാഗതം താറുമാറായിട്ടുണ്ട്. റോഡിലേക്ക് മണ്ണിടിഞ്ഞ് തിരുനെല്ലി-മാനന്തവാടി റോഡില്‍ ഗതാഗതം തടസപെട്ടു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് തിരുനെല്ലി ക്ഷേത്രത്തിന് സമീപം മൂന്നാം വളവിലാണ് ചെറിയ കുന്നിടിഞ്ഞ് കല്ലും മണ്ണും റോഡിലേക്ക് വീണത്. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ കുടുങ്ങി. എന്നാല്‍ രാത്രിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായി തടസപെട്ടിട്ടും അധികാരികളാരും തിരിഞ്ഞു നോക്കുകയോ ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലന്ന് പ്രദേശവാസികള്‍ പറഞ്ഞു.
തൊട്ടടുത്ത് പൊലീസ് സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസ് ഉണ്ടായിട്ടും തിരിഞ്ഞ് നോക്കിയില്ലന്നും ആരോപണമുണ്ട്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും കല്ലും നീക്കം ചെയ്യാന്‍ പോലും രണ്ട് മണിയായിട്ടും ആളെത്തിയില്ലെന്നും ആരോപമുണ്ട്. നിരവധി പ്രദേശങ്ങള്‍ കനത്തമഴയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വട്ടോളി പ്രദേശമാണ് പൂര്‍ണ്ണമായും ഒറ്റപ്പെട്ടത്. രണ്ട് ദിവസമായിട്ടും ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ വട്ടോളി പ്രദേശമാണ് പൂര്‍ണ്ണമായും ഒറ്റപ്പെട്ടത്. ഇവിടെ 42 കുടുംബങ്ങളാണ് രണ്ട് ദിവസമായി ഒറ്റപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും ആദിവാസികളാണ്. കാരങ്കോട് കോളനിയിലെ 12 വീടുകള്‍, വട്ടോളി 16 വീടുകള്‍, കേലമ്മല്‍ 14 വീടുകള്‍ എന്നിങ്ങനെയാണ് ഒറ്റപ്പെട്ടത്. വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ രണ്ട് ദിവസമായി ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
പേര്യ-വാളാട് റോഡില്‍ പുഴയോരത്താണ് വട്ടോളി പ്രദേശം.നാട്ടുകാര്‍ പേര്യ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്ന് ഇവര്‍ പറഞ്ഞു. ഇവരെ പുറത്തെത്തിക്കാന്‍ ബോട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്തണം. ഇതിന് അധികൃതര്‍ തയ്യാറായില്ലെന്ന പരാതിയുമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications